തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് അറിയിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത വ്യാപാരികള്‍ പൊലീസ് മര്‍ദ്ദത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ നീക്കം.
ജൂണ്‍ 20ന്, റിമാന്‍ഡ് നടപടികള്‍ക്കായി സതന്‍കുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി ശരവണന് മുന്ന് ഹാജരാക്കാന്‍ കൊണ്ട് പോകുന്നതിന് മുമ്പാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് പുറത്തുവന്ന ആശുപത്രി രേഖകളില്‍ പറയുന്നു. ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന മര്‍ദ്ദനമേറ്റ പാടുകളുടെ വിശദാംശങ്ങള്‍ കോവില്‍പട്ടി സബ്ജയില്‍ ഡോക്ടറും രേഖപ്പെടുത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ബെന്നിക്സിന്റെ കാലുകളും കൈത്തണ്ടകളും വീര്‍ത്തിരുന്നതായും ജയില്‍ രേഖകളില്‍ പറയുന്നുണ്ട്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നുവെന്നാരോപിച്ച് ജൂണ്‍ 19നായിരുന്നു ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് മകന്‍ ബെന്നിക്സും സ്റ്റേഷനിലെത്തി. ഇരുവരെയും പൊലീസ് റിമാന്‍ഡ് ചെയ്തു. 19ന് രാത്രിയാണ് ഇരുവര്‍ക്കും പൊലീസ് മര്‍ദ്ദനമേല്‍ക്കുന്നത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പും ചോരയില്‍ മുങ്ങിയ ഇരുവരുടെയും വസ്ത്രങ്ങള്‍ മാറ്റിയിരുന്നുവെന്നാണ് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കിയത്.