'ദുൽഖർ ഒരു അസാമാന്യ ആക്ടർ, കിംഗ് ഓഫ് കൊത്ത എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമ' ; തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ അഭിമുഖം

'ദുൽഖർ ഒരു അസാമാന്യ ആക്ടർ, കിംഗ് ഓഫ് കൊത്ത എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമ' ; തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ അഭിമുഖം

മലയാളം ഈ വർഷം കാണുന്ന ഏറ്റവും വലിയ റിലീസാണ് ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗാംഗ്സ്റ്റർ ചിത്രത്തിന് തിരക്കഥയെഴുതുന്നത് ജോഷിയുടെ തന്നെ പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ രചിച്ച അഭിലാഷ് എൻ ചന്ദ്രനാണ്. ദുൽഖറിനെ മനസ്സിൽ കണ്ടാണ് കിംഗ് ഓഫ് കൊത്തയുടെ വർക്ക് തുടങ്ങിയതെന്ന് അഭിലാഷ് ചന്ദ്രൻ പറയുന്നു. ബേസിക് ഐഡിയ ദുൽഖറിനോട് പറഞ്ഞ് ദുൽഖർ വളരെ ആവേശത്തോടെ ഇത് ചെയ്യാമെന്ന് പറഞ്ഞത്തിന് ശേഷമാണ് സ്ക്രിപ്റ്റ് വർക്ക് തുടങ്ങിയത്. ദുൽഖർ സൽമാൻ ഒരു അസാമാന്യ നടൻ ആണെന്നും അദ്ദേഹത്തിന്റെ പൊട്ടൻഷ്യൽ ഉപയോഗിക്കാൻ പറ്റാവുന്ന രീതിയിൽ എങ്ങനെ ആ കഥാപാത്രത്തിനെ ഉണ്ടാക്കിയെടുക്കാം എന്ന് കൂടി താൻ ശ്രദ്ധിച്ചിരുന്നുന്നെന്ന് അഭിലാഷ് ചന്ദ്രൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എഴുത്തുകാരന്റെ എക്സ്സൈറ്റ്‌മെന്റ്

ഒരേ സമയം എക്സ്സൈറ്റ്‌മെന്റും ടെൻഷനുമുണ്ട്. എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകർ ആദ്യ ഷോ കണ്ടു കഴിഞ്ഞ് ഉള്ള അഭിപ്രായം ഉണ്ടല്ലോ അതിന് വളരെ പ്രാധാന്യമുണ്ട്. ഓഡിയൻസിലേക്ക് സിനിമ എത്തിയതിന് ശേഷമേ ആ ടെൻഷൻ തീരുകയുള്ളു. നല്ല എക്സ്സൈറ്റ്‌മെന്റും സന്തോഷവുമുണ്ട്.

കൊത്തയിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ്

സ്ക്രിപ്റ്റ് എഴുതുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സോ കാലമോ ഒന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്റെ എഴുത്തിൽ ഞാൻ അനുഭവിക്കുന്നൊരു ആത്മസംതൃപ്തിയുണ്ട്. ക്രിയേറ്റിവിറ്റിയിൽ നമ്മൾ ഒരു ബാരിയർ വച്ച് എഴുതാൻ തുടങ്ങിയാൽ അത് പൂർണമായി വരില്ല. ഈ സബ്ജെക്ട് ഡിമാൻഡ് ചെയ്യുന്ന കാൻവാസിൽ ആ കഥാപാത്രങ്ങളെ എങ്ങനെ മനോഹരമായി അവതരിപ്പിക്കാം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. എനിക്ക് എപ്പോഴും ഒരു പൊളിറ്റിക്കൽ സ്റ്റാൻഡ് ഉണ്ട്. അത് തീർച്ചയായും എന്റെ സിനിമയിലും കാണാം. പൊറിഞ്ചു മറിയം ജോസ് ആയാലും അതിൽ സ്ത്രീ വിദ്വേഷമോ സ്ത്രീ വിരുദ്ധതയോ വന്നിട്ടില്ല. പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ്റ് കാണിക്കാൻ വേണ്ടി അത് കുത്തിനിറക്കുന്നതും ശരിയല്ല. സിനിമ ഡിമാൻഡ് ചെയ്യുന്നത് എന്താണോ അത് ഇതിൽ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.

ഗാംഗ്സ്റ്റർ ഫോർമുലകൾ

ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്യാതെ എന്റെ കൈയ്യൊപ്പ് സിനിമയിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ലോക സിനിമകൾ അടക്കം കാണുന്ന ഒരാളാണ്. എന്റെ സിനിമ ലോകത്ത് എവിടെയിരിക്കുന്ന ആൾക്കും ആസ്വദിക്കാൻ പറ്റണമെന്ന ആഗ്രഹമുണ്ട്. സിനിമകൾ യൂണിവേഴ്സൽ ആയിട്ടുള്ള മീഡിയം ആണ്. ആരോ കൊത്തയ്ക്ക് പുഷ്‌പയുമായി സാമ്യമുണ്ടെന്ന് പറയുന്നത് കേട്ടു പക്ഷെ അതൊന്നും ഞാൻ കമ്പാരിസൺ ആയി കൂട്ടിയിട്ടില്ല. കാരണം ഹൈ ലെവെലിലാണ് ഞാൻ ചിന്തിക്കുന്നത്. ഒരുപാട് ഉയരങ്ങളിൽ ചിന്തിച്ചാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്നതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും വരുകയുള്ളു. അതുകൊണ്ട് സ്റ്റാൻഡേർഡുകൾ ഞാൻ സെറ്റ് ചെയ്തിരുന്നില്ല.

കൊത്തയിലെ വേൾഡ് ബിൽഡിങ്

വളരെ ഭയങ്കരമായി ഞാൻ അനുഭവിച്ച് എഴുതിയൊരു സിനിമയാണ് കിംഗ് ഓഫ് കൊത്ത. ആ വേൾഡ് ഉണ്ടാകാൻ ഒരുപാട് ഡ്രാഫ്റ്റുകൾ ചെയ്തതുകൊണ്ട് ഒരു സമയത്ത് ആ ലോകത്ത് പെട്ടുപോയതായി വരെ എനിക്ക് തോന്നിയിട്ടുണ്ട്. എന്നെയത് ഹോണ്ട് ചെയ്യുന്നതുപോലെയും എനിക്ക് തോന്നിയിട്ടുണ്ട്. കൊത്തയിൽ ജീവിച്ച പോലെയായിരുന്നു എനിക്ക്. ഷൂട്ടിന്റെ കാര്യങ്ങൾ തുടങ്ങുന്ന വരെയും എനിക്കാ ഫീൽ ഉണ്ടായിരുന്നു. ഏത് ഉറക്കത്തിൽ നിന്ന് വിളിച്ച് ഉണർത്തിയാലും ഏത് ഡയലോഗും ഏത് കഥാപാത്രത്തെ പറ്റിയും പറയാവുന്ന അത്രയും ഞാനതിൽ മുഴുകി പോയിരുന്നു.

കൊത്തയിലെ സ്ത്രീ കഥാപാത്രങ്ങൾ

നിങ്ങൾ സിനിമ കാണുമ്പോൾ മനസ്സിലാകും കൊത്തയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് എല്ലാം കൃത്യമായ ഐഡന്റിറ്റി ഉണ്ട്. കാരണം അവരൊന്നും ചുമ്മാ വന്നുപോകുന്ന സ്ത്രീ കഥാപാത്രങ്ങൾ അല്ല. അവർക്കെല്ലാം കഥയിൽ കൃത്യമായുള്ള പ്രാധാന്യവും ആധിപത്യവുമുണ്ട്. മറ്റു കഥാപാത്രങ്ങളെ പോലെ സ്ത്രീ കഥാപാത്രങ്ങൾക്കും ഒരുപോലെയാണ് പ്രാധാന്യം. കഥയിലെ പല വഴിത്തിരിവുകളും സ്ത്രീ കഥാപാത്രങ്ങൾ ആണ് ഉണ്ടാക്കുന്നത്.

കിംഗ് ഓഫ് കൊത്തയുടെ ഹൈപ്പ്

എന്റെ അഭിപ്രായത്തിൽ ഹൈപ്പ് സിനിമയ്ക്ക് നല്ലതാണ് പക്ഷെ ആ ഹൈപ്പിനെ നമ്മൾ മീറ്റ് ചെയ്യണം. പ്രേക്ഷകർ എങ്ങനെ സിനിമയാണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവർ ഒരു കെ ജി എഫ്, പുഷ്പ തരത്തിലുള്ള സിനിമയാണോ പ്രതീക്ഷിക്കുന്നതെന്നും എനിക്കറിയില്ല. ഹൈപ്പ് നല്ലതാണ്, പക്ഷെ ആ ഹൈപ്പ് കണ്ട് തിയറ്ററിൽ എത്തുമ്പോൾ അവരെ സംതൃപ്തരാക്കുന്ന കോൺടെന്റ് അതിൽ ഉണ്ടായിരിക്കണം. ആ കോൺടെന്റ് കിംഗ് ഓഫ് കൊത്തയിൽ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ജോഷിയും അഭിലാഷ് ജോഷിയും

