Environment

വൈത്തിരിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം, സബ് കലക്ടര്‍ റിപ്പോര്‍ട്ട് തേടി 

നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മ്മാണമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. 

എ പി ഭവിത

വയനാട് വൈത്തിരിയില്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് നല്‍കിയ പ്ലാന്റേഷന്‍ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്ന സംഭവത്തില്‍ വയനാട് സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷ്‌ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഭൂരേഖ വിഭാഗം തഹസില്‍ദാറാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് സബ്കലക്ടര്‍. നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മ്മാണമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. തഹസില്‍ദാര്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.

കുന്നത്തിടവക ഈഗിള്‍ എസ്റ്റേറ്റിലെ അമ്പത് ഏക്കര്‍ ഭൂമിയിലാണ് റിസോര്‍ട്ടും കോട്ടേജുകളും നിര്‍മ്മിക്കുന്നത്. ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും അനുബന്ധമായി നടക്കുന്നുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ പ്ലാന്റേഷന്‍ ഭൂമികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടായിരുന്നു. അത്തരം ഇളവ് ലഭിച്ച ഭൂമി തരംമാറ്റുന്നത് നിയമലംഘനമാണ്. ഈ ഭൂമിക്കെതിരെ വൈത്തിരി ലാന്റ് ബോര്‍ഡില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 1976ല്‍ ലാന്റ് ബോര്‍ഡ് ഈഗിള്‍ പ്ലാന്റേഷനെതിരെ കേസെടുത്തിട്ട് ഇളവ് നല്‍കുകയായിരുന്നു. നേരത്തെ എസ്റ്റേന്റ് മുറിച്ച് വില്‍പ്പന നടത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

പ്ലാന്റേഷന്‍ ഭൂമിയിലെ പഴയ ബംഗ്ലാവിനെ മോടി പിടിപ്പിച്ച് 12000 ചതുരശ്ര അടിയുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. രണ്ട് കുന്നുകള്‍ക്കിടയിലെ നീര്‍ചോലയില്‍ തടയണ കെട്ടുന്നുണ്ട്. പ്രകൃതിദത്ത നീരുറവയിലെ വെള്ളം ഇവിടെ തടഞ്ഞു നിര്‍ത്തി കൃത്രിമ തടാകം നിര്‍മ്മിക്കാനാണ് പദ്ധതി. ഇത് ബോട്ടിംഗിങ്ങിന് വേണ്ടിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വൈത്തിരി പുഴയിലേക്കുള്ള നീരുറവയിലാണ് തടയണ നിര്‍മ്മിക്കുന്നത്. ഇതിന് സമീപത്തുള്ള ആയിഷ പ്ലാന്റേഷനിലെ രണ്ട് തടയണകള്‍ കഴിഞ്ഞ പ്രളയകാലത്ത് പൊട്ടിയത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ ഇടയാക്കിയിരുന്നു.

ഭൂമിയുടെ പഴയ ഉടമകള്‍ക്കെതിരെ കേസ് നിലനില്‍ക്കുമ്പോഴാണ് ഭൂമി കൈമാറിയിരിക്കുന്നത്. കേസ് നിലനില്‍ക്കുമ്പോള്‍ ഭൂമി കൈമാറാന്‍ കഴിയില്ല. പ്ലാന്റേഷന്‍ ഭൂമി തരംമാറ്റുന്നുവെന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നു. കൈവശ രേഖ നല്‍കരുതെന്ന് വില്ലേജ് ഓഫീസര്‍മാരോടും പ്ലാന്റേഷന്‍ ഭൂമിയല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഭൂമി വാങ്ങുന്നവരോടും നിര്‍ദ്ദേശിച്ചിരുന്നു. അത് നിലനില്‍ക്കുകയാണ് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്.

ഷിഫിന ബബിന്‍ പാക്കര്‍ ചിത്രം ഏപ്രില്‍ 6ന് ആരംഭിക്കുന്നു; തുടക്കമിട്ട് തമിഴ് സൂപ്പര്‍ താരം സൂര്യ

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

കുഞ്ചാക്കോ ബോബൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ": ട്രെയ്‌ലർ പുറത്തിറങ്ങി, റിലീസ് ഏപ്രിൽ 15-ന്

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

SCROLL FOR NEXT