നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് പ്രതി ദിലീപ്. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിയില്‍ ദൃശ്യങ്ങള്‍ കണ്ട് പരിശോധിക്കാന്‍ ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഒന്നിച്ച് പരിശോധിക്കുന്നതിനായിരുന്നു തീരുമാനിച്ചത്. കൂട്ടുപ്രതികള്‍ക്കൊപ്പം ദൃശ്യം കാണുന്നില്ലെന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്.
കൊച്ചിയില്‍ അഡീഷണല്‍ സെഷന്‍സ് കോടതി മേല്‍നോട്ടത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായിരുന്നു അവസരം നല്‍കിയിരുന്നത്.
2017ലെ തട്ടിക്കൊണ്ടുപോകല്‍ ബലാത്സംഗക്കേസ് സൂത്രധാരന്‍ എന്നാരോപിക്കപ്പെടുന്ന ദിലീപ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ഫോണില്‍ നിന്നും മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലോ വെട്ടിമാറ്റലോ കൃത്രിമമോ കണ്ടെത്തിയിട്ടില്ല. ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ തന്നെയാണ് മെമ്മറി കാര്‍ഡില്‍ ഉള്ളതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.
ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അത് സഹായിക്കുമെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. കേസില്‍ സര്‍വൈവറുടെ സ്വകാര്യത പരിഗണിച്ച് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നും വിദഗ്ധനെ കൊണ്ടുവന്ന് പരിശോധിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള വിദഗ്ധനെയാണ് പ്രതിഭാഗം ചുമതലപ്പെടുത്തിയിരിക്കുന്നത്.