എമിറേറ്റിലെ സ്കൂള്‍ പൊതു ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനായി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു. ഷാർജ പുസ്തകമേളയുടെ ഭാഗമായ പ്രസാധകരില്‍ നിന്നാണ് പുസ്തകങ്ങള്‍ വാങ്ങുക.
പുസ്തകോത്സവത്തിന്‍റെ 44 മത് പതിപ്പില്‍ 118 രാജ്യങ്ങളില്‍ നിന്നുളള 2350 പ്രസാധകരും പ്രദർശകരും ഭാഗമാകുന്നുണ്ട്. സാഹിത്യം, ശാസ്ത്രം ഉള്‍പ്പടെ വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും വിവിധ മേഖലകളില്‍ നിന്നുളള പുസ്തകങ്ങള്‍ ഇത്തവണയും പുസ്തകോത്സവത്തിലെത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന സാഹിത്യ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കി യുഎഇയിലെ താമസക്കാർക്ക് പുത്തൻ വായനാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. പുസ്തകം വാങ്ങുന്നത് വഴി പ്രസാധകർക്കും അത് ഊർജ്ജമാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റിയുടെ ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
പുസ്തകവും നിങ്ങളും തമ്മില്‍ എന്ന പ്രമേയത്തില്‍ ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന പുസ്തകമേള നവംബർ 16 വരെയാണ്. 66 രാജ്യങ്ങളിൽ നിന്നുള്ള 250-ലധികം എഴുത്തുകാർ, കലാകാരന്മാർ 1200 ലധികം പരിപാടികളുടെ ഭാഗമാകും.