ഇയാളാ മോണിറ്ററില്‍ നോക്കിയേ, നിങ്ങള്‍ പുതിയ സിനിമാക്കാരല്ലേ, വേറൊരു സാധനം ഇടാം'; മമ്മൂട്ടിയുടെ രംഗത്തെക്കുറിച്ച് ഹര്‍ഷദ്

തിരക്കഥാകൃത്ത് ഹര്‍ഷദിനൊപ്പം മമ്മൂട്ടി
തിരക്കഥാകൃത്ത് ഹര്‍ഷദിനൊപ്പം മമ്മൂട്ടി

മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച പ്രകടനമെന്ന നിലയില്‍ വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു റത്തീന സംവിധാനം ചെയ്ത പുഴു. ഉണ്ട എന്ന സിനിമക്ക് ശേഷം ഹര്‍ഷദ് തിരക്കഥയെഴുതിയ സിനിമയില്‍ ജാതിവാദിയായ നായകകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സഹോദരി ദളിതനായ നാടകപ്രവര്‍ത്തകനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് നായകന്‍ നടത്തുന്ന ജാതിക്കൊല കൂടിയായിരുന്നു പുഴുവിന്റെ പ്രമേയം. പുഴു എന്ന സിനിമയില്‍ തിരക്കഥയില്‍ എഴുതിയതിനപ്പുറം കഥാപാത്രത്തെ അനുഭവഭേദ്യമാക്കായി മമ്മൂട്ടിയെക്കുറിച്ച് എഴുതിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഹര്‍ഷദ്.

ഹര്‍ഷദിന്റെ കുറിപ്പ്

പുഴുവില്‍ മമ്മൂക്കയുടെ കഥാപാത്രം ഇമോഷണലാവുന്ന രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്കസ്‌നേഹികളും ഇമോഷണലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണീ ചെയ്‌തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്. ഈ കാര്യം പലപ്രാവശ്യം മമ്മൂക്കയുമായി ഡിസ്‌കസ് ചെയ്തിരുന്നു. #മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഞാന്‍ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറന്‍സുകള്‍ പറയുമായിരുന്നു. പുഴുവിലെ അച്ചന്‍ മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. അങ്ങിനെയിരിക്കെ താന്‍ പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുക്കുന്നതിന്റെ തലേന്ന് ഞാന്‍ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നോട് പറഞ്ഞു. ' നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.. '

അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു ഞാന്‍ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു അപ്പോള്‍ എന്റെ കണ്ണില്‍ പുറത്തെ വെളിച്ചത്തിന്റെ റിഫ്‌ലക്ഷന്‍ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററില്‍ നോക്കിയേ....

തിരക്കഥാകൃത്ത് ഹര്‍ഷദിനൊപ്പം മമ്മൂട്ടി
തിരക്കഥാകൃത്ത് ഹര്‍ഷദിനൊപ്പം മമ്മൂട്ടി

സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കയ്ക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ .


സംവിധായിക റതീനക്കൊപ്പം മമ്മൂട്ടി
സംവിധായിക റതീനക്കൊപ്പം മമ്മൂട്ടി

ഒ.ടി.ടി റിലീസായെത്തുന്ന ലിജോ പെല്ലിശേരിയുടെ നന്‍പകന്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്, ബി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ക്രിസ്റ്റഫര്‍, എം.ടി കഥകളുടെ ആന്തോളജിയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in