ഏത് സിനിമ ചെയ്യുമ്പോഴും ഉള്ളിൽ കൊണ്ട് നടക്കുന്നത് പത്മരാജൻ സാറിനെ; പറയാനുദ്ദേശിക്കുന്ന വിഷയം ഫ്രഷായി പറയുക എന്നതാണ് പ്രധാനമെന്ന് ബ്ലെസി

ഏത് സിനിമ ചെയ്യുമ്പോഴും ഉള്ളിൽ കൊണ്ട് നടക്കുന്നത് പത്മരാജൻ സാറിനെ; പറയാനുദ്ദേശിക്കുന്ന വിഷയം ഫ്രഷായി പറയുക എന്നതാണ് പ്രധാനമെന്ന് ബ്ലെസി

എപ്പോഴും ഒരു സിനിമയെ സമീപിക്കുമ്പോൾ മനസ്സിൽ കൊണ്ടു നടക്കുന്നത് സംവിധായകനും എഴുത്തുകാരനുമായ പത്മരാജനെയാണ് എന്ന് ബ്ലെസി. ഒരു സിനിമ ചെയ്യുമ്പോൾ പറയാനുദ്ദേശിക്കുന്ന വിഷയം ഏറ്റവും ഫ്രഷായി പറയുക എന്നതാണ് പ്രധാനം എന്നും അവിടെ സിനിമയുടെ ​ഗ്രാമർ പഠിച്ച് ഒരു ടെക്നീഷ്യൻ ആവണമെന്നില്ല എന്നും പത്മരാജൻ പഠിപ്പിച്ചിട്ടുണ്ടെന്ന് ബ്ലെസി പറയുന്നു. കോംപ്രമെെസ് ചെയ്യാതെ തന്നെ കാര്യങ്ങൾ ചെയ്യുക എന്നതാണ്. അത് എല്ലാ സിനിമയ്ക്കും മുമ്പേ ‍ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഇതിലുണ്ടായിരിക്കുന്ന ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം അറിയാതെ സംഭവിച്ചതാണ്. രണ്ട് വർഷം കൊണ്ടോ മൂന്ന് വർഷം കൊണ്ടോ തീർക്കണം എന്ന് കരുതി തുടങ്ങിയ സിനിമയാണ് ആടുജീവിതം എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

എപ്പോഴും ഒരു സിനിമയെ സമീപിക്കുമ്പോൾ ഞാൻ ഏറ്റവും മനസ്സിൽ കൊണ്ട് നടക്കുന്നത് പത്മരാജൻ സാറിനെ തന്നെയാണ്. സാർ എപ്പോഴും പറയാറുള്ളത് നമുക്ക് പറയാനുള്ള വിഷയം ഏറ്റവും പുതമയോട് കൂടി പറയുക എന്നതാണ്. സിനിമയുടെ ​ഗ്രാമർ പഠിച്ച് വലിയൊരു ടെക്നീഷ്യൻ ആവണമെന്നില്ല. പക്ഷേ അതേറ്റവും ഫ്രഷായിട്ട് പറയുക. അതിന് നിശ്ചയദാർഢ്യം ഉണ്ടാവുക. എന്നുവച്ചാൽ കോംപ്രമെെസ് ചെയ്യാതെ തന്നെ കാര്യങ്ങൾ ചെയ്യുക എന്നതാണ്. അത് എല്ലാ സിനിമയ്ക്കും മുമ്പേ ‍ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്ന ചില കാര്യങ്ങളാണ്. പക്ഷേ ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഇതിലുണ്ടായിരിക്കുന്ന ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ പ്രതിസന്ധികൾ ഇതെല്ലാം അറിയാതെ സംഭവിക്കുന്നതാണ്. രണ്ട് വർഷം കൊണ്ടോ മൂന്ന് വർഷം കൊണ്ടോ തീർക്കണം എന്ന് കരുതി തുടങ്ങിയ സിനിമയാണ്. പക്ഷേ ഈ പ്രതിസന്ധികളുടെ മുകളിൽ ഞാൻ ഇങ്ങനെ ഒച്ഛിനെപ്പോലെ ആഞ്ഞു പിടിച്ച് ഒട്ടിക്കിടന്നത് കൊണ്ട് സംഭവിക്കുന്ന ചില കാര്യങ്ങളാണ്. അതിനകത്ത് അങ്ങനെ വലിയ ധെെര്യമോ ബുദ്ധിയോ ഒന്നും ഉണ്ടായിട്ടല്ല, ചിലപ്പോൾ എനിക്ക് തോന്നും കുറച്ച് കോമൺസെൻസ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഉപേക്ഷിച്ചിട്ട് പോയേനെ. ഈ സിനിമ ഇങ്ങനെ നീണ്ട് ഇത്രകാലം പോകും എന്നോ എന്റെ ജീവിതത്തിനെ, കരിയറിനെ ബാധിക്കുന്നതാണ് എന്നോ വിചാരിച്ച് ഒത്തിരി ഊറ്റം കൊള്ളാതെ ഒരോ ഘട്ടത്തിനെയും അതിന്റേതായ രീതിയിൽ നേരിടാനുള്ളൊരു ധെെര്യം തന്നെയാണ് ജീവിതം എന്ന് വിചാരിക്കുക. സിനിമ ഇത്രയധികം ആൾക്കാരിലേക്ക് എത്തുമെന്നോ അതിന്റെ വിജയമോ കരുതി ചെയ്യുന്നതല്ലല്ലോ. ഇത് ഒരു നല്ല സിനിമയായിരിക്കും എന്ന് കരുതി അങ്ങ് ചെയ്യുന്നതല്ലേ? ഇത്രയധികം ആൾക്കാർ കാണും എന്നൊന്നും വിചാരിക്കുന്നില്ലല്ലോ? ചെയ്യുന്ന ജോലി കൃത്യമാവുക എന്നുള്ളത് മാത്രമേയുള്ളൂ. എപ്പോഴും എല്ലാ സിനിമയോടും അങ്ങനെ തന്നെയാണ്.

മാർച്ച് 28ന് റിലീസ് ചെയ്ത് തിയറ്ററുകളിലെത്തിയ ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫിസിക്കൽ ട്രാൻസ്ഫോമേഷനും അഭിനയത്തിനും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന മലയാള ചിത്രമായി ആടുജീവിതം മാറി. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത് 5.44 കോടി രൂപയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Related Stories

No stories found.
logo
The Cue
www.thecue.in