Around us

‘സംഭവം തെറ്റിദ്ധാരണയുടെ പുറത്ത്, നടനെ കേള്‍ക്കട്ടെ’ ; കൂവല്‍ പ്രശ്‌നത്തില്‍ ടൊവിനോയുമായി സംസാരിക്കുമെന്ന് വിദ്യാര്‍ത്ഥി 

കെ. പി.സബിന്‍

കൂവല്‍ പ്രശ്‌നത്തില്‍ നടന്‍ ടൊവിനോയുടെ അടുത്ത വൃത്തങ്ങള്‍ ബന്ധപ്പെട്ടതായും അദ്ദേഹവുമായി സംസാരിക്കുമെന്നും വിദ്യാര്‍ത്ഥി അഖില്‍ ജോര്‍ജ്. ചര്‍ച്ചയിലൂടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്ന കാര്യം അഖില്‍ ജോര്‍ജാണ് ദ ക്യുവിനോട് വെളിപ്പെടുത്തിയത്. വിഷയത്തില്‍ നടന് പറയാനുള്ളത് കേള്‍ക്കട്ടെയെന്ന് അഖില്‍ ജോര്‍ജ് ദ ക്യുവിനോട് പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്താണ് എല്ലാം സംഭവിച്ചത്. അദ്ദേഹവുമായുള്ള ആശയവിനിമയത്തിന് കാത്തിരിക്കുകയാണ്. അതിന് ശേഷമേ വിഷയത്തില്‍ എന്തെങ്കിലും പറയാനാകൂ. പരാതി നല്‍കുന്ന കാര്യം ഇപ്പോള്‍ മുന്നിലില്ല. ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കൂവെന്നും അഖില്‍ പറഞ്ഞു.

എന്തെങ്കിലും പ്രതികരിക്കാവുന്ന മാനസികാവസ്ഥയിലല്ല. നടനെ കണ്ടതുമുതല്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ത്തുവിളിച്ചിരുന്നു. കൂടാതെ സദസ്സിന് പുറകിലേക്ക് ശബ്ദം എത്തുന്നുണ്ടായിരുന്നില്ല. അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂവുകയും ചെയ്തിരുന്നു. താന്‍ മാത്രമായിരുന്നില്ല കൂവിയത്. തെറ്റിദ്ധാരണകളെ തുടര്‍ന്നാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്‌.

വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു വയനാട് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കെഎസ്‌യുവിന്റെ ഇപ്പോഴത്തെ തീരുമാനം. വിദ്യാര്‍ത്ഥിയുമായി അധ്യാപകര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാതികളില്ലാതെ പ്രശ്‌നം അനുനയത്തിലൂടെ പരിഹരിക്കണമെന്ന അഭിപ്രായമാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് അറിയുന്നു. അത്തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത് . മാനന്തവാടി മേരി മാതാ കോളജില്‍ ദേശീയ സമ്മതിദാനാവകാശ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ടൊവിനോയുടെ പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ കൂവിയിരുന്നു. ഇതോടെ അഖില്‍ ജോര്‍ജിനെ നടന്‍ വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിക്കുകയായിരുന്നു.

പ്രസംഗത്തിലെ ടൊവിനോയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു. വോട്ടുചെയ്താലും ഇല്ലെങ്കിലും ആരെങ്കിലുമൊക്കെ ജയിക്കും, ആരുവന്നാലും ഇങ്ങനെയൊക്കെത്തന്നെയേ സംഭവിക്കൂ എന്ന് എത്രത്തോളം ചിന്തിക്കുന്നുവോ അത്രത്തോളം നമ്മള്‍ ജനാധിപത്യത്തില്‍ നിന്ന് അകലുകയാണ്. ജനാധിപത്യം തുടര്‍ന്നുപോരുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഈ സമയത്താണ് സദസ്സില്‍ നിന്ന് കൂവലുണ്ടായത്. നടന്‍ നാലുതവണ വിദ്യാര്‍ത്ഥിയെക്കൊണ്ട് കൂവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ത്ഥിയെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്നതായിരുന്നു നടന്റെ പെരുമാറ്റമെന്ന്‌ കെഎസ്‌യു ആരോപിച്ചു.ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം മുന്നില്‍വെച്ച് വിദ്യാര്‍ത്ഥിയെ അവഹേളിച്ചതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതിലുള്ള വിഷമത്താലാണ് വിദ്യാര്‍ത്ഥിയെക്കൊണ്ട് കൂവിച്ചതെന്നാണ് തുടര്‍ന്നുള്ള പ്രസംഗത്തില്‍ നടന്‍ വിശദീകരിച്ചത്‌. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വേദിയിലിരിക്കെയായിരുന്നു സംഭവം.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT