എന്റെ പുനർവിവാഹം സിവിൽ കോഡ് അനുകൂലികൾ ഉപയോഗിക്കുന്നത് അവരുടെ ദൗർബല്യം; എന്റെ ലക്ഷ്യം വ്യക്തി നിയമത്തിലെ പരിഷ്‌കാരം: ഷുക്കൂർ വക്കീൽ

എന്റെ പുനർവിവാഹം സിവിൽ കോഡ് അനുകൂലികൾ ഉപയോഗിക്കുന്നത് അവരുടെ ദൗർബല്യം; എന്റെ ലക്ഷ്യം വ്യക്തി നിയമത്തിലെ പരിഷ്‌കാരം: ഷുക്കൂർ വക്കീൽ

ഏകീകൃത സിവിൽ കോഡ് ആര് കൊണ്ടുവരുന്നു എന്നത് തന്നെയാണ് അത് എതിർക്കപ്പെടാനുള്ള പ്രധാന കാരണം എന്ന് അഭിഭാഷകനും അഭിനേതാവുമായ സി ഷുക്കൂർ. ഇതൊരു മുസ്ലിം വിഷയമല്ലെന്നും എന്നാൽ സംഘ്പരിവാർ അങ്ങനെ ആക്കിത്തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'സംഘ്പരിവാറിന് ഷുക്കൂർ വക്കീലോ മുസ്ലീങ്ങളോ വ്യക്തിനിയമങ്ങളിലെ വിവേചനമോ ഒന്നുമല്ല വിഷയം. അവരുടെ ലക്‌ഷ്യം എങ്ങനെയെങ്കിലും അവർക്കിഷ്ടമുള്ള ഒരു സിവിൽ കോഡ് നടപ്പിലാക്കലാണ്. എന്റെ പുനർവിവാഹം മുസ്ലിം വ്യക്തിനിയമത്തിലെ വിവേചനത്തെ തുറന്ന് കാണിക്കാൻ തന്നെയായിരുന്നു. വ്യക്തിനിയമം പരിഷ്കരിക്കലാണ് അതിലുള്ള പ്രതിവിധി. അല്ലാതെ യൂണിഫോം സിവിൽ കോഡല്ല' ദ ക്യുവിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷുക്കൂർ വക്കാലിന്റെ പരാമർശം.

കരട് വന്നിട്ട് പ്രതികരിക്കാമെന്ന കോൺഗ്രസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. പാർലമെന്റിൽ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെന്നത് ഓർക്കണം. കരട് വന്ന് കഴിഞ്ഞാൽ സിവിൽ കോഡ് തടയാൻ കഴിയുമോ? യു.എ.പി.എ ഭേദഗതി നിയമം വന്നു, മുത്തലാഖ് വന്നു, എൻഐഎ ഭേദഗതി നിയമം വന്നു, കാശ്മീർ 370 വന്നു. തടയാൻ കഴിഞ്ഞിരുന്നോ?

ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് എല്ലാ കാര്യത്തിലും ശരിയത്ത് ബാധകമാണ് എന്നത് തെറ്റിധാരണയാണെന്നും അദ്ദേഹം പറഞ്ഞു. മാലിക് ദിനാർ കേരളത്തിൽ വന്ന് ഇസ്‌ലാം പ്രചരിപ്പിച്ചപ്പോൾ അറബിനാട്ടിലെ ശരീയത്ത് നിയമം ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല. ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് എല്ലാത്തിലും ശരീയത്ത് ബാധകമാകുന്നില്ല. ചില ഇസ്‌ലാമിക മതപ്രഭാഷകർ ഈ സമുദായത്തെ ഒറ്റപ്പെടുത്താനാണ് സഹായിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സിംസാറുൽ ഹഖ്, എംഎം അക്ബർ, മുജാഹിദ് ബാലുശ്ശേരി എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. ഒരു പുരുഷൻ സമം രണ്ട് സ്ത്രീകൾ എന്ന് ഈ കാലത്ത് മുസ്ലിം ലീഗിന് പോലും പറയാൻ കഴിയില്ല.

ഷുക്കൂർ വക്കീൽ ദ ക്യുവിനോട് സംസാരിച്ചതിന്റെ പൂർണരൂപം കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in