മലയാളത്തിലെ ന്യൂസ് ചാനലുകളുടെ റേറ്റിംഗ് മത്സരത്തിൽ വീണ്ടും ട്വിസ്റ്റ്. 26ാം ആഴ്ചയിൽ ഏഷ്യാനെറ്റ് ന്യൂസ് 95 പോയിന്റുമായി വീണ്ടും ഒന്നാമതെത്തി. ഒരു പതിറ്റാണ്ടിനിടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മേൽക്കൈ പിന്നിലാക്കി റിപ്പോർട്ടർ ടിവി മേയ് ആദ്യവാരം മുതൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ചാനലുകളുടെ റേറ്റിംഗ് സംവിധാനമായ Broadcast Audience Research Council ന്റെ പുതിയ കണക്കിലാണ് ഏഷ്യാനെറ്റ് വീണ്ടും ഒന്നാമതെത്തിയത്. റിപ്പോർട്ടർ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
24 ന്യൂസ് ചാനൽ ആണ് 85 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മനോരമ ന്യൂസ്(44) നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് (41) അഞ്ചാം സ്ഥാനത്തും ന്യൂസ് ചാനൽ രംഗത്ത് ഒരു വർഷം മാത്രം പിന്നിടുന്ന ന്യൂസ് മലയാളം 24 ചാനൽ 33.06 പോയിന്റുമായി ആറാം സ്ഥാനത്തും തുടരുകയാണ്. മീഡിയ വൺ ചാനലാണ് ബാർക് റേറ്റിംഗിൽ ഏറ്റവും പിന്നിൽ 8.69 ആണ് റേറ്റിംഗ്. കൈരളി ന്യൂസ്, ജനം ടിവി, ന്യൂസ് 18 കേരള എന്നീ ചാനലുകൾ മീഡിയ വണ്ണിന് മുന്നിലായുണ്ട്.
റിപ്പോർട്ടർ ഒന്നാം സ്ഥാനത്ത് തുടരുന്നതിനിടെ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ഹെഡും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ടിവി എഡിറ്റോറിയൽ തലപ്പത്തുനിന്ന് രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചേക്കേറിയത് വലിയ ചർച്ചായിയുരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കൺസൾട്ടന്റ് എഡിറ്റർ ആയാണ് ഉണ്ണി ബാലകൃഷ്ണൻ ജൂണിൽ ചുമതലയേറ്റത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിലും, വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിനത്തിലും റിപ്പോർട്ടർ ടിവി ഒന്നാം സ്ഥാനം നിലനിർത്തി മേൽക്കൈ തുടർന്നിരുന്നു. മേയിലും ജൂണിലും മിക്ക ആഴ്ചകളിലും റിപ്പോര‍്‍ട്ടർ ചാനൽ ഒന്നാം സ്ഥാനം നിലനിര‍്ത്തി കുതിപ്പ് തുടരുന്നതിനിടെയിലാണ് ഏഷ്യാനെറ്റ് ന്യൂസ് കുത്തക തിരികെ പിടിച്ചത്.
മേയ് 15ന് പുറത്തുവന്ന ബാർക്ക് റേറ്റിങ്ങ് പ്രകാരം 97.71 പോയിന്റോടെയാണ് റിപ്പോർട്ടർ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്തോ പാക് സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആഴ്ചയിലായിരുന്നു റിപ്പോർട്ടർ ടിവിയുടെ മുന്നേറ്റം.തൊട്ട് മുന്നത്തെ ആഴ്ചയിൽ 94.10 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ 92.21പോയിന്റിനൊപ്പമായിരുന്നു പിന്നിലായത്.