'പൃഥ്വിരാജിനെ ഓര്‍ത്ത് ലജ്ജിക്കുന്നു'; ക്രിയേറ്റിവിറ്റിയല്ല കടുവ, അത് പാലായിലെ മുന്‍തലമുറയ്ക്ക് അറിയാമെന്ന് കുറുവച്ചന്റെ കൊച്ചുമകന്‍

'പൃഥ്വിരാജിനെ ഓര്‍ത്ത് ലജ്ജിക്കുന്നു'; ക്രിയേറ്റിവിറ്റിയല്ല കടുവ, അത് പാലായിലെ മുന്‍തലമുറയ്ക്ക് അറിയാമെന്ന് കുറുവച്ചന്റെ കൊച്ചുമകന്‍

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവ തന്റെ ജീവിതം ആസ്പദമാക്കിയാണെന്ന് ആരോപിച്ച് പാലാ സ്വദേശിയായ കുരുവിനാക്കുന്നേല്‍ ജോസ് രംഗത്തുവന്നിരുന്നു. ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തതിന് പിന്നാലെ സിനിമയുടെ അണിയറപ്രവര്‍ക്കെതിരെ ആരോപണവുമായി ജോസ് കുരുവിനാക്കുന്നേലിന്റെ ചെറുമകനും. സിനിമയുടെ കഥ തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ സൃഷ്ടിയല്ലെന്നും പാലായിലെ മുന്‍തലമുറക്കാര്‍ക്ക് അറിയാവുന്ന ഒരു കഥയാണെന്നും ജോസ് കുരുവിനാക്കുന്നേലെന്റെ ചെറുമകന്‍ ജോസ് നെല്ലുവേലില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിനിമയിലെ കഥാപാത്രങ്ങള്‍ വളരെ യഥാര്‍ത്ഥമാണെന്നും സിനിമയില്‍ കാണിച്ചിരിക്കുന്ന പോലെ ഒരു കറുത്ത അംബാസഡറും ഒരു മെഴ്സിഡസ് ബെന്‍സ് 123യും തന്റെ മുത്തച്ഛനുണ്ടായിരുന്നും ജോസ് നെല്ലുവേലില്‍ പറയുന്നു. മലയാള സിനിമ നിസ്സഹായരായ സാധാരണക്കാരെ ചൂഷണം ചെയ്യുകയും പണവും ക്രെഡിറ്റും പ്രശസ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു എന്നറിയുന്നതില്‍ ദേഷ്യവും നിരാശയുമുണ്ട്. എന്റെ മുത്തച്ഛന്‍ ജോസ് കുരുവിനാക്കുന്നേല്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളുമല്ല. പൃഥ്വിരാജ്, നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നുവെന്നും ജോസ് നെല്ലുവേലില്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മുത്തച്ഛന്‍ ആഗ്രഹിച്ചത് സിനിമയുടെ തിരക്കഥ തന്റെ ജീവിതത്തില്‍നിന്ന് പകര്‍ത്തിയതാണെന്നുള്ള ഒരു വാക്കു മാത്രമാണ്. അതിനു പകരം ഷാജി കൈലാസും സിനിമയിലെ എല്ലാ വലിയ താരങ്ങളും അങ്ങനെയൊരാള്‍ ഈ ഭൂമുഖത്തു തന്നെ ഇല്ലെന്നുള്ള തരത്തിലുള്ള പ്രസ്താവനകളും മാധ്യമങ്ങളിലെ അഭിമുഖങ്ങളുമാണ് നടത്തിയതെന്ന് ജോസ് നെല്ലുവേലില്‍ പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കായി 12 എപ്പിസോഡ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജോസ് നെല്ലുവേലില്‍ കുറിപ്പില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in