‘ഏതോ ഒരു സ്ത്രീ വിമര്‍ശിക്കുക എന്നുവെച്ചാല്‍’; നിരൂപണം നിര്‍ത്താന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെന്ന് ഡോ. എം ലീലാവതി

“നിരൂപകരുടെ ആ മണ്ഡലത്തില്‍ ഒട്ടും സ്വീകാര്യ ആയിരുന്നിട്ടില്ല, പുരുഷനോടൊപ്പം മത്സരിക്കാന്‍ സ്ത്രീകളായിട്ടില്ല എന്ന ധാരണ പൊതുവെ പണ്ഡിതപക്ഷത്തിനുണ്ട്.” ; ഡോ. എം ലീലാവതി

“1951ല്‍ സെന്റ് മേരീസ് കോളേജില്‍ അധ്യാപികയായിരിക്കുമ്പോഴാണ് മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ കുട്ടികൃഷ്ണ മാരാരെ വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. ജിയുടെ നിമിഷം എന്ന കവിതയെ നിശിതമായി വിമര്‍ശിച്ച് കുട്ടികൃഷ്ണമാരാര്‍ ലേഖനമെഴുതിയിരുന്നു. മാരാര്‍ ആ കവിതയുടെ ചൈതന്യത്തിലേക്ക് വന്നിട്ടില്ല എന്ന് എനിക്ക് തോന്നി. നിമിഷം ടെക്‌സ്റ്റ്ബുക്കാണ്. കുട്ടികളെ പഠിപ്പിക്കണം. ഒരു ലേഖനമെഴുതി മാതൃഭൂമിക്ക് അയച്ചുകൊടുത്തു. എന്‍ വി കൃഷ്ണവാരിയര്‍ ആയിരുന്നു മാതൃഭൂമി ആഴ്ച്ചപതിപ്പിലെ എഡിറ്റര്‍. വലിയ പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിച്ചു. എവിടുന്നോ സംഘടിപ്പിച്ച എന്റെ ഫോട്ടോയും കൊടുത്തു. സ്ത്രീകള്‍ നിരൂപണം എഴുതാത്ത കാലമായതിനാല്‍ വ്യാജമല്ലെന്ന് തെളിയിക്കാന്‍ കൂടിയായിരുന്നു അത്. ലേഖനം വലിയ വിവാദത്തിന് ഹേതുവായി. 'ഏതോ ഒരു സ്ത്രീ കുട്ടികൃഷ്ണമാരാരെ വിമര്‍ശിക്കുക എന്നുവെച്ചാല്‍'. ജി ശങ്കരക്കുറുപ്പ് തന്നെ എഴുതിയിട്ട് ശിഷ്യയായ എന്റെ പേരില്‍ പബ്ലിഷ് ചെയ്‌തെന്ന് ആരോപണമുണ്ടായി. അതൊക്കെ കേട്ടിട്ടാവണം, ലീലാവതി കുട്ടികൃഷ്ണമാരാരെ വിമര്‍ശിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന് ജി ശങ്കരക്കുറുപ്പ് മാഷ് പറഞ്ഞു. അതുകൊണ്ട് ലീലാവതി ഇങ്ങനെയൊന്നും എഴുതരുതെന്ന് പറഞ്ഞു. ഇതേ മാഷ് തന്നെയാണ് ജോസഫ് മുണ്ടശ്ശേരിയുടെ കര്‍ണഭൂഷണവിമര്‍ശനത്തെ 1947ല്‍ വിമര്‍ശിച്ച് ഞാന്‍ ലേഖനം എഴുതിയപ്പോള്‍ പ്രസിദ്ധീകരിച്ചത്. മുണ്ടശ്ശേരിയെ വിമര്‍ശിച്ചാല്‍ മാരാരേയും വിമര്‍ശിക്കാം.”

ഞാന്‍ നിരൂപണം എഴുതുമ്പോള്‍ തടസപ്പെടുത്താനായി ഒരുപാട് ഊമക്കത്തുകള്‍ വരുമായിരുന്നു. എഴുത്ത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. വളരെ അശ്ലീല ശൈലിയിലൊക്കെ വിമര്‍ശിച്ച് എനിക്കെതിരെ ലേഖനങ്ങളുണ്ടായി.

ഡോ എം ലീലാവതി

സാഹിത്യനിരൂപകന്‍ എന്‍ ഇ സുധീര്‍ നടത്തുന്ന അഭിമുഖ പരമ്പര വാഗ് വിചാരത്തില്‍ ഡോ. എം ലീലാവതി അഭിമുഖ പരമ്പരയുടെ ആദ്യഭാഗം കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in