Around us

ജോലിഭാരം ഇരട്ടിച്ചു, നാടിന് വേണ്ടി ഓടുന്നതില്‍ സന്തോഷമുണ്ട്, പ്രതിസന്ധികള്‍ക്കിടയിലും ആശാവര്‍ക്കര്‍മാര്‍ക്ക് പറയാനുള്ളത് 

ജെയ്ഷ ടി.കെ

കൊവിഡ് കാലത്ത് നാടിന് വേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന് ജോലി ചെയ്യുന്നവരില്‍ ഒരു വിഭാഗമാണ് സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകര്‍. ആരോഗ്യ മേഖലയില്‍ ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍. ലോക്ക് ഡൗണിനിടെയും തങ്ങളുടെ നാട്ടുകാരുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി ഇവര്‍ വീടുകള്‍ കയറി ഇറങ്ങുകയാണ്. ലോകമൊന്നാകെ ഒരേ പ്രതിസന്ധിയെ നേരിടുമ്പോള്‍ തങ്ങളുടെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളോ, ഫീല്‍ഡില്‍ നേരിടുന്ന വെല്ലുവിളികളോ പങ്കുവയ്ക്കുന്നതിനേക്കാള്‍ പ്രധാനം നാടിന് വേണ്ടി ചെയ്യാനാകുന്ന കാര്യങ്ങളാണെന്ന് എറണാകുളത്തെ ആശാവര്‍ക്കര്‍മാരില്‍ ചിലര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തങ്ങള്‍ക്ക് പൂര്‍ണപിന്തുണ ലഭിക്കുമ്പോഴും, ചില മേലുദ്യോഗസ്ഥര്‍ കാരണം പല ആനുകൂല്യങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

28,000ത്തോളം ആശാവര്‍ക്കര്‍മാരാണ് സംസ്ഥാനത്താകെയുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലിഭാരം ഇരട്ടിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ഉള്‍പ്പടെ പരിസരങ്ങളിലുള്ളവരുടെ ആരോഗ്യസ്ഥിതികള്‍ അന്വേഷിക്കണം, ഇവരുടെ മേല്‍നോട്ടം, പ്രായമായവരെ കണ്ടെത്തി ഇവര്‍ക്ക് വേണ്ട പരിശോധനകള്‍ നടത്തുകയും മരുന്നുകള്‍ ലഭ്യമാക്കുകയും വേണം. ലോക്ക് ഡൗണില്‍ ഭക്ഷണമില്ലാതെയും മറ്റും ബുദ്ധിമുട്ടുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് വേണ്ട സഹായങ്ങള്‍ എത്തിക്കണം, ഇവര്‍ക്ക് വേണ്ട ബോധവല്‍ക്കരണം നല്‍കണം. മാത്രമല്ല ഓരോ ദിവസവും വിശദമായ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണം. ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് ഈ ജോലികള്‍ ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് സന്തോഷത്തോടെയാണ് നിര്‍വഹിക്കുന്നതെന്നും ആശാ വര്‍ക്കേര്‍സ് എറണാകുളം ജില്ലാ സെക്രട്ടറി ലിസി വര്‍ഗീസ് ദ ക്യുവിനോട് പറഞ്ഞു.

ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ എല്ലാ സുരക്ഷാമുന്‍കരുതലുകളോടെയും ഇരിക്കുമ്പോള്‍, ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഇരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഒരു മാസ്‌ക് മാത്രമാണുള്ളത്. പനിയുള്ളവരുള്‍പ്പടെ ദിവസേന നിരവധി പേരുമായി ഇടപഴകേണ്ടിവരുന്ന ഇവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്നും, മുകളില്‍ നിന്നുണ്ടാകുന്ന ഉത്തരവുകള്‍ താഴെക്കിടയില്‍ പ്രാബല്യത്തിലാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ആശവര്‍ക്കറായ ഷംല നവാസ് പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓരൊ ദിവസവും 55ഓളം വീടുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. ഇതിനുള്ള യാത്രാ ചെലവ് സ്വന്തം കയ്യില്‍ നിന്നാണെടുക്കുന്നത്, ഇതിന് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഷംല ദ ക്യുവിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ആശാവര്‍ക്കര്‍മാര്‍ എല്ലാ വീടുകളുടെ പരിസരങ്ങളിലും പരിശോധന നടത്തണമെന്ന നിര്‍ദേശമുണ്ട്. വീടുകളില്‍ പോയി വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്നും മറ്റും നോക്കണം. ഇങ്ങനെ ഓരോ ദിവസവും 25 വീടുകളിലാണ് പരിശോധന നടത്തേണ്ടത്, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ഇതിന്റെ റിപ്പോര്‍ട്ടും നല്‍കണം. സ്വയം സുരക്ഷ ഉറപ്പുവരുത്തി വേണം ഫീല്‍ഡ് വര്‍ക്കിന് പോകാനെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ ഉള്‍പ്പടെ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഫെയ്‌സ്മാസ്‌കുകള്‍ ലഭിക്കാത്തത് പലരിലും ആശങ്കയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് പല പരിമിതികളും ഉണ്ടല്ലോ, പിന്നീട് സംന്നദ്ധ സംഘടനകള്‍ വഴിയൊക്കെയാണ് മാസ്‌ക് ലഭ്യമാക്കിയതെന്നും ആശാ വര്‍ക്കര്‍മാര്‍ പറയുന്നു.

'ഓണറേറിയം എല്ലാ മാസവും എല്ലാ പ്രവര്‍ത്തകരുടെയും കയ്യിലെത്തുന്നില്ല. സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്കായി എല്ലാ പിന്തുണയും നല്‍കുന്നുണ്ട്, പക്ഷെ ഇടയിലുള്ള ജെപിഎച്ച്എന്‍മാര്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്) അടക്കമുള്ള ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അവര്‍ ചെയ്യേണ്ട ജോലി കൂടി ആശവര്‍ക്കര്‍മാരെ ഏല്‍പ്പിക്കും. നിസാരണ കാരണങ്ങള്‍ പറഞ്ഞാണ് പലര്‍ക്കും ലഭിക്കേണ്ട തുക തടഞ്ഞുവെക്കുന്നത്.' ലിസി വര്‍ഗീസ് ദ ക്യുവിനോട് പറഞ്ഞു.

ഇതിനിടെ പലയാളുകളുടെയും ഭാഗത്ത് നിന്ന് വിഷമമുണ്ടാകുന്ന പ്രവര്‍ത്തിയാണുണ്ടാകുന്നതെന്ന് ലിസി വര്‍ഗീസ് പറഞ്ഞു. ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ ആരോഗ്യ വിവരം അറിയാന്‍ വിളിക്കുമ്പോള്‍ ചിലര്‍ ദേഷ്യപ്പെടും. നിങ്ങളെല്ലാവരും കൂടി ഞങ്ങളെ രോഗികളാക്കുകയാണോ എന്ന് ചോദിക്കും. പല വീടുകള്‍ കയറി ഇറങ്ങുന്ന ഞങ്ങള്‍ക്ക് രോഗമുണ്ടോ എന്നാണ് മറ്റു ചിലര്‍ക്ക് പേടി. വീടുകളില്‍ ചെല്ലുമ്പോള്‍ ചിലര്‍ ഇത് നേരിട്ട് ചോദിക്കും. ഇതിനൊപ്പമാണ് ജെപിഎച്ച്എന്‍മാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മാനസിക പീഡനം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാലുള്‍പ്പടെ പഴി കേള്‍ക്കേണ്ടി വരുന്നത് ആശാവര്‍ക്കര്‍മാരാണെന്നും ലിസി ദ ക്യുവിനോട് പറഞ്ഞു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT