Health and Wellness

എം പോക്‌സ്; സംസ്ഥാനത്തും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എന്താണ് എം പോക്‌സ്?

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എം പോക്‌സ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ വിമാനത്താവളങ്ങളിലും സര്‍വൈലന്‍സ് ടീമുകളുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. 2022ല്‍ എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ച് ഐസോലേഷന്‍ സാമ്പിള്‍ കളക്ഷന്‍, ചികിത്സ തുടങ്ങിയവയെല്ലാം ഉറപ്പു വരുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാല്‍ ഈ എസ്ഒപി എല്ലാ ആശുപത്രികളും പാലിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

എന്താണ് എം പോക്‌സ്?

നേരത്തേ മങ്കി പോക്‌സ് എന്ന് വിളിച്ചിരുന്ന എം പോക്‌സ് ഒരു മൃഗജന്യ രോഗമാണ്. അതായത് മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹാമാരിയായി പടര്‍ന്ന വസൂരിയുടെ കുടുംബത്തിലുള്ള ഒരു ഓര്‍ത്തോപോക്‌സ് വൈറസാണ് എം പോക്‌സിന് കാരണമാകുന്നത്. രോഗം ബാധിച്ച മൃഗങ്ങള്‍, രോഗബാധിതരുടെ ശരീരത്തിലെ മുറിവുകള്‍, പോറലുകള്‍, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. എന്നാല്‍ പുതിയ സ്‌ട്രെയിന്‍ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പനി, ദേഹമാസകലം തടിച്ചതുപോലെയുള്ള പാടുകള്‍, പേശികളില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിക്കുക. 10 മുതല്‍ 20 ദിവസങ്ങള്‍ കൊണ്ട് രോഗം ശമിക്കും. എങ്കിലും കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് മാരകമായേക്കാം. കോവിഡ് പോലെ വായുവിലൂടെ ഇത് പകരില്ല. വസൂരിയേക്കാള്‍ ശേഷി കുറഞ്ഞതാണെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗബാധിതരുമായി അടുത്തിടപഴകിയാല്‍ മാത്രമേ രോഗം പകരൂവെന്നതിനാല്‍ രോഗനിയന്ത്രണവും വളരെയെളുപ്പമാണ്.

മനുഷ്യരില്‍ ഈ രോഗം 1970ലാണ് ആദ്യമായി കണ്ടെത്തിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സെന്‍ട്രല്‍, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണ് ഈ രോഗം. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ മാത്രം 15,600 എം പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 537 മരണങ്ങള്‍ ഇതു മൂലമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. വസൂരി വാക്‌സിന്‍ ഈ രോഗത്തിന് ഫലപ്രദമായതിനാല്‍ ദരിദ്ര രാഷ്ട്രങ്ങളിലടക്കം വാക്‌സിന്‍ എത്തിക്കാനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത്.

എം പോക്‌സ് അപകടകാരിയാണോ?

നേരത്തേ പറഞ്ഞതുപോലെ പത്തു മുതല്‍ 20 ദിവസങ്ങള്‍ക്കകം രോഗം ഭേദമാകാറുണ്ട്. എന്നാല്‍ കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകാനിടയുണ്ട്. ത്വക്കിലുണ്ടാകുന്ന അണുബാധ, കാഴ്ചാ പ്രശ്‌നങ്ങള്‍ തുടങ്ങി മസ്തിഷ്‌കത്തിലെ അണുബാധയും ന്യുമോണിയയും വരെ അനുബന്ധമായി ഉണ്ടായേക്കാം. വസൂരിയെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്‌തേക്കാം.

എം പോക്‌സിന് വാക്‌സിന്‍ നിലവിലുണ്ടോ?

ഈ രോഗത്തിനായി വാക്‌സിനൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വസൂരി വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എംവിഎ-ബിഎന്‍, എല്‍സി16, ഓര്‍ത്തോപോക്‌സ് വാക് എന്നീ സ്‌മോള്‍ പോക്‌സ് വാക്‌സിനുകള്‍ രോഗപ്രതിരോധത്തിന് ഫലപ്രദമാണ്. അടിയന്തര ചികിത്സയ്ക്കായി വസൂരി ചികിത്സയില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ച ടെകോവിരിമാറ്റ് എന്ന ആന്റി വൈറല്‍ മരുന്നും ഉപയോഗിക്കാറുണ്ട്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT