മാമന്നനിലും ജാതിവിവേചനം പ്രമേയമാണ്, ഉദയനിധിയുടെ അവസാന ചിത്രം, ഫഹദിനൊപ്പം ആദ്യം;കീര്‍ത്തി സുരേഷ്

മാമന്നനിലും ജാതിവിവേചനം പ്രമേയമാണ്, ഉദയനിധിയുടെ അവസാന ചിത്രം, ഫഹദിനൊപ്പം ആദ്യം;കീര്‍ത്തി സുരേഷ്

ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍,കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. വലിയ ഇടവേളക്ക് ശേഷം വടിവേലു നിര്‍ണായക റോളിലെത്തുന്ന സിനിമയില്‍ ശക്തമായ കഥാപാത്രമാണ് തന്റേതെന്ന് കീര്‍ത്തി സുരേഷ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ മുന്‍ മാരി സെല്‍വരാജ് സിനിമകളിലേത് പോലെ ജാതി വിവേചനത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് മാമന്നനെന്നും കീര്‍ത്തി ദ ക്യു' അഭിമുഖത്തില്‍.

''മാമന്നന്‍ ഉദയനിധി സാറിന്റെ അവസാനത്തെ സിനിമയാണ്. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അതുപോലെ ഫഹദുമായി ഒരു സിനിമ നേരത്തെ ചെയ്യാനിരുന്നതാണ്. പക്ഷെ അതിന് സാധിച്ചില്ല. ഇപ്പോള്‍ ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് സിനിമ ചെയ്യുകയാണ്. ഫഹദ് വ്യത്യസ്ഥമായൊരു കഥാപാത്രമാണ് ഇതില്‍ ചെയ്യുന്നത്. പിന്നെ വടിവേലു സാര്‍. അദ്ദേഹത്തിന്റെ വലിയൊരു തിരിച്ചുവരവാണ് ഈ സിനിമ. അദ്ദേഹം ഇതേവരെ ചെയ്യാത്ത ഒരു കഥാപാത്രമാണത്. വടിവേലു സാറുമായി അഭിനയിക്കുമെന്ന് ഞാന്‍ വിചാരിച്ചിട്ട് പോലുമില്ല. അദ്ദേഹം വളരെ സീരിയസായ ഒരു റോളാണ് ചെയ്യുന്നത്. കീര്‍ത്തി സുരേഷ് പറയുന്നു.

കീര്‍ത്തിയുടെ വാക്കുകള്‍

വടിവേലു സാര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം തന്നെയാണ്. അദ്ദേഹത്തിന്റെ ഫ്‌ലാഷ് ബാക്ക് സീനുകളൊക്കെ ഞാന്‍ കണ്ടിരുന്നു. ഭയങ്കര രസമായിരുന്നു അത്. പിന്നെ അദ്ദേഹവുമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഓരോ സെക്കന്റും നമ്മള്‍ ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കും. ആ ഒരു അനുഭവവും പിന്നെ സിനിമയിലെ എല്ലാവര്‍ക്കും ഒപ്പം വളരെ ആസ്വദിച്ച് ജോലി ചെയ്ത ഒരു പ്രൊജക്റ്റാണ് മാമന്നന്‍. ഇതിലും എന്റെ ഒരു ബോള്‍ഡായ കഥാപാത്രം തന്നെയാണ്. പക്ഷെ മറ്റൊരു തലത്തിലുള്ള ബോള്‍ഡ്‌നസാണ്' എന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

റെഡ് ജയന്റ് ഫിലിംസിന്റെ ബാനറില്‍ വിക്രം എന്ന സിനിമക്ക് ശേഷം ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് മാമന്നന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി മാമന്നന്‍ സിനിമയോടെ അഭിനയം അവസാനിപ്പിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. സാനി കായിദം എന്ന സിനിമക്ക് ശേഷം കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന തമിഴ് ചിത്രവുമാണ് മാമന്നന്‍.

Related Stories

No stories found.
logo
The Cue
www.thecue.in