ചാരുലത കണ്ടതുമുതല്‍ ശ്രുതിയുടെ ഫാനാണെന്ന് രമ്യ നമ്പീശന്‍, മ്യൂസിക്കാണ് സൗഹൃദത്തിന് കാരണമെന്ന് ശ്രുതി നമ്പൂതിരി

ചാരുലത കണ്ടതുമുതല്‍ ശ്രുതിയുടെ ഫാനാണെന്ന് രമ്യ നമ്പീശന്‍, മ്യൂസിക്കാണ് സൗഹൃദത്തിന് കാരണമെന്ന് ശ്രുതി നമ്പൂതിരി

ചാരുലത എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ശ്രുതി ശരണ്യം. സുധീപ് പാലനാട് സംഗീതം നിര്‍വഹിച്ച ഗാനത്തിന്റെ വരികളെഴുതിയിരുന്നതും കണ്‍സപ്റ്റും ശ്രുതിയുടേതായിരുന്നു. ശ്രുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബി 32 മുതല്‍ 44 വരെ'. ചാരുലത കണ്ടതുമുതല്‍ ശ്രുതിയുടെ ആരാധികയായിരുന്നുവെന്ന് ചിത്രത്തിലെ നായികമാരിലൊരാളായ രമ്യ നമ്പീശന്‍ പറയുന്നു.

2018 മുതല്‍ സിനിമയുടെ ചര്‍ച്ചകളില്‍ ശ്രുതിയോടൊപ്പം താനും പങ്കാളിയായിരുന്നു. ചാരുലത ശ്രുതിയോടുള്ള ആരാധന കൂടാന്‍ കാരണമായി. ശ്രുതിയുടെ ഓരോ വര്‍ക്കും കണ്ട് അഭിപ്രായം പറയാറുണ്ടായിരുന്നുവെന്നും സിനിമയ്ക്കായി തെരഞ്ഞെടുത്ത വിഷയം പ്രേക്ഷകരിലേക്കും ഉറപ്പായും എത്തിക്കണമെന്നു തീരുമാനിച്ചിരുന്നതായും രമ്യ നമ്പീശന്‍ പറഞ്ഞു.

മ്യൂസിക്കിലൂടെയാണ് തങ്ങള്‍ക്കിടയില്‍ സൗഹൃദം ഉണ്ടാവുന്നതെന്നും സംവിധായക ശ്രുതി പറഞ്ഞു. ചാരുലത കണ്ടാണ് രമ്യ വിളിക്കുന്നതും സംസാരിക്കുന്നതും. 'കുഹുകു' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. 2020 ലാണ് ആല്‍ബം പുറത്തിറങ്ങിയത്. രമ്യ പാടി അഭിനയിച്ച ആല്‍ബം ശ്രുതിയായിരുന്നു സംവിധാനം ചെയ്തത്.

മാലിനി എന്ന ക്യാന്‍സര്‍ ബാധിതയായ, നിലപാടുകളെ ചേര്‍ത്ത് നിര്‍ത്തുന്ന കഥാപാത്രമായാണ് രമ്യ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ തനിക്കുണ്ടായിരുന്ന സാധ്യതകളില്‍ നിന്നും പുറത്തു വന്നു അഭിനയിക്കാന്‍ മാലിനി എന്ന കഥാപാത്രത്തിലൂടെ ശ്രുതി തന്നെ രൂപപെടുത്തിയെടുത്തുവെന്നു രമ്യ ക്യൂ സ്റ്റുഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സി യും ചേര്‍ന്നാണ് ശ്രുതിയുടെ 'ബി 32 മുതല്‍ 44 വരെ' നിര്‍മിച്ചിരിക്കുന്നത്. തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി ആലപ്പുഴയില്‍ സംഘടിപ്പിച്ച വനിതാ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in