Election

തൃണമൂലിനെ കാവിപിടിച്ച് തോല്‍പ്പിച്ച സിപിഎം, മമതയുടെ ബംഗാളില്‍ താമര പൂത്തുലഞ്ഞു

THE CUE

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഇടിച്ചുനിരത്തി ബിജെപി മുന്നേറ്റം. അമ്പേ തകര്‍ന്നടിഞ്ഞ സിപിഎമ്മിന് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ഊര്‍ജ്ജം പോലുമുണ്ടായില്ല. 'തൃണമൂല്‍ ഗുണ്ടായിസ'ത്തെ സിപിഎം അണികള്‍ കാവിക്കൊടി പിടിച്ചാണ് തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. സിപിഎം വോട്ടുകള്‍ ബിജെപിക്ക് വീണപ്പോള്‍ മമതയ്ക്ക് കോട്ട കാക്കാനായില്ല.

42 ലോക്‌സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ 19 എണ്ണത്തില്‍ ബിജെപി ലീഡ് ചെയ്യുകയാണ് 22 ഇടത്ത് മാത്രമാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ഒരു സീറ്റില്‍ മാത്രമാണ് വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ബംഗാളില്‍ നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17.02 ശതമാനം വോട്ട് ഷെയര്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇക്കുറിയത് 40 ശതമാനമായി ഉയര്‍ത്തി.

2014ല്‍ 34 സീറ്റുകളായിരുന്നു മമതയ്ക്ക് ബംഗാളിലുണ്ടായിരുന്നത്. വെറും രണ്ട് സീറ്റ് മാത്രമായിരുന്നു അന്ന് ബിജെപിയുടെ സമ്പാദ്യം. കോണ്‍ഗ്രസിനൊപ്പം സിപിഎം മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിന് രണ്ടും സീറ്റ് ലഭിച്ചിരുന്നു.

ഇക്കുറി തകര്‍ന്നടിയാനായിരുന്നു സിപിഎമ്മിന്റെ വിധി. ബുദ്ധദേവ് ഭട്ടാചാര്യ അടക്കം സിപിഎം നേതാക്കള്‍ ആശങ്കപ്പെട്ടത് പോലെ സിപിഎം അണികള്‍ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ചാടി. പിന്തിരിപ്പിക്കാന്‍ തക്ക ബലമുള്ള നേതൃത്വം സിപിഎമ്മിന് ഇല്ലാതെയും പോയി. പലകുറി തൃണമൂലിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് ഒപ്പം ചേരരുതെന്ന ബുദ്ധദേവിന്റേതടക്കം ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന ബംഗാളിലെ സിപിഎം വോട്ടില്‍ ഇളക്കം സൃഷ്ടിച്ചില്ല.

ബംഗാളിലെ അമിത് ഷായുടെ റാലിയിലുണ്ടായ തൃണമൂല്‍- ബിജെപി തല്ലുപോലും ബംഗാളിലെ ട്രെന്‍ഡിന് കാരണമായി. മമതയെ തിരിച്ചടിക്കാന്‍ ബിജെപിക്കെ കഴിയൂ എന്ന തോന്നല്‍ ഇതോടെ സിപിഎം വോട്ട് ബാങ്കുകളില്‍ ഉറച്ചു. തിരിച്ചുവരാനാകാത്ത വിധം തളര്‍ന്ന പാര്‍ട്ടിയെ അവഗണിച്ച് കാവിക്കൊടിക്ക് താഴേക്ക് സിപിഎം അണികള്‍ നീങ്ങിയതാണ് ബംഗാളില്‍ ബിജെപി വിജയം അനായാസമാക്കിയത്.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടിച്ചമര്‍ത്തലും എതിരാളിയില്ലെന്ന തരത്തിലെ തൃണമൂല്‍ അക്രമവും ബംഗാളിനെ 'തല്ലാന്‍' അറിയാവുന്ന ബിജെപിയുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കാന്‍ ബംഗാളികളെ സന്നദ്ധരാക്കി.

വിജയികള്‍ക്ക് ആശംസകളറിയിച്ച മമതാ ബാനര്‍ജി എല്ലാ പരാജിതരും ശരിക്കും തോറ്റവരല്ലെന്നും പറഞ്ഞു.

തങ്ങളുടെ പരാജയത്തെ കുറിച്ച് പരിശോധിക്കുമെന്ന് പിന്നീട് അഭിപ്രായം പറയാമെന്നും അവര്‍ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകട്ടെയെന്നും വിവിപാറ്റുകള്‍ എണ്ണുമ്പോള്‍ വോട്ടിങ് മെഷീനുമായി ചേര്‍ച്ചയുണ്ടോയെന്ന് നോക്കട്ടെയെന്നും മമത പ്രതികരിച്ചു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT