നായകൻ സിനിമയിൽ കമൽഹാസൻ അവതരിപ്പിച്ച വേലുനായിക്കർ എന്ന കഥാപാത്രം മാലിക്കിലെ സുലൈമാൻ എന്ന കഥാപാത്ര അവതരണത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. സുലൈമാനെ സൂക്ഷമമായി നിരീക്ഷിക്കുകയാണെങ്കിൽ നായകനിലെ കഥാപാത്രവുമായി സാദൃശ്യമുണ്ടാകാമെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. ഓപ്പൺ പണ്ണ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നായകൻ സിനിമയുടെ സ്വാധീനത്തെ കുറിച്ച് ഫഹദ് പറഞ്ഞത്. ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മാലിക്കിൽ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് മുതല്‍ എഴുപത്തിയഞ്ച് വയസ്സുവരെയുള്ള ഒരാളുടെ ജീവിതയാത്രയാണ് മാലിക് പറയുന്നത്.
മുംബൈയിലെ അധോലോകനായകനായിരുന്ന വരദരാജ മുദലിയാരുടെ ജീവിതത്തെ ആസ്പദമാക്കി 1987യിൽ മണിരത്നം സംവിധാനം ചെയ്ത് കമൽഹാസൻ നായകൻ ആയ സിനിമയാണ് നായകൻ. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം മൂന്ന് ദേശീയപുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്ന ഈ ചിത്രം 2005-ൽ ടൈം മാസികയുടെ എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടിയിരുന്നു.
ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്
നായകൻ എന്ന സിനിമയുടെ അതെ ജോണറിലുള്ള സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായും അതിലെ കഥാപാത്രം സ്വാധീനിക്കും. സിനിമയിലെ കമൽഹാസന്റെ കഥാപാത്രം തീർച്ചയായും മാലിക്കിനെ സ്വാധീനിച്ചിട്ടുണ്ട്. സംവിധായകൻ മഹേഷിനെയും സ്വാധീനിച്ചിട്ടുണ്ട്. നായകനിലെ കമൽഹാസന്റെ കഥാപാത്രം ഒരു മേഘത്തെ പോലെ എപ്പോഴും എന്റെ മേലെ തന്നെ ഉണ്ടായിരുന്നു. മാലിക്കിലെ സുലൈമാൻ എന്ന കഥാപാത്രത്തെ സൂക്ഷ്മമായി നിരീക്ഷക്കുകയാണെങ്കിൽ നായകനിലെ കമൽഹാസന്റെ കഥാപാത്രവുമായി സാദൃശ്യമുണ്ടാകാം.