'ഓണപ്പടങ്ങളിൽ പക്കാ ഫാമിലി എന്റർടെയ്നറാണ് അച്ഛനൊരു വാഴ വെച്ചു' : സംവിധായകൻ സന്ദീപ് അഭിമുഖം

'ഓണപ്പടങ്ങളിൽ പക്കാ ഫാമിലി എന്റർടെയ്നറാണ് അച്ഛനൊരു വാഴ വെച്ചു' : സംവിധായകൻ സന്ദീപ് അഭിമുഖം

നവാഗതനായ സന്ദീപ് സംവിധാനം ചെയ്ത് നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'. ഓണത്തിനുള്ള സിനിമകളിൽ ഒരു പക്കാ ഫാമിലി എന്റെർടെയ്നറാണ് ചിത്രമെന്ന് സംവിധായകൻ സന്ദീപ്. ഡിസ്ട്രിബ്യുട്ടർ മുകേഷ് ആർ മെഹ്ത്തയും നിർമാതാവ് എ വി അനൂപ് സാറുമാണ് സിനിമ കണ്ട് ഇത് ഓണത്തിന് ഇറക്കാമെന്ന് തീരുമാനിക്കുന്നത്. അച്ഛനൊരു വാഴ വെച്ചു എന്ന ടൈറ്റിൽ കാരണം പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും ഇതിലെന്തോ പോസിറ്റീവ് ഉണ്ടെന്ന് മനസ്സിലാക്കി ആളുകൾ സപ്പോർട് ചെയ്തുവെന്നും സന്ദീപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അച്ഛനൊരു വാഴ വെച്ചു എന്ന ടൈറ്റിൽ

ഇങ്ങനെ ഒരു പേര് ആയതുകൊണ്ടാണല്ലോ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ട്രെയ്‌ലർ ഇറങ്ങിയതിനു ശേഷം ഇതിലെന്തോ പോസിറ്റീവ് ഉണ്ടെന്നു മനസ്സിലാക്കി ആളുകൾ സപ്പോർട്ട് ചെയ്യാൻ തുടങ്ങി. തുടക്കത്തിൽ വേറെ രണ്ടു മൂന്ന് പേരുകൾ ആലോചിച്ചിരുന്നു. സിനിമയിൽ വലിയ താരനിരകൾ ഇല്ലാത്തത്കൊണ്ട് ഒരു പേരുകൊണ്ട് ആളുകളിലേക്ക് എങ്ങനെ ഇറങ്ങി ചെല്ലാം എന്ന് ആലോചിച്ചപ്പോൾ യാദൃശ്ചികമായി ഞാനും റൈറ്ററും കൂടെയിരുന്നു എന്തോ പറഞ്ഞു തല്ലുകൂടിയപ്പോൾ വീണു കിട്ടിയതാണി പേര്. കേട്ടപ്പോൾ എല്ലാവർക്കും രസമായി തോന്നി. ഫ്രണ്ട്സിനെ ഒക്കെ വിളിച്ച് ഈ പേര് പറയുമ്പോൾ ആദ്യമൊരു ചിരി എല്ലാവർക്കും ഉണ്ടായിരുന്നു ആ ചിരി തന്നെയാണ് നമ്മൾ പോസിറ്റീവ് ആയി എടുത്തതും ഇത് തന്നെ മതി ടൈറ്റിൽ എന്ന് ഉറപ്പിച്ചതും. നമ്മുടെ സിനിമയായും സബ്ജെക്ട് ആയി ഒരുപാട് ബന്ധപ്പെട്ടുള്ള ടൈറ്റിൽ തന്നെയാണിത്.

കട്ടയ്ക്ക് കൂടെ നിന്ന പ്രൊ‍‍ഡ്യൂസർ

ഒരു നിർമ്മാതാവെന്ന നിലയിൽ എ വി അനൂപ് പക്കാ സപ്പോർട്ട് തന്നു കൂടെനിന്നയാളാണ്. അദ്ദേഹവുമായി ആദ്യത്തെ സംസാരം മുതലേ അദ്ദേഹത്തിന് ഇങ്ങനെയൊരു ക്യാരക്ടർ ചെയ്യണമെന്നുണ്ടായിരുന്നു. തിരക്കഥയുടെ ഓരോ സ്റ്റേജിലും പുള്ളിയുമായി ചർച്ചകൾ നടത്തി കൂടെ നിന്നയാളാണ്. ഷൂട്ടിങ് ആയാലും പോസ്റ്റ് പ്രൊഡക്ഷൻ ആയാലും മാർക്കറ്റിങ് ആയാലും ഒക്കെ അദ്ദേഹം കൂടെയുണ്ട്. ഒരു പുതിയ സംവിധായകനെ സംബന്ധിച്ചിടത്തോളം വേണ്ടതും അത്തരത്തിൽ ഒരു സപ്പോർട്ട് ആണ്. അതുകൊണ്ടു അദ്ദേഹത്തിന്റെ കൂടെ നില്ക്കാൻ നമ്മളും നന്നായി ശ്രമിച്ചിട്ടുണ്ട്.

