Around us

രാജി സന്നദ്ധതയറിയിച്ച് പികെ ശ്യാമള ; പദവി ഒഴിയേണ്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റി 

THE CUE

ആന്തൂര്‍ നഗരസഭാ അധ്യക്ഷ പദവി രാജിവെച്ചെന്ന വാര്‍ത്തകള്‍ തള്ളി പികെ ശ്യാമള. രാജി നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശ്യാമള സിപിഎം ജില്ലാ കമ്മിറ്റിയില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് രാജിക്കത്ത് കൈമാറിയെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ രാജിവേണ്ടെന്നാണ് ജില്ലാ കമ്മിറ്റി നിലപാട്. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തെന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന ആരോപിച്ചിരുന്നു. വിഷയത്തില്‍ പികെ ശ്യാമളയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിലയിരുത്തുകയും ചെയ്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും, കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയുമാണ് പികെ ശ്യാമള. ഇവര്‍ക്കെതിരെ താക്കീതോ, പരസ്യ ശാസനയോ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്.

സിപിഎം അനുഭാവിയായ സാജന്റെ ആത്മഹത്യ പാര്‍ട്ടിക്ക് കളങ്കമേല്‍പ്പിച്ചെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിലും വിമര്‍ശനമുയര്‍ന്നു. പി ജയരാജന്‍ നിര്‍ദേശിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അനുമതി നല്‍കാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. കൂടാതെ ഭരണസമിതിക്കെതിരെ വിവിധ പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് പദവി ഒഴിയുകയാണെന്ന് പികെ ശ്യാമള സിപിഎം ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. ആന്തൂര്‍ വിഷയത്തില്‍ ശനിയാഴ്ച വൈകീട്ട് 5 ന് ധര്‍മ്മശാലയില്‍ സിപിഎം വിശദീകരണ യോഗം നടക്കാനിരിക്കെയാണ് ശ്യാമള രാജി സന്നദ്ധത അറിയിച്ചത്. 16 കോടി രൂപ മുടക്കി ബക്കളത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് സാജന്‍ ജീവനൊടുക്കിയത്. 15 വര്‍ഷത്തിലേറെ നൈജീരിയയില്‍ ജോലിയെടുത്ത സമ്പാദ്യം ഉപയോഗിച്ചായിരുന്നു സാജന്‍ ഓഡിറ്റോറിയം ഒരുക്കിയത്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടി ചതിച്ചെന്ന് ഭാര്യ ബീന ആരോപിച്ചിരുന്നു.

ഒരിക്കലും പ്രവര്‍ത്തനാനുമതി ലഭിക്കില്ലെന്ന് ഭയപ്പെട്ടിരുന്നതിനാലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും കുടുംബം പറയുന്നു. നഗരസഭ പറയുന്ന കാര്യങ്ങള്‍ തീര്‍പ്പാക്കി ചെല്ലുമ്പോള്‍ മറ്റൊന്ന് ചൂണ്ടിക്കാണിച്ച് വീണ്ടും കളിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഓഡിറ്റോറിയം നിര്‍മ്മാണത്തില്‍ നഗരസഭ മൂന്ന് ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സാജന്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസറെ സമീപിച്ചിരുന്നു. തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥരും ടൗണ്‍ പ്ലാനിംഗ് ഓഫീസറും സംയുക്ത പരിശോധന നടത്തി. ടൗണ്‍ പ്ലാനര്‍ ഒരു ചട്ടലംഘനം മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് പികെ ശ്യാമളയുടെ വിശദീകരണം.

സ്വാഭാവികമായ കാലതാമസം മാത്രമേ നേരിട്ടിട്ടുള്ളൂവെന്നും പറയുന്നു.അപാകതകള്‍ പരിഹരിച്ച് വീണ്ടും പ്ലാനുകള്‍ സമര്‍പ്പിക്കുമ്പോല്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിവരികയാണ് പതിവെന്നാണ് നഗരസഭയുടെ വിശദീകരണം. സാജന്‍ പാറയിലിനുവേണ്ടി ബന്ധു പുരുഷോത്തമന്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചിട്ടില്ല. അപാകതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. 12.4.2019 നാണ് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതെന്നും നാല് മാസമായെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും നഗരസഭ പറയുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT