ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി വിലസിയിരുന്ന കാലത്ത് കെ.വി ആനന്ദ് ഇന്ത്യാടുഡേയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ അയച്ചു. അതിനോടകം തന്നെ കല്‍ക്കി, ഇന്ത്യാ ടുഡേ, ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആനന്ദ് പകര്‍ത്തിയ ഫോട്ടോകള്‍ നിരന്തരം വന്നിരുന്നു. ഇന്ത്യാടുഡേയില്‍ സ്ഥിരവരുമാനത്തിലൊരു ജോലി ലഭിച്ചാല്‍ ജീവിതം ഭദ്രമാകുമെന്നായിരുന്നു അന്നത്തെ ചിന്ത. അപേക്ഷ നിരസിക്കപ്പെട്ടു. ഫോട്ടോഗ്രാഫറായൊരു സ്ഥിരം ജോലി ലഭിച്ചില്ലെന്ന നിരാശയില്‍ ആനന്ദ് പോയത് ആന്‍ഡമാനിലേക്കാണ്. ഫോട്ടോയും ആനന്ദവും നിറച്ച ആ യാത്രയുടെ അവസാനമാണ് കരിയറിലെ മാറിമറിയല്‍.
എല്ലാ കാലത്തും തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രിയദര്‍ശനൊപ്പം പരാമര്‍ശിക്കപ്പെടുന്ന പേരായി മാറി കെ.വി ആനന്ദ്.
ഫോട്ടോഗ്രഫിയില്‍ നിന്ന് മുവി ക്യാമറയിലേക്ക് അഭിനിവേശം വഴിതിരിഞ്ഞു. ഫ്രീലാന്‍സ് കാലവും ഫോട്ടോഗ്രഫി ക്മ്പവും അവതരിപ്പിച്ച് പി. സി ശ്രീറാമിന് മുന്നിലത്തി. ജീവ ഉള്‍പ്പെടെ പിന്നീട് മുന്‍നിരയിലെത്തിയ അതികായകരാണ് ശ്രീറാമിനെ അന്ന് അസിസ്റ്റ് ചെയ്തിരുന്നത്. ആറാമത്തെ അസിസ്റ്റന്റായാണ് കെ.വി. ആനന്ദിന് ഇടം കിട്ടിയത്. തേന്മാവിന്‍ കൊമ്പത്തിന് വേണ്ടി ഒരു നാടോടിക്കഥയുടെ നിറച്ചാര്‍ത്തുകളുള്ള ഫ്രെയിമുകള്‍ക്കായി സമീപിച്ചപ്പോള്‍ പി. സി ശ്രീറാമാണ് ശിഷ്യനെ പ്രിയന് നിര്‍ദേശിക്കുന്നത്. പിന്നീട് എല്ലാ കാലത്തും തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രിയദര്‍ശനൊപ്പം പരാമര്‍ശിക്കപ്പെടുന്ന പേരായി മാറി കെ.വി ആനന്ദ്.
ഷൂട്ട് തുടങ്ങി പത്ത് ദിവസം പിന്നിട്ടപ്പോഴാണ് പ്രിയദര്‍ശന് തനിക്ക് മേല്‍ ആത്മവിശ്വാസം വന്നതെന്ന് കെ.വി ആനന്ദ് പറഞ്ഞിട്ടുണ്ട്. പി. സി ശ്രീറാം അല്ലെങ്കില്‍ ജീവ ഈ രണ്ട് പേരുകളായിരുന്നുപ്രിയന്‍ പരിഗണിച്ചിരുന്നത്. അവിടേക്കാണ് കെ.വി ആനന്ദ് വരുന്നത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെ ഒരു ഗ്രാമം. വൈദ്യുതിയില്ല. വീടുകളില്‍ തൂക്കിയിട്ട റാന്തല്‍ വിളക്കുകളുടെ വെട്ടമാണ് ആ ഗ്രാമത്തിലെ രാത്രികള്‍. കൃത്രിമ പ്രകാശ ക്രമീകരണങ്ങളെന്ന് അനുഭവപ്പെടാതെ ഈ ഗ്രാമത്തെ അനുവഭേദ്യമാക്കണം. ഇതായിരുന്നു പ്രിയന്‍ തേന്മാവിന്‍ കൊമ്പത്തിനായി തനിക്ക് മുന്നില്‍ അവതരിപ്പിച്ച ബ്രീഫ് എന്ന് ആനന്ദ്. തേന്മാവിന്‍ കൊമ്പത്തിന്റെ മികവുറ്റ ഫ്രെയിമുകള്‍ക്ക് 1995ല്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് കെ.വി ആനന്ദിനെ തേടിയെത്തി.
