‘എന്തൊരു ചോദ്യം? ആയിരം വട്ടം പോതും’, ഇത് എനിക്കുമൊരു സ്റ്റാന്‍ഡ് അപ് മൊമന്റാണ്

‘എന്തൊരു ചോദ്യം? ആയിരം വട്ടം പോതും’, ഇത് എനിക്കുമൊരു സ്റ്റാന്‍ഡ് അപ് മൊമന്റാണ്

വിധു വിന്‍സന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. നിമിഷാ സജയനും രജിഷാ വിജയനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തില്‍ നിര്‍ണായക റോളില്‍ നടി സീമയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് വിധു പറയുന്നത് ഇങ്ങനെ

വിധു വിന്‍സന്റ് എഴുതിയത്

സീമചേച്ചിയെ കുറിച്ച് പറയുമ്പോ അനുബന്ധം എന്ന സിനിമയാണ് ഓര്‍മ്മ വരുന്നത്. അന്ന് ഞാന്‍ ആറാം ക്ലാസ്സിലാ പഠിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞ് വന്നിട്ട് സങ്കടം സഹിക്കാതെ കുറേ കരഞ്ഞു .ഇനിയും കരഞ്ഞാല്‍ അടി തരുമെന്ന പപ്പായുടെ ഭീഷണിയുടെ പുറത്താണ് കരച്ചില്‍ നിര്‍ത്തിയത്. അവളുടെ രാവുകള്‍ എന്ന സിനിമ കാണുന്നത് ഗള്‍ഫില്‍ നിന്ന് മാമന്‍ ആദ്യമായി കൊണ്ടുവന്ന വി സി പി യില്‍ ക്യാസറ്റ് ഇട്ടിട്ടാണ്. ഞങ്ങള് കുട്ടികളൊക്കെ ഉറങ്ങിയ സമയത്ത് മുതിര്‍ന്നവര്‍ ഇരുന്ന് സിനിമ കണ്ടതും ഞാന്‍ ഉറക്കം നടിച്ച് അവരുടെയിടയില്‍ കിടന്ന് സിനിമ കണ്ടതുമാണ് അവളുടെ രാവുകളെ സംബന്ധിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മ.

ഒരു പാട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എന്റെ രണ്ടാമത്തെ സിനിമയായ സ്റ്റാന്‍ഡ് അപ്പിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നടീനടന്മാരെ അന്വേഷിക്കുന്ന സമയം. വളരെ സ്‌ട്രോംഗായ ഒരു ലേഡീ ഡോക്ടറുടെ റോള്‍ ഉണ്ട്. ആരെ വിളിക്കണം എന്നാലോചിച്ചപ്പോ ഞങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ യാണ് സീമചേച്ചിയെ വിളിച്ചാലോ എന്നു നിര്‍ദ്ദേശിച്ചത്.സീമചേച്ചി എന്നെ പോലൊരു ജൂനിയര്‍ സംവിധായികയുടെ സിനിമയിലേക്ക് വരുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എല്‍ദോ തന്നെ സീമ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നോട് വിളിക്കാന്‍ പറഞ്ഞു. ഫോണില്‍ സീമചേച്ചിയെ വിളിച്ചു, 'ഞാന്‍ വിധു-... ' അത്രയേ പറഞ്ഞുള്ളൂ. അപ്പുറത്ത് നിന്ന് ' യാര്, വിധുവാ? ഇതു താനെ നമ്മ ലേഡി ഡയറക്ടര്‍? വിധുവിന്റെ ക്യാരക്ടറിന് ഞാന്‍ പോതുമാ?'

''എന്തൊരു ചോദ്യം? ആയിരം വട്ടം പോതും ' എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. പറ്റിയില്ല, കാരണം അപ്പുറത്തു നിന്ന് കേള്‍ക്കുന്നത് അനുബന്ധത്തിലെ സുനന്ദ ടീച്ചററെയാണ്, അമേരിക്ക അമേരിക്കയിലെ നീനയെയാണ്, കരിമ്പിലെ മെറീനയെയാണ്. നേരിട്ടു കേള്‍ക്കുമ്പോഴാണത് ബോധ്യപ്പെട്ടത് - ഈ കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചിയുടെ ശബ്ദത്തിന് സീമചേച്ചിയുടെ ശബ്ദവുമായി അത്ര സാദൃശ്യമുണ്ട്.

ഷൂട്ടിംഗിന്റെ തലേന്ന് തന്നെ ചേച്ചിയെത്തി. ഹോട്ടലിലെത്തിയ സീമചേച്ചിയെ കാണാന്‍ എല്‍ദോയ്‌ക്കൊപ്പം ഞാനും പോയി. ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷമാണ് ചേച്ചി എന്നെ കണ്ടയുടനെ പങ്കുവച്ചത്.പിന്നീട് വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ചേച്ചിയുടെ ക്യാരക്ടറിന്റെ ഡീറ്റെയ്ല്‍സ് ചോദിച്ചു. ഞാന്‍ സ്റ്റാന്‍ഡ് അപ്പിന്റെ കഥ ചുരുക്കി പറഞ്ഞു.

ചേച്ചിയുടെ മറുപടി ' ശശിയേട്ടന്‍ ഞങ്ങളെയൊക്കെ വിട്ടു പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇപ്പോഴും എനിക്കതങ്ങോട്ട് വിശ്വസിക്കാന്‍ വയ്യ. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെനിക്ക് ഒന്നും ചെയ്യാന്‍ തോന്നിയില്ല. അങ്ങനെ ഒരു നീണ്ട ഇന്റര്‍വെല്ലിനു ശേഷം ഞാന്‍ വീണ്ടും സ്‌ക്രീനിലേക്ക് വരികയാ.സൊ ഇത് എനിക്കുമൊരു സ്റ്റാന്‍ഡ് അപ് മൊമന്റാണ്.' നിറഞ്ഞ കണ്ണുകളോടെ ഇതും പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. എനിക്കും കരച്ചില്‍ വന്നു.

സീമ ചേച്ചി, ചില ദുരന്തങ്ങള്‍ അവിചാരിതമായിട്ടാവും നമ്മളെ തേടി വരുന്നത്. അത്രയും അവിചാരിതമായിട്ട് തന്നെയാവും ചില നിവര്‍ന്നു നില്പുകളിലേക്ക് നമ്മള്‍ എത്തിച്ചേരുന്നതും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രജിഷയെയും നിമിഷയെയും കൂടാതെ അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമാ, ജുനൈസ്, സജിതാ മഠത്തില്‍, സുനില്‍ സുഖദ, പ്രസീതാ മേനോന്‍, നിസ്താര്‍ അഹമ്മദ്, രാജേഷ് ശര്‍മ്മ, ജോളി ചിറയത്ത്, ദിവ്യാ ഗോപിനാഥ്, എന്നിവര്‍ ചിത്രത്തില്‍ അഭിനേതാക്കളാണ്. പാര്‍വതി തിരുവോത്ത് നായികയായ ‘ഉയരെ’, രജിഷാ വിജയന്‍ നായികയായ ‘ജൂണ്‍’, ‘ഫൈനല്‍സ്’, തുടങ്ങിയ സിനിമകള്‍ നേടിയ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന നായികാ പ്രാധാന്യമുള്ള സിനിമ കൂടിയാണ് സ്റ്റാന്റ്പ്പ്. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാന്‍ഹോളിന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്ത സിനിമയാണ് ‘സ്റ്റാന്‍ഡ് അപ്പ്’

ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്റെ ആര്‍ ഡി ഇലുമിനേഷന്‍സും ആന്റോ ജോസഫ് ഫിലിം കമ്പനിയും കൈകോര്‍ക്കുന്ന ആദ്യ സിനിമയുമാണ് സ്റ്റാന്റപ്പ്.

‘എന്തൊരു ചോദ്യം? ആയിരം വട്ടം പോതും’, ഇത് എനിക്കുമൊരു സ്റ്റാന്‍ഡ് അപ് മൊമന്റാണ്
റിമ ഒന്നാംതരം ആക്ട്രസ്, ജൂതനില്‍ നിന്ന് മാറ്റിയതില്‍ വിവാദമില്ലെന്ന് ഭദ്രന്‍

ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസിന്റെതാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും വര്‍ക്കി സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും സ്റ്റാന്റപ്പിനുണ്ട്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാന്റപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in