'രണ്ടരക്കോടി വാങ്ങിയിട്ടും പ്രൊമോഷന് തയ്യാറായില്ല, യൂറോപ്പിൽ ആ​ഘോഷിക്കാനാണ് താത്പര്യം'; കുഞ്ചാക്കോ ബോബനെതിരെ പദ്മിനി നിർമാതാവ്

'രണ്ടരക്കോടി വാങ്ങിയിട്ടും പ്രൊമോഷന് തയ്യാറായില്ല, യൂറോപ്പിൽ ആ​ഘോഷിക്കാനാണ് താത്പര്യം'; കുഞ്ചാക്കോ ബോബനെതിരെ പദ്മിനി നിർമാതാവ്

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും കുഞ്ചാക്കോ ബോബൻ പദ്മിനി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക് ഭാ​ഗമായില്ലെന്ന് നിർമാതാവ് സുവിൻ വർക്കി. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ മാർക്കറ്റിം​ഗ് കൺസൽട്ടന്റ് പ്രൊമോഷൻ പ്ലാൻ മുഴുവനായി തള്ളിക്കളഞ്ഞു. അത് തന്നെയാണ് താരത്തിന്റെ ഇതിന് മുൻപുള്ള രണ്ട് മൂന്ന് നിർമാതാക്കൾക്കും സംഭവിച്ചത്. കുഞ്ചാക്കോ ബോബൻ കോ പ്രൊഡ്യൂസറായ സിനിമകൾക്ക് ഈ ​ഗതി സംഭവിക്കില്ലെന്നും എല്ലാ ഇന്റർവ്യുവിലും അയാൾ ഇരിക്കുകയും എല്ലാ ടിവി ഷോയിലും ​ഗസ്റ്റായി പങ്കെടുക്കുകയും ചെയ്യുമെന്നും സുവിൻ വർക്കി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ചിത്രം . ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നായിരുന്നു നിർമിച്ചത്. കുഞ്ചാക്കോ ബോബനെ കൂടാതെ അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സുവിൻ വർക്കിയുടെ പ്രതികരണം

പദ്മിനി ഞങ്ങളെ സംബന്ധിച്ചടുത്തോളം ലാഭത്തിലാണ്. ബോക്സ് ഓഫീസ് നമ്പർ എന്തായാലും സിനിമ ലാഭത്തിലാണ്. കാര്യക്ഷമമായി ചിത്രീകരണം പൂർത്തിയാക്കിയ സെന്ന ഹെ​ഗ്ഡെയ്ക്കും ശ്രീരാജ് രവീന്ദ്രനും മറ്റ് അണിയറപ്രവർത്തകരും വിചാരിച്ചതിലും ഏഴ് ദിവസം മുൻപാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സിനിമയ്ക്ക് തിയറ്ററിൽ നിന്ന് ലഭിക്കുന്ന പ്രതികരണം ഫിലിം മേക്കറെ സംബന്ധിച്ച് ആവശ്യമാണ്. അതിന് വേണ്ടി പ്രേക്ഷകരെ തിയറ്ററിലേക്കെത്തിക്കാൻ പ്രധാന അഭിനേതാവിനെ നമുക്ക് ആവശ്യമായിരുന്നു. പക്ഷേ രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റർവ്യുവിനും പ്രൊമോഷണനും ഭാ​ഗമായില്ല. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ മാർക്കറ്റിം​ഗ് കൺസൽട്ടന്റ് പ്രൊമോഷൻ പ്ലാൻ മുഴുവനായി തള്ളിക്കളഞ്ഞു. അത് തന്നെയാണ് താരത്തിന്റെ ഇതിന് മുൻപുള്ള രണ്ട് മൂന്ന് നിർമാതാക്കൾക്കും സംഭവിച്ചത്.

ഇത് താരം കോ പ്രൊഡ്യൂസറായ സിനിമകൾക്ക് സംഭവിക്കില്ല. എല്ലാ ഇന്റർവ്യുവിലും അയാൾ ഇരിക്കുകയും എല്ലാ ടിവി ഷോയിലും ​ഗസ്റ്റായി പങ്കെടുക്കുകയും ചെയ്യും. പക്ഷേ പുറത്തുള്ള നിർമാതാക്കൾ വരുമ്പോൾ അതിന് തയ്യാറാകില്ല. കാരണം 25 ദിവസത്തിന്റെ ഷൂട്ടിന് രണ്ടരക്കോടി പ്രതിഫലം വാങ്ങിയ അയാൾക്ക് സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാൾ യൂറോപ്പിൽ കൂട്ടുകാരുമായി ആഘോഷിക്കാനാണ് താത്പര്യം.

സിനിമകൾ തിയറ്ററിൽ ഓടുന്നില്ലെന്ന് എക്സിബിറ്റേഴ്സ് സമരം ചെയ്യുന്ന സമയത്ത് , എന്തുകൊണ്ട് സിനിമകൾക്ക് അർഹിക്കുന്ന അം​ഗീകാരം കിട്ടുന്നില്ലെന്നതും വിഷയമാണ്.

അഭിനേതാക്കൾക്കും അവർ ഭാ​ഗമായ സിനികളിൽ ഉത്തരവാദിത്തമുണ്ട്. 200ലധികം സിനിമകൾ പുറത്തിറങ്ങുന്ന ഒരു വർഷം നിങ്ങൾ പ്രേക്ഷകരെ സിനിമ കാണാൻ ആകർഷിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ഷോ ബിസിനിസാണ്, അതിൽ പ്രേക്ഷകരുടെ തീരുമാനം അനുസരിച്ചാണ് നിങ്ങളുടെ നിലനിൽപ്പ്. അത് ദാനമായി കാണരുത്.

എല്ലാത്തിനുമപ്പറും സിനിമയുടെ മാജിക് എന്താണെന്നാൽ കണ്ടന്റ് എപ്പോഴും വിജയിക്കും. നിർമാതാക്കളുടെ അസോസിയേഷനിൽ താരത്തിന് വേണ്ടി വാദിച്ച നിർമാതാക്കളായ സുഹൃത്തുക്കൾക്ക് നന്ദി.

ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആര്‍ഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, സ്റ്റില്‍സ്: ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിങ് ഡിസൈന്‍: പപ്പറ്റ് മീഡിയ, പി.ആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in