ക്യാമറക്ക് പിന്നിലെ പേരുകൾ

ഞാൻ കുറച്ച് കാലമായി മലയാള സിനിമയിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയി ജോലി നോക്കിയ ആളാണ്. പി. സുകുമാറിന്റെ കൂടെ മൂന്ന് നാല് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. മുൻപേ ആഗ്രഹം ഉണ്ടായിരുന്നു സിനിമ ചെയ്യുമ്പോൾ സുകുവേട്ടനെ പോലെ ഒരാൾ അതിൽ ഉണ്ടാകണമെന്ന്. പ്രൊജക്റ്റ് ആലോചിക്കുമ്പോൾ സുകുവേട്ടനുമായി സംസാരിച്ചപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെ അത് സ്വീകരിക്കുകയും പെട്ടെന്ന് വന്നു സിനിമയിൽ ജോയിൻ ചെയ്ത് എല്ലാ സപ്പോർട്ടും നൽകി. സാജൻ ചേട്ടനുമായും നീണ്ട കാലത്തെ സൗഹൃദമുണ്ട്. മേക്കപ്പ് മാൻ പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ ത്യാഗു, ബിജിബാൽ, സൗണ്ട് മിക്സ് ചെയ്ത ലാൽ മീഡിയയിലെ ജിതേന്ദ്രൻ ഒക്കെയും അങ്ങനെത്തന്നെയായിരുന്നു. ഇതിൽ പാട്ടെഴുതിയ കെ. ജയകുമാർ, അദ്ദേഹത്തിന്റെ വടക്കൻ വീരഗാഥയിലെ പാട്ടുകൾ കേട്ട് വളർന്ന ആളാണ് ഞാൻ. അതെല്ലാം വളരെ എക്സ്സിറ്റിംഗ് ആയിരുന്നു.വളരെ മനോഹരമായ രണ്ടു പാട്ടുകൾ അദ്ദേഹം ഈ സിനിമയക്കയി എഴുതി തന്നിട്ടുണ്ട്.

റെക്കോർഡിട്ട ഷോർട്ട് ഫിലിം

എഴുത്തുകാരൻ മനു ഗോപാലുമായി പത്ത് വർഷത്തെ സൗഹൃദമുണ്ട്. പത്ത് വർഷം മുൻപ് വിനീത് ശ്രീനിവാസനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാൻ ആഗ്രഹിച്ചിട്ട് അതിന്റെ സ്ക്രിപ്റ്റ് ആയിട്ടാണ് ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുന്നത്. പക്ഷെ ആ സിനിമ നടക്കാതെ പോയി. അതിനു ശേഷം കുറെ സ്ക്രിപ്റ്റുകൾ ചർച്ച ചെയ്യുകയും അതിനുവേണ്ടി പരിശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടയിലാണ് മനു എസ്രയിൽ വർക്ക് ചെയ്യുന്നതും ശ്രദ്ധിക്കപ്പെടുന്നതും. ഒരു വർഷം മുൻപ് ഞങ്ങൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന പേരിലൊരു ഷോർട് ഫിലിം ചെയ്തിരുന്നു. എ വി അനൂപ് സാറായിരുന്നു അതിന്റെയും നിർമാതാവ്. പുള്ളിയുടെ ഫാമിലിയിലെ 59 ആൾക്കാരെ വച്ച് ചെയ്ത ഒരു ഷോർട് ഫിലിം ആയിരുന്നു അത്. അവരുടെ ഫാമിലി ഗേറ്റ് ടുഗെതർ വന്നപ്പോൾ വ്യത്യസ്തമായി ആയി എന്തേലും പറഞ്ഞപ്പോൾ ഷോർട് ഫിലിം ആകാം എന്ന് അനൂപ് സാറിന് തോന്നുകയും അത് ഞങ്ങളോട് പറയുകയും ഒരാഴ്ച കൊണ്ട് സ്ക്രിപ്റ്റ് റെഡി ആക്കി ഷോർട് ഫിലിം ചെയ്യുകയും ചെയ്തു. മനു തന്നെയായിരുന്നു അതിന്റെയും സ്ക്രിപ്റ്റ്. അത് ഒരു വിജയമായി. മലയാളത്തിലെ നാല് ചാനലുകൾ അത് ടെലികാസ്റ്റ് ചെയ്തു. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ഒക്കെ കിട്ടി. അതിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ നിന്നാണ് ഒരു സിനിമ ആലോചിച്ചുകൂടെ എന്ന് അദ്ദേഹം ചോദിക്കുന്നതും ഈ സിനിമയിലേക്ക് എത്തുന്നതും.

