ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍
Published on

റഷ്യ-യുക്രെയന്‍ സംഘർഷം പതിമൂന്ന് ദിവസം പിന്നിടുമ്പോൾ, അന്താരാഷ്ട്ര വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യന്‍ നാണയത്തിനും തിരിച്ചടിയാവുകയാണ്. ഡോളറുമായുളള രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിർഹത്തിന്റെ ഇപ്പോഴത്തെ മൂല്യം 20.94 രൂപയാണ്. വിനിമയ നിരക്കിലുണ്ടായ ഇടിവ് കണക്കിലെടുത്ത് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നത്.

റഷ്യ- യുക്രെയ്ന്‍ സംഘർഷം ക്രൂഡ് ഓയിൽ വിലയിലും വലിയ വർധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാരലിന് 121 ഡോളർ ആണ് നിലവിലെ ക്രൂഡ് ഓയിൽ വില. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 130 ഡോളർ എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു. 2008ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. റഷ്യന്‍ ക്രൂഡ് ഓയിലിനും ഉല്‍പന്നങ്ങള്‍ക്കും ഉപരോധമേർപ്പെടുത്താനുളള സാധ്യതയുണ്ടെന്ന സൂചനകളാണ് വില ഉയരാന്‍ കാരണമാകുന്നത്.

റഷ്യ-യുക്രെയന്‍ സംഘർഷ പശ്ചാത്തലം തുടരുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്താല്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. മറ്റ് ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തർ റിയാലിന് 21.13 രൂപയും കുവൈത്ത് ദിനാറിന് 253.09 രൂപയും ബഹ്റൈൻ ദിനാറിന് 204 രൂപയുമാണ് വിനിമയ നിരക്ക്.

logo
The Cue
www.thecue.in