നിര്‍മ്മാതാവിന് ഒരു നഷ്ടവും വരുത്തിവെക്കാത്തൊരു കൊച്ചു ചിത്രം സംവിധാനം ചെയ്താല്‍ മതിയെന്ന ചിന്തയിലാണ് കനാ കണ്ടേന്‍ ഒരുക്കിയതെന്ന് ആനന്ദ്
സംവിധാനം ഛായാഗ്രഹണത്തെക്കാള്‍ ഭാരിച്ച ഉത്തരവാദിത്വമെന്നാണ് കെ.വി ആനന്ദ് പറയാറുള്ളത്. സിനിമാട്ടോഗ്രഫിയാണ് ക്രിയേറ്റര്‍ എന്ന നിലക്ക് കൂടുതല്‍ ലഹരി സമ്മാനിക്കുന്നത്. തമിഴിലും മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലുമായി പതിനാല് സിനിമകള്‍ക്ക് ആനന്ദ് ഛായാഗ്രഹണം നിര്‍വഹിച്ചു,
ശ്രീകാന്ത് നായകനും പൃഥ്വിരാജ് പ്രതിനായകനുമായെത്തിയ കനാ കണ്ടേനിലൂടെയാണ് കെ.വി ആനന്ദ് സംവിധായകനാകുന്നത്. പിന്നീട് സൂര്യ നായകനായ അയന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം. 2009ല്‍ തമിഴില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായിരുന്നു അയന്‍. കോ, മാറ്റ്രാന്‍, അനേകന്‍, കവന്‍ എന്നീ സിനിമകള്‍. അവസാനമായി സൂര്യയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കാപ്പാന്‍. മലയാളത്തില്‍ തേന്മാവിന്‍ കൊമ്പത്തിന് പുറമേ മിന്നാരം, എന്നീ സിനിമകളും ക്യാമറയിലാക്കിയത് ആനന്ദാണ്. മുതല്‍വന്‍, ബോയ്‌സ്, ശിവാജി എന്നീ ഷങ്കര്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകനും കെ. വി ആനന്ദായിരുന്നു.
നിര്‍മ്മാതാവിന് ഒരു നഷ്ടവും വരുത്തിവെക്കാത്തൊരു കൊച്ചു ചിത്രം സംവിധാനം ചെയ്താല്‍ മതിയെന്ന ചിന്തയിലാണ് കനാ കണ്ടേന്‍ ഒരുക്കിയതെന്ന് ആനന്ദ് പറഞ്ഞിട്ടുണ്ട്. തന്റെ ആത്മവിശ്വാസം പരീക്ഷിക്കാനുള്ള അവസരവുമായിരുന്നു. കനാ കണ്ടേന് കിട്ടിയ കയ്യടിയും നിര്‍മ്മാതാവിനുണ്ടായ നേട്ടവും സൂര്യയെ നായകനാക്കി ബിഗ് ബജറ്റ് സിനിമയൊരുക്കാന്‍ ധൈര്യമേകി. അതാണ് അയന്‍.
രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും ഇതിവൃത്തമായ കൊ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ആനന്ദിന് പ്രേരണയായത് സിനിമക്ക് മുമ്പുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രഫി ജീവിതമാണ്. ജേണലിസം കാലത്ത് സ്വന്തം അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചായിരുന്നു കൊ. കമല്‍ഹാസനെയും രജനീകാന്തിനെയുമൊക്കെ നായകന്‍മാരാക്കി സിനിമ ചെയ്യണമെന്ന ആഗ്രഹം ആനന്ദിന് ഉണ്ടായിരുന്നു. പല അഭിമുഖങ്ങളിലായി ആ ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു.
സര്‍ക്കാര്‍ ആശുപത്രിയിലെ പരാധീനതകളെക്കുറിച്ച് പരാതിപ്പെട്ട ഒരു ഡോക്ടറുടെ അഭിമുഖമായിരുന്നു ആദ്യ അസൈന്‍മെന്റ്. പിന്നീട് പട്ടാളി മക്കള്‍ കക്ഷി സ്ഥാപകനായ ഡോ. രാംദോസ് ആയിരുന്നു ആ ഡോക്ടര്‍.
തന്റെ ആദ്യകാല സിനിമകള്‍ പത്ത് മിനുട്ട് പോലും ടെലിവിഷനില്‍ കണ്ടിരിക്കാന്‍ സാധിക്കാറില്ലെന്നും കണ്ടാല്‍ തന്നെ ആദ്യം മനസിലേക്ക് വരിക അതിലുള്ള തെറ്റുകളും പോരായ്മകളുമായിരുന്നുവെന്നും ആനന്ദ്. കോ, മാറ്റ്രാന്‍ എന്ന സിനിമകളാണ് സംവിധാനം ചെയ്തവയില്‍ ആനന്ദിന് പ്രിയപ്പെട്ടവ.
ബി.എസ്.സി ഫിസിക്‌സിന് പഠിക്കുമ്പോഴാണ് ജൂനിയര്‍ വികടനില്‍ സ്റ്റുഡന്റ് റിപ്പോര്‍ട്ടറാകാന്‍ ആനന്ദ് അപേക്ഷിക്കുന്നത്. അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് ഫ്രീലാന്‍സറായി. കല്‍ക്കിയിലാണ് തുടക്കം. സര്‍ക്കാര്‍ ആശുപത്രിയിലെ പരാധീനതകളെക്കുറിച്ച് പരാതിപ്പെട്ട ഒരു ഡോക്ടറുടെ അഭിമുഖമായിരുന്നു ആദ്യ അസൈന്‍മെന്റ്. പിന്നീട് പട്ടാളി മക്കള്‍ കക്ഷി സ്ഥാപകനായ ഡോ. രാംദോസ് ആയിരുന്നു ആ ഡോക്ടര്‍. കല്‍ക്കിക്കും ഇന്ത്യാടുഡേക്കും ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിക്കുമായി ആയിരത്തിലേറെ ഫോട്ടോ ഫീച്ചറുകള്‍, അവയില്‍ നൂറിലേറെ കവര്‍ ഫോട്ടോകള്‍.
തേന്മാവിന്‍ കൊമ്പത്തിനെക്കുറിച്ച് പ്രിയദര്‍ശന്‍
ഗിരീഷ് കര്‍ണാഡിന്റെ സിനിമ കണ്ടാണ് കാടുകള്‍ക്കിടയിലെ ഗ്രാമം എന്ന വിഷ്വല്‍ വന്നത്. സാബു സിറില്‍ പൊള്ളാച്ചിക്കടുത്ത ഒരു ഗ്രാമം കാണിച്ചു തന്നു. ഇല്ലാത്തൊരു ഗ്രാമം എന്ന വിഷ്വലാണ് ആലോചിച്ചത്. ശ്രീകൃഷ്ണ ആലനഹള്ളി എന്ന എഴുത്തുകാരന്‍ ഒരു നോവലുകള്‍ ഗ്രാമപശ്ചാത്തലത്തില്‍ എഴുതിയിട്ടുണ്ട്. അങ്ങനെയാണ് ശ്രീഹള്ളി എന്ന പേരുണ്ടാകുന്നത്. നെടുമുടിക്ക് ശ്രീകൃഷ്ണന്‍ എന്ന പേരിട്ടതും അങ്ങനെയാണ്. ഫാന്റസി സിനിമ മനസില്‍ കണ്ടാണ് തേന്മാവിന്‍ കൊമ്പത്ത് ഒരുക്കിയത്. നടക്കാത്തൊരു കഥ, ഇല്ലാത്തൊരു സ്ഥലം അങ്ങനെയൊരു ഫാന്റസിയിലാണ് തേന്മാവിന്‍ കൊമ്പത്ത്.