യുഡിഎഫ് പരാജയത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനെത്തിയ നടന്‍ രമേഷ് പിഷാരടിക്കെതിരെ സിപിഐഎം അനുകൂല ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും വ്യാപകമായി ട്രോളുകള്‍ പ്രചരിച്ചിരുന്നു. രമേശ് പിഷാരടി പ്രചരണത്തിനെതത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റുവെന്ന രീതിയിലായിരുന്നു ട്രോളുകള്‍. പിഷാരടിക്കെതിരായ ട്രോളുകള്‍ അതിരുകടക്കുന്നുവെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ നടന്‍ സുബീഷ് സുധി.
രാഷ്ട്രീയപരമായി പിഷാരടിയോട് ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പിഷാരടി സിപിഎം ന്റെ വർഗ ബഹുജന സംഘടനകൾ അല്ലെങ്കിൽ കോളേജ് യൂണിയനുകൾ നടത്തുന്ന പല പരിപാടികൾക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.അതുകൊണ്ട് തന്നെ ഇന്നലെ ഞാൻ രമേശേട്ടനോട് സംസാരിച്ചപ്പോൾ , ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കൾ ജീവന് തുല്യം ആണ്. അതെല്ലാവർക്കും അങ്ങനെ ആണല്ലോ!!ഞാൻ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കിൽ പിഷാരടിയെ ന്യായീകരിക്കാൻ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങൾ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാൻ വിനയത്തിന്റെ ഭാഷയിൽ നിങ്ങളോട് അഭ്യർത്ഥിക്കുന്നു
സുബീഷ് സുധി
പിഷാരടിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങള്‍ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് സുബീഷ് സുധി. കണ്ണൂരിലും കാസര്‍ഗോഡും സിപിഎം അനുകൂല സംഘടനകളുടെ പരിപാടികള്‍ക്ക് പൈസ നോക്കാതെ വന്ന സെലിബ്രിറ്റിയാണ് രമേശ് പിഷാരടിയെന്നും സുബീഷ്.
ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാന്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നിയെന്ന് സുബീഷ്. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കള്‍ ജീവന് തുല്യം ആണ്. അതെല്ലാവര്‍ക്കും അങ്ങനെ ആണല്ലോ
ഇത്തവണ കണ്ണൂരിലും കാസര്‍ഗോഡും ഇടതുസ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് സുബീഷ് സുധി പങ്കെടുത്തിരുന്നു. രമേശ് പിഷാരടിക്കെതിരെ നടക്കുന്നത് ഫാസിസമാണെന്ന് പിടി തോമസ് എം.എല്‍.എയും പ്രതികരിച്ചിരുന്നു.