'വീട്ടിലേക്കുള്ള വഴി' എന്ന സിനിമയ്ക്ക് വേണ്ടി നടൻ പൃഥ്വിരാജ് വലിയ തോതിൽ അഡ്ജസ്റ്റുകൾ ചെയ്തിട്ടുണ്ടെന്ന് നിർമ്മാതാവ് ബി സി ജോഷി. സിനിമയ്ക്ക് വേണ്ടി ലഡാക്കിലും ദല്‍ഹിയിലും രാജസ്ഥാനിലുമെല്ലാം പൃഥ്വിരാജ് വന്നു. തണുപ്പെല്ലാം സഹിച്ചു . വളരെ കുറച്ചു തുകയാണ് വീട്ടിലേക്കുള്ള വഴിക്ക് വേണ്ടി ചിലവഴിച്ചത് . ആര്‍ട്ട് ഫിലിമായതുകൊണ്ടു തന്നെ കുറഞ്ഞ തുക മതിയെന്ന് പൃഥ്വിരാജും പറഞ്ഞെന്ന് മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ബി സി ജോഷി അഭിമുഖത്തിൽ പറഞ്ഞത്
30 പേരുണ്ടായിരുന്ന സിനിമയുടെ ടീമില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോലുമില്ലായിരുന്നു. ഞാനും മകനും ചേര്‍ന്നായിരുന്നു ആ ജോലിയടക്കം ചെയ്തിരുന്നത്. സിനിമയ്ക്കു വേണ്ടി ലഡാക്കിലും ദല്‍ഹിയിലും രാജസ്ഥാനിലുമെല്ലാം പൃഥ്വിരാജ് വന്നു. തണുപ്പൊക്കെ സഹിച്ചു .
ബ്രെഡും ജാമും കൊടുത്താലും പരാതി കൂടാതെ പൃഥ്വിരാജ് കഴിക്കും. പൃഥ്വിരാജിന് അങ്ങനെ നില്‍ക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷെ, ബജറ്റ് കുറച്ചെടുക്കുന്ന ആര്‍ട്ട് ഫിലിമാണെന്ന് മനസ്സിലാക്കി കൂടെ നിന്നതാണ്. വരുമാനമൊന്നും പ്രതീക്ഷിച്ചെടുക്കുന്ന സിനിമയല്ലെന്ന് അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. ആ സിനിമ യൂണിറ്റിനൊപ്പം പൃഥ്വരാജ് ഒന്നിച്ച് നിന്നു.
വീട്ടിലേക്കുള്ള വഴിക്കുവേണ്ടി നിരവധി കാര്യങ്ങളില്‍ അദ്ദേഹം അഡ്ജസ്റ്റു ചെയ്തിട്ടുണ്ട്. എല്ലാവരോടുമൊപ്പം ഒരു വണ്ടിയില്‍ വരുമായിരുന്നു. സാധാരണ ആര്‍ട്ടിസ്റ്റുകള്‍ വേറെ വണ്ടിയിലാണു വരാറുള്ളത്. എല്ലാ സ്ഥലങ്ങളിലും ഇറങ്ങുകയും ക്യാമറ സെറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും രാത്രി അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി നടത്തുമായിരുന്നു. ആ സിനിമക്ക് കിട്ടിയ തുകയില്‍ ഭൂരിഭാഗവും അദ്ദേഹം അവിടെ തന്നെ ചിലവഴിച്ചിരുന്നു. വളരെ കുറച്ചു തുകയാണ് അന്ന് വീട്ടിലേക്കുള്ള വഴിക്ക് വേണ്ടി ഞാന്‍ നല്‍കിയത്. ആര്‍ട്ട് ഫിലിമായതുകൊണ്ടു തന്നെ കുറഞ്ഞ തുക മതിയെന്ന് അദ്ദേഹം പറഞ്ഞു.