ജോഷി സാർ ഒരു മാസ്റ്റർ ഡയറക്ടർ ആണ്. അദ്ദേഹത്തിന്റെ കോറിയോഗ്രഫിയും എക്സ്പീരിയൻസിൽ നിന്ന് വരുന്ന സ്‌പോണ്ടനിറ്റിയും നമ്മുക്ക് ആരുമായും താരതമ്യപ്പെടുത്താൻ കഴിയില്ല. അഭിലാഷ് ജോഷി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞു എന്നെയും അച്ഛനെയും ഒരിക്കലും കംപെയർ ചെയ്യരുതെന്ന് കാരണം അവന്റെ ആദ്യ സിനിമയാണ് കിംഗ് ഓഫ് കൊത്ത. ഞാനും അത് തന്നെയാണ് പറയുന്നത്. അഭിലാഷിന് എന്താണ് ചെയ്യേണ്ടതെന്ന് നല്ല ബോധ്യമുണ്ട് പ്രേത്യേകിച്ച് അഭിനേതാക്കളെ എങ്ങനെ അഭിനയിപ്പിക്കണമെന്നതിനെ കുറിച്ചൊക്കെ. കാരണം ഞങ്ങൾ ഒരുപാട് ഡിസ്കസ് ചെയ്താണ് ഓരോ ഘട്ടത്തിലും മുന്നോട്ട് പോയത്. ഓരോ ഡ്രാഫ്റ്റ് കഴിയുമ്പോഴും അഭിയുടെ അടുത്ത് നരേറ്റ് ചെയ്യാറുണ്ടായിരുന്നു, ദുൽഖറിനെ കാണാറുണ്ടായിരുന്നു. എല്ലാവരുടെ ഉള്ളിലും ഷൂട്ടിങിന് മുൻപേ സിനിമയുടെ വേൾഡ് നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ട് കുറച്ച്കൂടി എളുപ്പമായിരുന്നു. ജോഷി സാറിന്റെ സ്റ്റൈൽ അല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സെൻസുകൾ അഭിയിലുണ്ട്. ഓരോ സിനിമ കഴിയും തോറും അത് മികച്ചതായി വരുമെന്നാണ് ഞാൻ കരുതുന്നത്.

ദുൽഖർ സൽമാൻ എന്ന ആക്ടർ

ദുൽഖറിനെ മനസ്സിൽ കണ്ടാണ് കിംഗ് ഓഫ് കൊത്തയുടെ വർക്ക് തുടങ്ങിയത്. സിനിമയുടെ ബേസിക് ഐഡിയ ദുൽഖറിനോട് പറഞ്ഞു. ദുൽഖർ വളരെ ആവേശത്തോടെ ഇത് ചെയ്യാമെന്ന് പറഞ്ഞത്തിന് ശേഷമാണ് സ്ക്രിപ്റ്റ് വർക്ക് തുടങ്ങിയത്. ദുൽഖറിനും ഒരു ചേഞ്ച് ആവശ്യമായിരുന്നു. അദ്ദേഹവും അത് വളരെയധികം ആഗ്രഹിച്ചിരുന്നു. സ്ഥിരം പാറ്റേൺ കഥാപാത്രങ്ങളിൽ നിന്ന് ദുൽഖറിന് ഒരു മോചനം വേണമായിരുന്നു. ദുൽഖർ സൽമാൻ ഒരു അസാമാന്യ നടനാണ്. അദ്ദേഹത്തിന്റെ ആ പൊട്ടൻഷ്യൽ ഉപയോഗിക്കാൻ പറ്റാവുന്ന രീതിയിൽ എങ്ങനെ ആ കഥാപാത്രത്തിനെ ഉണ്ടാക്കിയെടുക്കാം എന്ന കാര്യം കൂടി ഞാൻ ശ്രദ്ധിച്ചിരുന്നു. അതിനായി ഒരുപാട് കഠിനപ്രയത്നം ദുൽഖറും ചെയ്തിട്ടുണ്ട്. മേക്കപ്പിന് വേണ്ടി സെറ്റിൽ വന്നാൽ ഒരു മണിക്കൂറോളം അദ്ദേഹം ചിലവഴിക്കാറുണ്ടായിരുന്നു. വലിയൊരു ആക്ടറെ ഇതുവരെ കാണാത്ത രീതിയിൽ കൊണ്ടുവരുക എന്നത് എനിക്കും രസകരമായ ചലഞ്ച് ആയിരുന്നു. വളരെ മനോഹരമായി ദുൽഖർ ചെയ്തു എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പ്രേക്ഷകരോട്

ഒരു പ്രത്യേക വിഭാഗത്തിന് മാത്രമുള്ള സിനിമയല്ല കിംഗ് ഓഫ് കൊത്ത. എല്ലാ ആൾക്കാർക്കും ഇഷ്ട്ടപ്പെടുന്ന സിനിമയായിരിക്കും ഇത്. വൈകാരികമായി നമ്മളെ സംതൃപ്തരാക്കുന്ന സിനിമ ആവും കിംഗ് ഓഫ് കൊത്ത എന്ന ഉറപ്പ് ഞാൻ തരുന്നു. നിങ്ങൾ എല്ലാവരും സിനിമ തിയറ്ററിൽ കണ്ടു സപ്പോർട്ട് ചെയ്യണം.

Related Stories

No stories found.
logo
The Cue
www.thecue.in