'ഹരി സര്‍ എന്ന കഥാപാത്രം എന്റെ തന്നെ ഒരുപതിപ്പാണ്'.സംവിധായകന്‍ വിനയന്‍

'ഹരി സര്‍ എന്ന കഥാപാത്രം എന്റെ തന്നെ ഒരുപതിപ്പാണ്'.സംവിധായകന്‍ വിനയന്‍

'ചാലക്കുടിക്കാരന്‍ ചങ്ങാതി'സിനിമയിലെ ഹരി സര്‍ എന്ന കഥാപാത്രം തന്റെ തന്നെ ഒരു പതിപ്പാണെന്ന് സംവിധായകന്‍ വിനയന്‍.രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയ ശ്രീനിവാസനെപ്പോലുള്ളവര്‍ ഉണ്ടായിട്ടും തന്നെ മാത്രം സംഘം ചേര്‍ന്ന് ഒറ്റപ്പെടുത്തിയെന്ന് വിനയന്‍ ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

വിനയന്‍ പറഞ്ഞത്.

'ഹരി സര്‍ എന്ന കഥാപാത്രത്തില്‍ എന്റെ ഒരു പോര്‍ഷന്‍ ഉണ്ട്. മണിയോടുള്ള എന്റെ സ്നേഹത്തിന്റെ പുറത്താണ് അങ്ങനെയൊരു കഥാപാത്രം ഉണ്ടാകുന്നത്. സിനിമയിലെ ബാക്കി കഥാപാത്രങ്ങള്‍ ആരൊക്കെ ആണെന്ന് പറയണമായിരുന്നു എങ്കില്‍ എനിക്കത് ചൂണ്ടി കാണിച്ചാല്‍ മതിയല്ലോ. എനിക്ക്, അന്ന് അനുഭവിച്ച ചില പ്രശ്നങ്ങള്‍ പറയണ്ടേി വന്നു. 10കൊല്ലം തടവില്‍ കിടന്നിട്ട് വരുന്ന പ്രതിക്ക് അതിനെകുറിച്ച് സംസാരിക്കാനുള്ള അവകാശമുണ്ടല്ലോ. ഞാന്‍ ആരെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല. മോശമായി ഒരു വാക്ക് പോലും ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ ചെയ്തവര്‍ വേറെയുണ്ട്. അങ്ങനെയുള്ള ഒരാളെ എന്തിന് വിലക്കി എന്ന് അവര്‍ ഇനിയെങ്കിലും ചിന്തിക്കണം.

വേലായുധപ്പണിക്കരെ തമസ്‌കരിച്ചത് പോലെയൊരു തമസ്‌കരണം ആണത്. ഞാന്‍ ആരെയും തല്ലാന്‍ പോയിട്ടില്ല, സിനിമ തട്ടിപ്പറിക്കാന്‍ പോയിട്ടില്ല,സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. എല്ലാം നിലപാടുകളുടെ പേരുകളില്‍ ഉള്ള പ്രശ്നങ്ങള്‍ ആയിരുന്നു. അതിന്റെ പേരില്‍ ഇത്രയും വലിയ പ്രശ്നം വേണമായിരുന്നോ,? അതാണ് എന്റെ ചോദ്യം. എന്നെക്കാള്‍ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച വ്യക്തിയാണ് ശ്രീനിവാസന്‍,അദ്ദേഹം പരിഹാസരൂപത്തില്‍ സിനിമ പോലും എടുത്തിട്ടുണ്ട്. അപ്പോള്‍ എന്നോട് പകയോ, അസൂയയോ അങ്ങനെ എന്തോ ഒന്ന് ഉണ്ടായിരുന്നു. എന്നോട് മോശമായി പെരുമാറിയവരോട് പോലും വഴിയില്‍ വെച്ച് കണ്ടാല്‍ തോളില്‍ കൈയിട്ട് വിശേഷം ചോദിക്കാന്‍ എനിക്കൊരു മടിയുമില്ല. നമ്മളൊക്കെ മരിച്ചു പോകേണ്ടവരാണ്,പ്രശ്നങ്ങള്‍ സൂക്ഷിക്കേണ്ട കാര്യമില്ല.'

തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍.സിനിമാ മേഖലയില്‍ എടുത്ത നിലപാടുകളുടെ പേരില്‍ വിനയന്‍ വിലക്കുകള്‍ നേരിടുകയും സ്വന്തം നിലയ്ക്ക് സിനിമകള്‍ എടുക്കുകയും ചെയ്തിരുന്നു. സിജു വില്‍സണ്‍ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയാണ് തിയേറ്ററുകളിലുള്ള വിനയന്റെ സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in