News n Views

പാര്‍ട്ടി നിലപാട് തള്ളി പി ജയരാജന്‍, ആന്തൂരില്‍ ശ്യാമളക്ക് വീഴ്ച പറ്റി, അത് ഉള്‍ക്കൊള്ളണം, ജനകീയതയില്‍ അസംതൃപ്തി ഉണ്ടാകേണ്ട

THE CUE

ആന്തൂരില്‍ വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി ജയരാജന്‍.പാര്‍ട്ടി നിലപാട് തള്ളി സിപിഐഎം സംസ്ഥാന സമിതിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ രംഗത്ത് വന്നിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചയാണെന്നും പി കെ ശ്യാമള നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജി വയ്‌ക്കേണ്ടെന്നുമായിരുന്നു ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും സ്വീകരിച്ച നിലപാട്. സമകാലിക മലയാളം വാരികയില്‍ രേഖാ ചന്ദ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ പി കെ ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചുവെന്നും അവര്‍ ഇത് ഉള്‍ക്കൊള്ളണമെന്നും പറയുന്നത്. ആന്തൂരില്‍ നടന്ന സിപിഐഎം വിശദീകരണ യോഗത്തിലും പി ജയരാജന്‍ ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.

ഒരു പ്രവര്‍ത്തകനെയും ഒതുക്കാന്‍ സംഘടനാ തത്വമനുസരിച്ചു സാധിക്കില്ലെന്നും ജയരാജന്‍ പറയുന്നു. ' സിപിഎമ്മില്‍ പണ്ട് എന്തായിരുന്നുവോ അത് തന്നെയാണ് ഇപ്പോഴും ഞാന്‍ എന്നും ജയരാജന്‍.തന്നെ ഒതുക്കുക വലതുപക്ഷത്തിന്റെ ഉദ്ദേശമാണെന്നും തന്റെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി ഉണ്ടാകേണ്ടതില്ലെന്നും ജയരാജന്‍ പറയുന്നു.

പി ജയരാജന്‍ അഭിമുഖത്തില്‍ പറഞ്ഞത്

സാജന്‍ പാറയില്‍ എന്ന വ്യവസായി 15 കോടിയോളം മുടക്കി ബക്കളത്ത് ഒരു കണ്‍വന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതിന് കെട്ടിട നിര്‍മ്മാണ ചട്ടത്തിന്റെ ലംഘനം ഉണ്ട് എന്ന് കണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കി. ആ ഘട്ടത്തില്‍ അവര്‍ മന്ത്രിക്ക് പരാതി കൊടുത്തു. തദ്ദേശഭരണ വകുപ്പിന്റെ കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനിയറോട് അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അത് ഫലം ചെയ്തില്ല എന്ന് വന്നപ്പോഴാണ് സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ കാണാന്‍ വന്നത്.

ഞാന്‍ ഒരു ജനപ്രതിനിധിയല്ല, പക്ഷേ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ആ നിലക്ക് എന്ത് കൊണ്ടാണ് അനുമതി കൊടുക്കാത്തത് എന്ന് അന്വേഷിച്ചു. പൊളിച്ചുനീക്കാന്‍ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്നും ഞാന്‍ അന്വേഷിച്ചു. അതന്വേഷിച്ചപ്പോള്‍ കെട്ടി നിര്‍മ്മാണത്തിന്റെ ലംഘനമുണ്ടായി എന്നായിരുന്നു മറുപടി. സ്വാഭാവികമായും അത് ക്രമവല്‍ക്കാനുള്ള നിര്‍ദേശമാണ് ഞാന്‍ നഗരസഭയ്ക്ക് മുന്നില്‍ വച്ചത്. അത് പ്രകാരം ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള ഒരു സമിതിയോട് ജോയിന്‍ ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം ന്യൂനതകള്‍ പരിഹരിച്ച് പാര്ത്ഥാസ് ബില്‍ഡേഴ്‌സ് നഗരസഭയ്ക്ക് ഏപ്രില്‍ മാസം വീണ്ടും അപേക്ഷ കൊടുത്തു. അതിന് ശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തില്‍ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. അതില്‍ അങ്ങേയറ്റം ദുഖമുണ്ട്.

ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എഞ്ചിനിയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്‍മാരാണ്. എന്നാല്‍ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമള ടീച്ചറാണ് അവിടുത്തെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വം ഉണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ശ്യാമള ടീച്ചറിന്റെ ഭാഗത്ത് വീഴ്ച ഉണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം.

ആന്തൂര്‍ വിഷയത്തില്‍ പി ജയരാജന്റെ നിലപാടിനെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായ പ്രചരണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. ജയരാജന്‍ അനുകൂലികളുടെ ഗ്രൂപ്പുകളും പേജുകളും പാര്‍ട്ടി സ്വീകരിച്ച നിലപാടിന് പുറത്ത് അഭിപ്രായം പ്രചരിപ്പിക്കുന്നതായിരുന്നു സിപിഐഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത്തരം ഗ്രൂപ്പുകള്‍ തന്റെ പേരുകള്‍ ഒഴിവാക്കണമെന്നും പ്രചരണം നടത്തരുതെന്നും ജയരാജനും പിന്നീട് ആവശ്യപ്പെട്ടു. വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട വന്ന ജയരാജനെ കണ്ണൂരിലും പാര്‍ട്ടിയിലും ദുര്‍ബലനാക്കാന്‍ നേതൃത്വത്തില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്ന വാദങ്ങള്‍ക്കിടെയാണ് പാര്‍ട്ടി നിലപാട് തള്ളി പി ജയരാജന്‍ രംഗത്ത് വന്നിരിക്കുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT