Around us

പതിവ് പ്രതിമയല്ല,ആഫ്രിക്കയിലെ ‘മനുഷ്യത്വത്തിന്റെ തൊട്ടിലില്‍’ അംബേദ്കറിനെ ഒരുക്കി റിയാസ് കോമു 

THE CUE

ആഫ്രിക്കന്‍ വന്‍കരയില്‍ ഇതാദ്യമായി ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി അംബേദ്കറിന്‌ ഇന്‍സ്റ്റലേഷന്‍. സാക്ഷാത്കരിച്ചത് മലയാളിയായ ലോക പ്രശസ്ത ശില്‍പ്പി റിയാസ് കോമു. കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനാണ് തൃശൂര്‍ സ്വദേശിയായ റിയാസ് കോമു. ജോഹനാസ്ബര്‍ഗില്‍ ഫോര്‍ത്ത് വേള്‍ഡ് (നാലാം ലോകം ) എന്ന പേരിലാണ് റിയാസ് കോമുവിന്റെ സൃഷ്ടി. നിറോക്‌സ് സ്‌കള്‍പ്ചര്‍ പാര്‍ക്കിലാണ് അംബേദ്കറിനെ തലയെടുപ്പോടെ ഒരുക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്റെ തൊട്ടില്‍ എന്ന വിശേഷണത്തില്‍ വിഖ്യാതമാണ് ഈ പാര്‍ക്ക്. ഇത്തരത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ തുല്യത സാധ്യമാകാനായി പ്രയത്‌നിച്ച ധിഷണാശാലിയുടെ ഓര്‍മ്മ തുടിക്കുകയാണ് ഇവിടെ.

ആഫ്രിക്കയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ ദിലീപ് മേനോന്‍, റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷനെക്കുറിച്ച് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ സ്‌ക്രോളില്‍ വിശദീകരിക്കുന്നു. 4 അടിത്തറകളാണ് ഇന്‍സ്റ്റലേഷനിലുള്ളത്. വ്യത്യസ്ത ഉയരങ്ങളിലുള്ളതാണ് ഇവ. നാലുദിക്കുകളെ അഭിമുഖീകരിച്ചാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് തറകളിലായി കിഴക്കോട്ടും പടിഞ്ഞാറോട്ടും അഭിമുഖീകരിക്കുന്ന അംബേദ്കര്‍ പ്രതിമകള്‍ കാണാം. ശേഷിക്കുന്ന രണ്ടെണ്ണം ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന തരത്തില്‍ ഭരണഘടനയും ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന അംബേദ്കറിനെയല്ല ഇവിടെ കാണാനാവുക.

സ്യൂട്ടും ടൈയുമണിഞ്ഞ് വലതുകൈ ഉയര്‍ത്തി നില്‍ക്കുന്നതാണ് പ്രതിമ. എന്തോ വിശദീകരിക്കുന്നതോ അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യുന്ന രീതിയിലാണ് ഭാവവും കൈ ഉയര്‍ത്തലും. ഇടതുകൈ മൈക്ക് സ്റ്റാന്റില്‍ പിടിച്ചുനില്‍ക്കുന്നതുപോലെയുമാണ് കാണാനാവുക. നീല കോട്ടില്‍ അല്ലാതെ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നതും സവിശേഷതയാണ്. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ പ്രതിമകള്‍ അവതരിപ്പിക്കുമ്പോള്‍ ഭരണഘടനാ ശില്‍പ്പിയെന്ന തരത്തില്‍ മാത്രം സാക്ഷാത്കരിക്കുന്ന രീതിയുണ്ട്. അതിനുപരിയായ തലം അവതരിപ്പിക്കാനാണ് റിയാസ് കോമു ശ്രമിക്കുന്നത്. ഇദ്ദേഹം നേരത്തെ സൃഷ്ടിച്ച ഗാന്ധി,അംബേദ്കര്‍ ശില്‍പ്പങ്ങളുടെ മറ്റൊരു തരത്തിലുള്ള തുടര്‍ച്ചയാണിത്.

അതേസമയം ഒഴിവാക്കപ്പെട്ടിരിക്കുന്ന രണ്ട് തറകള്‍ ചില സാധ്യകള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. അംബേദ്കറിനോടൊപ്പം ആരെയാകും അവയില്‍ അവതരിപ്പിക്കുകയെന്ന ചോദ്യം ഒരു ഭാഗത്ത്. നേരത്തെ ഉണ്ടായിരുന്നവര്‍ നീക്കം ചെയ്യപ്പെട്ടതാണോ എന്ന മറ്റൊരു ചിന്തയും സാധ്യമാകും. ആഗോള സമൂഹത്തില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ഫോര്‍ത്ത് വേള്‍ഡ് അഥവാ നാലാം ലോകം എന്ന ആശയത്തില്‍ കോമു ഉള്‍പ്പേറുന്നത്.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT