‘ഗുണ്ട് എറിയണം, ചെരിപ്പ് മാല ഇടണം’, രേഷ്മയെ ആക്രമിക്കാന്‍ ആഹ്വാനവുമായി ‘രജിത് കുമാര്‍ ആര്‍മി’

‘ഗുണ്ട് എറിയണം, ചെരിപ്പ് മാല ഇടണം’, രേഷ്മയെ ആക്രമിക്കാന്‍ ആഹ്വാനവുമായി ‘രജിത് കുമാര്‍ ആര്‍മി’

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്സ് മലയാളം സീസണ്‍ ടുവില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥി രേഷ്മാ നായരെ ആക്രമിക്കാന്‍ ആഹ്വാനവുമായി രജിത് കുമാറിനെ പിന്തുണക്കുന്നവരുടെ ഫേസ്ബുക്ക് ഗ്രൂപ്പ്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് ഡോ.രജിത് കുമാര്‍ പുറത്തായത്. പ്യുരിഫൈയര്‍ രജിത് സര്‍ ആര്‍മി ഒഫിഷ്യല്‍ എന്ന ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് രേഷ്മയ്ക്ക് നല്ലൊരു സ്വീകരണം കൊടുക്കണ്ടേ എന്ന ചര്‍ച്ചയില്‍ ആക്രമണത്തിന് വിവിധ നിര്‍ദേശങ്ങള്‍. സാമൂഹ്യപ്രസക്തമായ വിഷയങ്ങളില്‍ ഫേസ്ബുക്കില്‍ എഴുതാറുള്ള ആര്‍ ജെ സലിം ആണ് രഹസ്യഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്.

രേഷ്മയെ ചീമുട്ട എറിയണം, ഗുണ്ട് എറിയണം, മുളക് പൊടി കലക്കി തലയില്‍ ഒഴിക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫൈലുകള്‍ കമന്റുകളിലുണ്ട്. രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായതിന് പിന്നാലെ രജിത് കുമാറിനെ പിന്തുണക്കുന്ന വിവിധ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രുപ്പുകള്‍ രേഷ്മക്കെതിരെ വ്യക്തിഹത്യയും സൈബര്‍ ആക്രമണവുമായി രംഗത്ത് വന്നിരുന്നു. രേഷ്മയുടെ സുരക്ഷ ഏഷ്യാനെറ്റിന്റെ കൂടെ ചുമതലയാണെന്ന് ഇതേക്കുറിച്ചുള്ള കുറിപ്പില്‍ ആര്‍ ജെ സലിം എഴുതുന്നു.

ആര്‍ ജെ സലിം ഇതേക്കുറിച്ച് എഴുതിയത്

അതേ സമയം മറ്റൊരു ചർച്ച നടക്കുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായി വരുന്ന രേഷ്മയെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തിൽ. പ്യൂരിഫയർ രജിത് ആർമി ഒഫിഷ്യൽ എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടാണിത്.

ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലർക്ക് മുളകുവെള്ളം ഒഴിക്കണം, ചിലർക്ക് രേഷ്‌മയുടെ വണ്ടിയിൽ അള്ളു വെയ്ക്കണം, ചിലർക്ക് ഗുണ്ടെറിയണം, ചിലർക്ക് കൊല്ലണം. ചിലർ ഇതൊക്കെ ചെയ്യുന്നതിന് പ്രതിഫലം പ്രഖ്യാപിക്കണമെന്നും പറയുന്നുണ്ട്. എന്തായാലും എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തിൽ തൊണ്ണൂറ്റൊമ്പത് ശതമാനത്തിനും യോജിപ്പാണ്.

ഇതാണ് ഏഷ്യാനെറ്റ് ചെയ്തു വെച്ച പാതകം. വെളിവില്ലാത്ത കൂട്ടമാണ് ഇതെന്ന് എയർപോർട്ടിലെ ആഘോഷം കണ്ടു മനസ്സിലായതാണ്. കൂട്ടത്തിലെ ഏതെങ്കിലുമൊരുത്തൻ മതി രേഷ്മയുടെ ജീവിതം താറുമാറാകാൻ.

ഒരു പ്രേമം പൊട്ടിയാൽ പോലും മര്യാദയ്ക്ക് വിടാതെ ആസിഡൊഴിക്കാനും വെട്ടിക്കൊല്ലാനും ആളുള്ള നാട്ടിലാണ് ഈ കംബൈൻഡ് അറ്റാക് പ്ലാൻ ചെയ്യുന്നത്. അതും സ്ത്രീകൾ ഉൾപ്പടെയുള്ളവർ.അയാളുടെ "കളിമികവ്" കണ്ടാണ് ഫാൻസ്‌ ആയത് എന്ന് പറഞ്ഞവന്മാരുടെ തനിക്കൊണമാണിത്.

സത്യത്തിൽ രജിത്തിന്റെ കളിമികവിനെപ്പറ്റി പറയുന്നവർ ഏഷ്യാനെറ്റിന്റെ കളി കാണാത്തവരാണ്. രജിത്തിനെ സ്റ്റാറാക്കിയത് തന്നെ അവരാണ്. ഒരു ദിവസത്തെ ഇരുപത്തിനാലുമണിക്കൂർ ഫൂട്ടേജിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് അവർ ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. അതിൽ നിന്ന് അവർ രജിത്തിന്റെ തരികിടകളിലേക്ക് ഫോക്കസ് ചെയ്തതുകൊണ്ടാണ് അയാൾ സ്റ്റാറാകുന്നത്.

കണ്ണിൽ മുളകുപൊടി തേയ്ക്കുക എന്നത് ക്രൈമാണ്. അത് ഗെയിമിന്റെ പരിധിയിൽ വരുന്ന കാര്യമേയല്ല. ഒറ്റയടിക്ക് അയാളെ അപ്പോഴേ പുറത്താക്കുന്നതിനു പകരം അവർ മാക്‌സിമം അയാളെ അകത്തു കയറ്റാനാണ് ശ്രമിച്ചത്. അതിനാണ് രേഷ്‌മയെ ബലിയാടാക്കി അവരുടെ അഭിപ്രായത്തിൽ തീരുമാനിക്കാം എന്നാക്കിയത്. അപ്പോപ്പിന്നെ അകത്തേയ്ക്കു വന്നാലും ഏഷ്യാനെറ്റിന് ലാഭം, പുറത്തേയ്ക്ക് പോയാലും കുറ്റം രേഷ്മയുടെ തലയിലും. എത്ര നൈസായിട്ട് സ്‌കൂട്ടായി എന്ന് നോക്കണം. അതുകൊണ്ടുതന്നെ രേഷ്മയുടെ സുരക്ഷ ഏഷ്യാനെറ്റിന്റെ കൂടി ചുമതലയാണ്.

ടാഗിങ് കേരളാ പോലീസ്. Kerala Police

ബിഗ് ബോസ്സ് 66ാം എപ്പിസോഡില്‍ സ്‌കൂള്‍ ടാസ്‌ക് എന്ന പേരില്‍ ബിഗ് ബോസ്സ് ഹൗസില്‍ നടന്ന വീക്കിലി ടാസ്‌കിലാണ് രജിത്കുമാറിനെ താല്‍ക്കാലികമായി പുറത്താക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായി സ്‌കൂള്‍ ടാസ്‌കില്‍ പങ്കെടുത്ത രജിത് രേഷ്മാ നായരുടെ രണ്ട് കണ്ണിലും മുളക് തേക്കുകയായിരുന്നു. തുടര്‍ന്ന് രേഷ്മ അടിയന്തര ചികിത്സ തേടി. താല്‍ക്കാലികമായി പുറത്താക്കിയതിന് പിന്നാലെ വാരാന്ത്യ എപ്പിസോഡില്‍ അവതാരകന്‍ മോഹന്‍ലാല്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. രജിത് കുമാര്‍ രേഷ്മയോട് ക്ഷമ പറഞ്ഞു. മുളക് തേച്ചത് സ്‌കൂള്‍ കുട്ടിയാണെന്നും ഡോ. രജിത് അല്ലെന്നുമായിരുന്നു വാദം. രജിതിന്റെ ക്ഷമ സ്വീകരിച്ചെന്നും ബിഗ് ബോസ്സ് ഹൗസില്‍ തിരിച്ചെടുക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നുമായിരുന്നു രേഷ്മയുടെ നിലപാട്. തുടര്‍ന്നാണ് രജിത് കുമാര്‍ പുറത്തായത്. തൊട്ടടുത്ത എപ്പിസോഡില്‍ രേഷ്മയും വോട്ടിംഗിലൂടെ പുറത്തായി.

Related Stories

No stories found.
logo
The Cue
www.thecue.in