ഓണം റിലീസ്

ഷൂട്ട് ചെയ്യുമ്പോൾ തന്നെ ഓണത്തിനനുബന്ധിച്ച് റിലീസ് ചെയ്യണമെന്ന് പ്ലാൻ ഉണ്ടായിരുന്നു. ഫസ്റ്റ് എഡിറ്റ് കഴിഞ്ഞു ഡിസ്ട്രിബ്യുട്ടർ മുകേഷ് ആർ മെഹ്ത്തയും അനൂപ് സാറും പടം കണ്ടിട്ട് അവരാണ് തീരുമാനിച്ചത് ഇത് ഓണത്തിന് ഇറക്കാമെന്ന്. കാരണം ഓണത്തിന് വരുന്ന പടങ്ങളുടെ ഴോണറുകളിൽ ഇതാണൊരു പക്കാ ഫാമിലി എന്റെർറ്റൈനെർ. ഈ സമയത്താണ് ഇറക്കേണ്ടത് എന്ന് അവരാണ് തീരുമാനിച്ചത്. വലിയ സിനിമകൾ ഓണത്തിന് വേറെയുണ്ടെങ്കിലും ഈ സിനിമയിൽ ഒരു ഫാമിലി എലമെന്റ് ഉണ്ട് അത് ആളുകൾക്ക് ഇഷ്ട്ടപ്പെട്ടാൽ വലിയ ഹിറ്റാകുമെന്ന് അവരാണ് പറഞ്ഞത്.

തിയറ്റർ ചാർട്ടിങ്

ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു നമുക്കൊരു വൈഡ് റിലീസ് വേണ്ടെന്ന്. ഒരു 50 തിയറ്റർ മതിയെന്ന് ആദ്യമേ തീരുമാനിച്ചു. ആ 50 തിയറ്റർ ആദ്യമേ സെലെക്ടിവ് ആയി ബ്ലോക്ക് ചെയ്തിരുന്നു. തിയറ്ററുകാരുടെ ഭാഗത്തു നിന്നും നല്ല സപ്പോർട്ട് ആണ് കിട്ടുന്നത്, നമ്മൾ ആവശ്യപ്പെട്ട രീതിയിൽ പ്രൈം ഷോ ടൈം ഒക്കെ തന്നിട്ടുണ്ട്. കളിക്കുന്ന 50 തിയറ്ററിലും കറക്റ്റ് ആയി ആണ് കാര്യങ്ങൾ പൊക്കോണ്ടിരിക്കുന്നത്. കൂടുതൽ തിയറ്റർ വേണ്ടെന്നുള്ളതും ഞങ്ങളുടെ തീരുമാനമായിരുന്നു.

പ്രേക്ഷകരോട്

രണ്ടു മണിക്കൂർ സമയം ഓണക്കാലത്ത് അടിച്ചുപൊളിച്ച് ആഘോഷിക്കാൻ പറ്റുന്ന സിനിമ തന്നെയായിരിക്കും ഇത് എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു. തിയറ്ററിലേക്ക് വരുക, സിനിമ കാണുക ഇതുപോലുള്ള കൊച്ചു സിനിമകളെ പ്രോത്സാഹിപ്പിക്കുക വിജയിപ്പിക്കുക എന്ന് മാത്രമേ പറയാൻ ഉള്ളു. ഏതൊരു സിനിമ ചെയ്യുന്ന സംവിധായകർക്കുണ്ടാകുന്ന ടെൻഷൻസും കാര്യങ്ങളും എനിക്കുമുണ്ട്. പക്ഷെ തിയറ്ററിൽ ആളെത്തിയാൽ ആരെയും നിരാശപ്പെടുത്തില്ല എന്നൊരു വിശ്വാസമുണ്ട്. എല്ലാ ഴോണറിൽ പെട്ട ആളുകൾക്കും ഇഷ്ട്ടപ്പെടുന്ന അടിപൊളി ഏഴ് പാട്ടുണ്ട്, നല്ല കോമെഡിയുണ്ട് 2 മണിക്കൂർ 5 മിനുട്ട് പോകുന്നത് തന്നെ അറിയില്ല അത്രയും ഫാസ്റ്റ് ആയി ആണ് സിനിമ പോകുന്നത്. പ്രേക്ഷകർ നിരാശരാകില്ല എന്ന പ്രതീക്ഷയും വിശ്വാസവുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in