സുമയ്യയെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ വീട്ടുകാരോടൊപ്പം പോകാൻ സമ്മതിച്ചു; അഫീഫ സുമയ്യ അഭിമുഖം
പതിനഞ്ച് ദിവസം ഞാൻ ഒരു ആശുപത്രിയിൽ ആയിരുന്നു. പുറത്ത് നടക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല. കേസ് കൊടുത്തതൊന്നും അറിഞ്ഞില്ല. എനിക്ക് മരുന്ന് തരാൻ തുടങ്ങിയപ്പോൾ എനിക്ക് നേരെ നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കാല് കുഴഞ്ഞുപോയതുപോലെ ആയി. ഞാൻ നിനക്ക് മെസ്സേജ് ചെയ്യുന്നത് നിന്നാൽ വീട്ടിലേക്ക് വന്ന് എന്നെ രക്ഷിക്കണം എന്നവൾ പറഞ്ഞു. ദ ക്യുവിനോടൊപ്പം ലെസ്ബിയൻ പങ്കാളികളായ അഫീഫയും സുമയ്യയും.
തന്നെ മാതാപിതാക്കൾ ആദ്യം കൊണ്ടുപോകുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്തുള്ള ഒരു ക്ലിനിക്കിലേക്കാണ്, അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. രക്ഷിതാക്കളുടെ സമ്മർദ്ദത്തിന്റെ പുറത്ത് വീട്ടുതടങ്കലിൽ കിടക്കേണ്ടി വന്ന അഫീഫ പറയുന്നു. പോലീസിനെ വിളിക്കണം, സുമയ്യയെ കാണണം എന്ന് പല തവണ പറഞ്ഞു. പോലീസിനെ വിളിച്ചിട്ടുണ്ട്, രക്തം പരിശോധിക്കണം എന്ന് പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു. പിന്നെ രണ്ടു ദിവസത്തേക്ക് മയങ്ങിപ്പോയി.
ഞാൻ എപ്പോഴൊക്കെ അവരോട് എതിർത്ത് പറഞ്ഞോ അപ്പോഴൊക്കെ മയങ്ങാനുള്ള മരുന്ന് കൂടുതൽ ഡോസ് നൽകി. മയക്കത്തിൽ നിന്നുണരുമ്പോഴെല്ലാം അവർ പറഞ്ഞു, സുമയ്യയെ ഞങ്ങൾ കൊല്ലും. ഞാൻ കാരണം അവൾക്കൊരു പ്രശ്നം വേണ്ട എന്ന് കരുതി, വീട്ടുകാരോടൊപ്പം പോകാം എന്ന് കോടതിയിൽ പറഞ്ഞു. അഫീഫ പറയുന്നു.
കോടതിയിൽ വച്ച് കണ്ടപ്പോൾ അവൾ എന്റെ മുഖത്ത് നോക്കിയിരുന്നില്ല. അടുത്തേക്ക് പോകാനോ അവളോട് മിണ്ടാനോ വീട്ടുകാർ സമ്മതിച്ചില്ല. അപ്പോൾ തന്നെ തോന്നിയിരുന്നു, എന്തോ പ്രശ്നമുണ്ട്, അഫീഫ വീട്ടുകാരോടൊപ്പം പോകുമായിരിക്കും എന്ന്. അവസാനം ആ കോടതിമുറിയിൽ നിന്നിറങ്ങുമ്പോൾ അവളെന്നെ നോക്കി കോഡ് ഭാഷയിൽ ഒരു കാര്യം പറഞ്ഞു. അപ്പോൾ മനസിലായി സ്വന്തം ഇഷ്ടപ്രകാരമല്ല അവൾ അങ്ങനെ പറഞ്ഞത്, വീട്ടുകാർ നിർബന്ധിച്ച് പറയിപ്പിച്ചതാണ് എന്ന്. എനിക്ക് പിന്നെയും പ്രതീക്ഷ വന്നു. എങ്ങനെയെങ്കിലും അവളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷ. സുമയ്യ പറയുന്നു.