ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. ‘ശശി എന്നൊരു പേരുണ്ടെങ്കിൽ ഒരു പ്രൊട്ടക്ഷൻ കിട്ടുമത്രേ..’ എന്നാണ് അദ്ദേഹം കുറിച്ചത്. ലൈംഗിക പീഡന പരാതിയെ തുടർന്ന് സിപിഎമ്മിൽ നിന്നും സസ്പെൻഡ് ചെയ്ത ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വിവാദം കൂടി ഓർമിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.
സ്ത്രീപീഡനം ഒതുക്കിതീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയാവശ്യം സഭ നിര്‍ത്തിവെച്ച് വിവാദം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും, പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന പരാതി ഡി.ജി.പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പരാതിക്കാരി എന്‍.സി.പി. നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍.സി.പി.യുടെ മറ്റൊരു പ്രവര്‍ത്തകനുമാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ശശീന്ദ്രന്‍ രാജി വെക്കണമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ നിലപാട്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വേട്ടക്കാര്‍ക്കൊപ്പമാണെന്നും, എന്തിനാണ് വെറുതെ ശശീന്ദ്രനെ ന്യായീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. പിതാവിനെ മന്ത്രി വിളിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും, മന്ത്രി സ്വയം രാജിവെച്ചില്ലെങ്കില്‍, മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും പി.സി വിഷ്ണുനാഥ് എം.എല്‍.എ സഭയിൽ പറഞ്ഞു.