Around us

കാണാതായി ഏഴു മാസം; പനമരം ആദിവാസി കോളനിയിലെ ഒന്നര വയസുകാരി ദേവിക ഇന്നും കാണാമറയത്ത്

ജെയ്ഷ ടി.കെ

കഴിഞ്ഞ ജൂലൈ 28നായിരുന്നു വയനാട് ജില്ലയിലെ പനമരം പരിയാരം പൊയില്‍ ആദിവാസി കോളനിയില്‍ നിന്ന് ഒന്നര വയസുകാരി ദേവികയെ കാണാതാകുന്നത്. ഏഴുമാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോളനിയിലെ ബാബു-മിനി ദമ്പതികളുടെ ആറുമക്കളില്‍ ഇളയവളാണ് കാണാതായ ദേവിക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിന്റെ മുറ്റത്തുനിന്നാണ് കുട്ടിയെ കാണാതാകുന്നത്. സംഭവ ദിവസം ഉച്ചകഴിഞ്ഞ് കുട്ടിയെ സഹോദരങ്ങള്‍ക്കും അടുത്തവീട്ടിലെ കുട്ടികള്‍ക്കുമൊപ്പം ആക്കി വിറക് പെറുക്കാന്‍ പൊയതായിരുന്നു അമ്മ മിനി. ആ സമയം കുട്ടികളും കോളനിയിലെ മറ്റുള്ളവും ഒരുമിച്ച് മൊബൈല്‍ ഫോണില്‍ സിനിമ കാണുകയായിരുന്നു. മിനി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതോടെ കോളനിവാസികളും പൊലീസും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.

ദിവസങ്ങളോളം പനമരം പൊലീസും, ഫയര്‍ഫോഴ്‌സും, സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. കോളനിയുടെ അടുത്തുള്ള റിസോര്‍ട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളടക്കം പരിശോധിച്ചിട്ടും സൂചന ലഭിച്ചില്ല. കോളനിയുടെ തൊട്ടടുത്തുള്ള പുഴയിലും തെരച്ചില്‍ നടന്നു. കുട്ടിയെയും കൊണ്ട് അലക്കുന്നതിനും മറ്റുമായി മിനി പുഴയില്‍ പോകാറുണ്ടായിരുന്നു. അങ്ങനെ കുട്ടി അമ്മയെ തിരഞ്ഞ് പുഴയില്‍ പോയ സമയത്ത് അപകടത്തില്‍ പെട്ടിരിക്കാം എന്നായിരുന്നു സംശയം. എന്നാല്‍ ഈ നിഗനമത്തില്‍ നടന്ന തെരച്ചിലുകളും ഫലം കണ്ടില്ല. പനമരം പുഴ ഒഴുകിയെത്തുന്നത് പുല്‍പ്പള്ളിയിലും അവിടുന്ന് കര്‍ണാടകയിലുമാണ്. ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയിരുന്നു.

സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു. കോളനിയിലെ കുട്ടികളില്‍ നിന്നടക്കം വിവരം ശേഖരിച്ചിട്ടും യാതൊരു സൂചനയും ലഭിച്ചില്ലെന്ന് വാര്‍ഡ് മെമ്പര്‍ ദേവകി പറഞ്ഞു. ഇപ്പോഴും എല്ലാവരും അന്വേഷിക്കുന്നുണ്ട്. പ്രളയമുണ്ടായ സമയമായതിനാല്‍ പുഴയൊക്കെ നിറഞ്ഞുകിടക്കുകയായിരുന്നു. വെള്ളത്തില്‍ വീണിരിക്കാന്‍ സാധ്യതയുണ്ടെന്നും ദേവകി ദ ക്യൂവിനോട് പറഞ്ഞു.

ഈ നിഗമനത്തില്‍ തന്നെയാണ് പനമരം പൊലീസും. കുട്ടിയെ കാണാതായതിന് ശേഷം രണ്ട് തവണ പ്രളയം വന്നു. പുഴയില്‍ മുതലയും ചീങ്കണ്ണിയും അടക്കമുള്ള ജീവികളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും, കുട്ടിയെ ആരെങ്കിലും എടുത്തുകൊണ്ടു പോയിരിക്കാനുള്ള സാധ്യതയില്ലെന്നും പനമരം എസ്‌ഐ രാംകുമാര്‍ ദ ക്യൂവിനോട് പറഞ്ഞു.

കുട്ടിയെ കാണാതായി ഒന്നര ആഴ്ചയോളം വ്യാപകമായി തെരച്ചില്‍ നടന്നിരുന്നു, ഇപ്പോള്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും, കുട്ടിക്കെന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം ഇപ്പോഴെന്നും വാര്‍ഡ് എസ്ടി പ്രൊമോട്ടര്‍ ടി പി രാധാകൃഷ്ണന്‍ പറഞ്ഞു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT