ദി ബിക്കിനി കില്ലർ ചാൾസ് ശോഭരാജ്; ഏഷ്യയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ സീരിയൽ കില്ലർ

ചാള്‍സ് ശോഭരാജ് എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. പലര്‍ക്കും അത് പഴയൊരു സിനിമയില്‍ തിലകന്റെ ദാമോദര്‍ജി പറഞ്ഞ കോമഡി ഡയലോഗിലൂടെ മാത്രം കേട്ടുപരിചയമുള്ള പേരായിരിക്കും. എന്നാല്‍ ഒരു കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരിയും സീരിയല്‍ റേപ്പിസ്റ്റും കില്ലറുമായിരുന്ന ചാള്‍സ് ശോഭരാജിനെ അതില്‍ പലര്‍ക്കും അറിയില്ല. ചാള്‍സ് ശോഭരാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അയാളെ അറിയുന്നവരുടെ മനസില്‍ മരണമണി മുഴങ്ങും. വിഷപ്പാമ്പ് എന്നോ ചെകുത്താനെന്നോ ഒക്കെ അര്‍ത്ഥം വരുന്ന ദി സെര്‍പന്റ്, ദ ബിക്കിനി കില്ലര്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെട്ട അയാള്‍ ഏഷ്യയിലാകെ ഭീതി പടര്‍ത്തിയ സീരിയല്‍ കില്ലര്‍ ആയിരുന്നു.

കാഴ്ചയില്‍ അതി സുന്ദരനായിരുന്ന ശോഭരാജ് സംസാരത്തിലൂടെ ആരെയും കീഴ്‌പ്പെടുത്തുമായിരുന്നു. ആരുമായും എളുപ്പത്തില്‍ ചങ്ങാത്തം കൂടാനുള്ള കഴിവും മറ്റുള്ളവരെ സ്വാധീനിക്കുന്ന പ്രകൃതവും അയാളെ ഒരു മാധ്യമ സെലിബ്രറ്റിയും ആക്കിമാറ്റി. ഈ കൊടും കുറ്റവാളിക്ക് വേണ്ടി പൊലീസ് ലോകം മുഴുവന്‍ വല വിരിച്ചിട്ടും വളരെ ലാഘവത്തോടെ പലവട്ടം അയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടിട്ടുണ്ട്.

ചുരുങ്ങിയത് ഇരുപത് കൊലപാതകങ്ങളെങ്കിലും അയാള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ഇന്റര്‍വ്യൂ നടത്താന്‍ വിദേശ മാധ്യമങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നയാള്‍. ജീവിച്ചിരിക്കെ തന്നെ സ്വന്തം പേരില്‍ നിരവധി ഡോക്യുമെന്ററികളും സിനിമകളും പുസ്തകങ്ങളുമുള്ളയാള്‍. പറഞ്ഞുവരുമ്പോള്‍ എഴുപതുകളില്‍ യൂറോപ്പിനെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പാതി ഇന്ത്യക്കാരന്‍ കൂടിയായ, അതിബുദ്ധിമാനായ ക്രിമിനല്‍ രാക്ഷസന്റെ പേരാണ് ചാള്‍സ് ശോഭരാജ്.

Related Stories

No stories found.
logo
The Cue
www.thecue.in