ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'
Published on

ഷാർജ പുസ്തകോത്സവത്തിന്‍റെ 43 മത് പതിപ്പില്‍ കുട്ടികളെ ആകർഷിച്ച് ഗോളത്തിലെ സുന്ദരി. പുസ്തകോത്സവം നടക്കുന്ന ഹാളില്‍ ഗോളത്തിലൂടെ സഞ്ചരിക്കുന്ന സുന്ദരി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നൊരാളെ കൈചൂണ്ടി വിളിക്കും.ഗോളത്തിന് മുന്‍പിലുളള ബട്ടണില്‍ വിരലമർത്താന്‍ ആവശ്യപ്പെടും. വിരലമർത്തുന്ന നിമിഷം ഗോളത്തിനുളളില്‍ പല നിറങ്ങള്‍ തെളിയും. ഒപ്പം സംഗീതവും. പിന്നീട് സുന്ദരിയുടെ മുന്നിലുളള മൂന്ന് ആഭരണപ്പെട്ടികളില്‍ ഒന്ന് തിരഞ്ഞെടുക്കാം.

ലോകം നമ്മെ എങ്ങനെയാണ് കാണുന്നത്, അതിനുത്തരമാണ് തേടുന്നത്. ആദ്യ പടിയായി ഈ ആഭരണപ്പെട്ടിക്കുളളില്‍ നിന്നെടുത്ത ചോദ്യചിഹ്നം നിങ്ങളെ കാണിക്കും, ഒപ്പം സുന്ദരമായ കണ്ണാടി നിങ്ങളുടെ മുഖത്തിന് നേരെ പിടിക്കും. അതിനുശേഷം അരികിലുളള പെട്ടിക്കുളളില്‍ നിന്ന് വ്യത്യസ്ത പഴഞ്ചൊല്ലുകളുളള കടലാസ് ചുരുളുകളിലേക്ക് തിരിയും. ആ ചുരുളുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുത്ത് മുന്നിലുളള ആള്‍ക്കൂട്ടത്തിന് കാണാനാകുന്ന രീതിയില്‍ പ്രദർശിപ്പിക്കും. ഗോളത്തിലൂടെ സംഗീത അകമ്പടിയോടെ ഒഴുകിയെത്തുന്ന സുന്ദരിയെ കാണാനും ചുരുളില്‍ നമുക്കായുളള പഴ‍ഞ്ചൊല്ലുകളെന്താണെന്ന് അറിയാനും നിരവധിപേരാണ് ഓരോ തവണയും അവർക്കുചുറ്റുമെത്തുന്നത്.

നവംബർ ആറിനാണ് ഷാർജ പുസ്തകോത്സവം ആരംഭിച്ചത്. 17 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ 112 രാജ്യങ്ങളില്‍ നിന്നുളള 2520 പ്രസാധകർ പങ്കെടുക്കുന്നുണ്ട്. മൊറോക്കയാണ് അതിഥി രാജ്യം. പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നുവെന്നതാണ് ഇത്തവണത്തെ സന്ദേശം.

logo
The Cue
www.thecue.in