

വ്യാജ ബാങ്ക് ഇടപാട് രേഖകൾ ചമച്ച് മലയാളികൾ ഉൾപ്പെടെയുള്ള വ്യാപാരികളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്‍റെ ഉൽപ്പന്നങ്ങൾ തട്ടിയെടുത്തതായി പരാതി. ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു കമ്പനിക്കെതിരെ കേരളത്തിലെ കയറ്റുമതി–ഇറക്കുമതി സ്ഥാപനമായ കെ.എൻ ട്രേഡിങ് അധികൃതർ ദുബായ് പൊലീസിൽ പരാതി നൽകി. ഇടപാടിലൂടെ ഏകദേശം ആറുലക്ഷം ദിർഹം (ഒന്നര കോടി രൂപയ്ക്കടുത്ത്) നഷ്ടമായതായി കെ.എൻ ട്രേഡിങ് ഡയറക്ടർമാരായ അബ്ദുൽ ഗഫൂർ, ഫാഹിം അൽ കാസിമി, ഡോ. ഹുസ്ന ഗഫൂർ, ഫാരിസ് അൽ കാസിമി എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാജസ്ഥാൻ സ്വദേശികളാണ് ആരോപണവിധേയമായ കമ്പനിയുടെ ഉടമകൾ.
2021 സെപ്റ്റംബറിൽ തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ആസ്ഥാനമായ കെ.എൻ ട്രേഡിങ്ങുമായി കരാർ ഒപ്പുവെച്ചുവെന്നാണ് കമ്പനി അറിയിച്ചത്. കരാറിന്‍റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ച ലക്ഷക്കണക്കിന് ദിർഹത്തിന്‍റെ ഉൽപ്പന്നങ്ങൾ കൈപ്പറ്റിയ ശേഷം പ്രതികൾ പണം നൽകാതെ മാസങ്ങളോളം കബളിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് പണം ബാങ്ക് വഴി അയച്ചതായി കാണിക്കാൻ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ വാട്‌സ്ആപ്പിലൂടെയും ഇമെയിലിലൂടെയും അയച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായതെന്ന് അബ്ദുൽ ഗഫൂർ പറഞ്ഞു.
വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന, കോടതി വിധി അട്ടിമറിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുകയും നഷ്ടപരിഹാരം ഈടാക്കിക്കൊടുക്കുകയും ചെയ്യണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.ഇതിനുമുമ്പ് സമാന രീതിയിൽ മറ്റ് സ്ഥാപനങ്ങളും തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പരാതിക്കാർ ആരോപിച്ചു.സമൂഹമാധ്യമങ്ങളും സ്വന്തം യൂട്യൂബ് ചാനലും ഉപയോഗിച്ച് പ്രതികൾ ഇപ്പോഴും തട്ടിപ്പുകൾ തുടരുകയാണെന്നും പരാതിക്കാർ ആരോപിച്ചു.