News n Views

അമ്പലവയലില്‍ യുവതിയെ ലോഡ്ജില്‍ ശല്യം ചെയ്തയാള്‍ കസ്റ്റഡിയില്‍; സജീവാനന്ദനായി തിരച്ചില്‍ 

THE CUE

വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവതിക്കും യുവാവിനും നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം നേമം സ്വദേശി കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്‍പ്പറ്റയിലെ ലോഡ്ജ് നടത്തിപ്പുകാരനാണ് കുമാര്‍. മുഖ്യപ്രതി സജീവാനന്ദനൊപ്പം ലോഡ്ജില്‍ യുവതിയെ കുമാര്‍ ശല്യം ചെയ്തതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് അമ്പലവയല്‍ പൊലീസ് ദ ക്യുവിനോട് വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്നാണ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വ്യഴാഴ്ച അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

സജീവാനന്ദനൊപ്പം യുവതിയുടെ ലോഡ്ജ് മുറിയിലെത്തി ശല്യപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. യുവതിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം മുഖ്യപ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സജീവാനന്ദന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ക്കെതിരെ ബലാത്സംഗശ്രമക്കുറ്റം ചുമത്തിയിരുന്നു. ജൂലൈ 21 ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.കോയമ്പത്തൂര്‍ സ്വദേശിനിക്കും ഊട്ടിക്കാരനായ യുവാവിനുമാണ് മര്‍ദ്ദനമേറ്റത്. താമസിച്ച ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ച് കയറി സജീവാനന്ദന്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഇരുവരെയും പുറത്താക്കണമെന്ന് സജീവാനന്ദന്‍ ലോഡ്ജ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ ഇവരെ ലോഡ്ജില്‍ നിന്ന് ഇറക്കിവിട്ടു.

ശേഷം പിന്‍തുടര്‍ന്നെത്തി സജീവാനന്ദന്‍ യുവതിയെ അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഒപ്പമുള്ള യുവാവ് ആരാണെന്ന് ചോദിച്ചുകൊണ്ടാണ് യുവതിയെ ആക്രമിച്ചത്. നിലത്തുവീണുകിടക്കുന്ന യുവാവിനെ ഇയാള്‍ വീണ്ടും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പൊലീസ് സ്റ്റേഷന്റെ 200 മീറ്റര്‍ അകലെ മാത്രമായിരുന്നു സംഭവം. എന്നാല്‍ മൂന്നാംനാളാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അതേസമയം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT