ഉര്‍വശി ഇന്ദ്രന്‍സ് കോംബോയാണ് മെയിന്‍ ഹൈലൈറ്റ്; ആഷിഷ് ചിന്നപ്പ അഭിമുഖം

ഉര്‍വശി ഇന്ദ്രന്‍സ് കോംബോയാണ് മെയിന്‍ ഹൈലൈറ്റ്; ആഷിഷ് ചിന്നപ്പ അഭിമുഖം

ആഷിഷ്‌ ചിന്നപ്പ സംവിധാനം ചെയ്‌ത്‌ ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജലധാര പമ്പ്‌സെറ്റ്‌ സിന്‍സ്‌ 1962'. വണ്ടര്‍ഫ്രെയിംസ്‌ ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. യഥാർത്ഥത്തിൽ നടന്നൊരു കഥയിൽ നിന്നും ഇന്‍സ്‌പേയറായാണ് ഈ സിനിമ ചെയ്തിരിക്കുന്നതെന്നും ഉര്‍വശി ഇന്ദ്രന്‍സ് കോംബോ തന്നെയാണ് ചിത്രത്തിന്റെ മെയിന്‍ ഹൈലൈറ്റ് എന്നും സംവിധായകൻ ആഷിഷ് ചിന്നപ്പ പറയുന്നു. കുടുംബ സമേതം എത്തി രണ്ടേകാല്‍ മണിക്കൂര്‍ ആസ്വദിച്ച് കണ്ട് മടങ്ങാന്‍ സാധിക്കുന്ന സിനിമയാണ് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962. ചിത്രത്തിൽ ഒരു തരത്തിലുമുള്ള മോശം കോമഡികളും തങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും ആഷിഷ് ചിന്നപ്പ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 എന്ന പേര്..

ഒരു പമ്പ് സെറ്റിനെ അടിസ്ഥാനമാക്കിയാണ് സിനിമ മുഴുവന്‍ സഞ്ചരിക്കുന്നത്. ഒരു പമ്പ് സെറ്റും അതുമായി ബന്ധപ്പെട്ട ചുറ്റുപാടുമുള്ള ആളുകളും. അതുകൊണ്ടാണ് ജലധാര പമ്പ് സെറ്റ് എന്ന പേര് വന്നത്. ഇതിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സനുവിന്റെ പരിചയത്തില്‍ ഇതുപോലെ ഒരു ടീച്ചറുണ്ട്. ആ ടീച്ചറിന്റെ റിയല്‍ ലൈഫില്‍ നടന്നൊരു കഥയാണ് ഇത്. അതില്‍ നിന്നും ഇന്‍സ്‌പേയറായാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഒരു കോര്‍ട്ട് റൂം സറ്റയറാണ് ചിത്രം. ഇത് ചെയ്യുമ്പോള്‍ രണ്ട് മൂന്ന് വക്കീലന്മാരുമായിട്ട് ഒക്കെ സംസാരിച്ച് എല്ലാ നിയമ വശങ്ങളെക്കുറിച്ചും പഠിച്ചിട്ടാണ് ഈ സബ്ജക്ടിലേക്ക് സ്‌ക്രിപ്പ്റ്റിങ് തുടങ്ങിയത്.

ഉര്‍വശി ഇന്ദ്രന്‍സ് കോംബോ

ഉര്‍വശി ഇന്ദ്രന്‍സ് കോംബോ തന്നെയാണ് ചിത്രത്തിന്റെ മെയിന്‍ ഹൈലൈറ്റ്. ഇന്നേ വരെ മലയാളിക്ക് അത് കിട്ടിയിട്ടില്ല. ചെറിയ പടങ്ങളില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ ഉണ്ടെങ്കില്‍ തന്നെ രണ്ട് പേരും ഓപ്പോസിറ്റ് ഒരു ക്യാരക്ടറില്‍ ഇതുവരെ വന്നിട്ടില്ല. അതാണ് പ്രധാന ആകര്‍ഷണം. രണ്ട് പേരുടെയും മാസ്മരികമായ പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിൽ.

ഇന്ദ്രന്‍സിന്റെ കള്ളന്‍ കഥാപാത്രം

പണ്ടത്തെ സിനിമയില്‍ ഒരു കള്ളന്റെ കഥാപാത്രം എന്ന് പറഞ്ഞാല്‍ അവരുടെ ഫാമിലിയിലേക്ക് ഒന്നും സിനിമ പോകുന്നുണ്ടാവില്ല. ഒരു കള്ളന്റെ വീട്ടില്‍ അനുഭവിക്കുന്ന വിഷമം എന്താണെന്ന് ഇന്ദ്രന്‍സ് ഏട്ടന്റെ ഒരു ക്യാരക്ടറും കാണിച്ചിട്ടില്ല. അതാണ് ഈ സിനിമയുടെ മറ്റൊരു ഘടകം. കള്ളനും ഒരു മോഷണം കാരണം കള്ളന്റെ ഫാമിലിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും . അതാണ് സിനിമയില്‍ ഇമോഷണലായി വര്‍ക്ക് ഔട്ട് ആയിട്ടുള്ളത്.

അദ്ദേഹത്തിനോട് സിനിമയുടെ ത്രെഡ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഉര്‍വശി ചേച്ചിയെ ക്യാരക്ടറിന്റെ വീട്ടിലെ പമ്പ് സെറ്റ് മോഷണം പോകുന്നു. അത് മോഷ്ടിക്കുന്നത് ഇന്ദ്രന്‍സ് സാറിന്റെ ക്യാരക്ടറാണ്. ബാക്കി മുന്നോട്ടുള്ള കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. മെയിന്‍ ലീഡ് ഉര്‍വശി ചേച്ചിയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഹാപ്പിയായി.

ഉര്‍വശി ചേച്ചിക്ക് പകരം വയ്ക്കാന്‍ ആളില്ല..

ഒരു തൊണ്ണൂറ് ശതമാനത്തോളം ഫീമെയില്‍ ഒറിയേന്റഡ് മൂവിയാണിത്. ഈ രണ്ടേകാല്‍ മണിക്കൂര്‍ പ്രേക്ഷകര്‍ ഒരു ആര്‍ട്ടിസ്റ്റിനെ കണ്ടുകൊണ്ടിരിക്കുക എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ ഉര്‍വശി ചേച്ചിയെ സംബന്ധിച്ചിടത്തോളം, എല്ലാവര്‍ക്കുമറിയാം ഉര്‍വശി ചേച്ചിയുടെ പെര്‍ഫോമന്‍സ്. ഉര്‍വശി ചേച്ചിയെ നമ്മള്‍ മലയാളികള്‍ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കും. ഈ രണ്ടര മണിക്കൂര്‍ നമുക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. അത് തന്നെയണ് ഉര്‍വശി ചേച്ചിയെ ചൂസ് ചെയ്യാന്‍ കാരണവും.

ഉര്‍വശി സനുഷ മാച്ചിങ്..

ഒന്ന് നമ്മുടെ വീട്ടിലെ ഒരു കുട്ടിയായി നമുക്ക് തോന്നണം എന്ന് തോന്നി. അങ്ങനത്തെ ഒരു ക്യാരക്ടറാണ് ഞങ്ങള്‍ നോക്കിയത്. അങ്ങനെ ഒരു ദിവസം കുറേ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തപ്പോള്‍ സനുഷ മുന്നില്‍ വരികയായിരുന്നു. അമ്മയും മോളും എന്ന തരത്തില്‍ ഉര്‍വശി ചേച്ചിയുമായിട്ട് എവിടെയോ ഒരു ഫേസ് കട്ട് തോന്നിയിരുന്നു. രണ്ട് പേരും അത്തരത്തില്‍ മാച്ചാണെന്ന് തോന്നി. അങ്ങനെയാണ് സനുഷയിലേക്ക് എത്തുന്നത്.

കൊല്ലങ്കോട് എന്ന ഗ്രാമ ഭംഗി

സബ്ജക്ട് ഒരിക്കലും ഒരു റിയലിസ്റ്റിക്ക് മോഡിലേക്ക് പോകാതിരിക്കാന്‍ മാക്‌സിമം ശ്രദ്ധിച്ചിരുന്നു. അതിനുള്ള ഒരു ബേസിക്ക് സ്ഥലം എന്ന തരത്തിലാണ് കൊല്ലങ്കോട്, പലക്കാട് ഏരിയയിൽ ഷൂട്ട് തുടങ്ങിയത്. കേരളത്തിന്റെ ഒരു തനതായ ഒരു ഗ്രാമ ഭംഗി കിട്ടണം എന്നായിരുന്നു ആഗ്രഹം. ഞാന്‍ അത്യാവശ്യം വരയ്ക്കുന്ന കൂട്ടത്തിലാണ്. ഫ്രെയിംസ് എല്ലാം തന്നെ വളരെ ഭംഗിയായിട്ട് എടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സിനിമ എന്നും പാഷനാണ്..

ഞാന്‍ ഒരു ആനിമേറ്ററാണ്. ആനിമേഷന്റെ കുറച്ചു സിനിമകള്‍ ഒക്കെ ചെയ്തിട്ടുണ്ട്. ടൈറ്റില്‍ ആനിമേഷന്‍ ഒക്കെ ചെയ്തിട്ടുണ്ട്. എങ്കിലും ഡയറക്ഷന്‍ തന്നെയായിരുന്നു സ്വപ്‌നം. പണ്ട് മുതല്‍ക്കേ സിനിമ ആഗ്രഹമുണ്ടായിരുന്നു. ഫിലിം സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അമൃത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ആനിമേഷന്‍ പഠിക്കുന്നത്. അവിടുന്നാണ് സിനിമ മോഹം തുടങ്ങിയത് എന്ന് പറയാന്‍ കഴിയില്ല. സിനിമ എന്നും പാഷനായിരുന്നു. അതാണ് പിന്നീട് ആനിമേഷന്‍ ജോലി നിര്‍ത്തി സിനിമയിലേക്ക് തന്നെ ഫോക്കസ് ചെയ്തത്.

തിയറ്ററിലേക്ക് ധൈര്യമായി വരാം..

കുടുംബ സമേതം എത്തി രണ്ടേകാല്‍ മണിക്കൂര്‍ ആസ്വദിച്ച് കണ്ട് മടങ്ങാന്‍ സാധിക്കുന്ന ഒരു സിനിമയാണ് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962. ഒരു മോശം തരത്തിലുമുള്ള കോമഡികള്‍ സിനിമയില്‍ ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. പ്രേക്ഷകന് ധൈര്യമായി വരാം. ഇതിന്റെ കഥ സനു.കെ ചന്ദ്രന്‍ എന്ന എന്റെ സുഹൃത്തിന്റെ തന്നെയാണ്. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുടെ റിയല്‍ ലൈഫില്‍ നടന്ന കഥയാണ്. ഇതിലെ പ്രധാന കഥാപാത്രം ചെയ്ത സാഗറും ഞാനും ഒക്കെ ഒരേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ച് ഇറങ്ങിയവരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in