കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നതിൽ സ്കൂൾ മാനേജ്മെന്റുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് സംവിധായകൻ എ കെ സാജൻ. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിലായി ലോകത്ത് സംഭവിച്ച മാറ്റങ്ങൾക്കനുസരിച്ചുള്ള ഒരു മാറ്റം നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നില്ലെന്ന് എ.കെ സാജൻ പറയുന്നു. സിനിമകൾ സമൂഹത്തെ മോശമായ തരത്തിൽ ബാധിക്കുന്നുണ്ടോ എന്ന വിഷയത്തിൽ ക്യു സ്റ്റുഡിയോ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ സമൂഹത്തിൽ മതപരമായോ വിദ്യാഭ്യാസപരമായോ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും സ്കൂളുകളിൽ ഇപ്പോഴും പഴയ സിലബസാണ് പിന്തുടരുന്നതെന്നും ഇതിൽ മാറ്റം വരണമെന്നും എ.കെ സാജൻ പറയുന്നു. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നതിൽ മാതാപിതാക്കൾ മാത്രമല്ല ഉത്തരവാദി എന്നും സ്കൂൾ മാനേജ്മെന്റിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും എ.കെ സാജൻ പറഞ്ഞു.
എ.കെ സാജൻ പറഞ്ഞത്:
പെട്ടെന്ന് ലോകം ഒന്നു മാറിയിട്ടുണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തിനുള്ളിൽ എല്ലാം ഒന്ന് തകിടം മറിഞ്ഞിട്ടുണ്ട്. പക്ഷേ ആ മാറ്റത്തിന് അനുസരിച്ച് മതപരമായോ വിദ്യാഭ്യാസ പരമായ ഒരു മാറ്റം ഇവിടെയുണ്ടായിട്ടില്ല. നമ്മുടെ സിലബസ് എല്ലാം ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് പോകുന്നത്. നമ്മുടെ മതത്തിലും രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും എല്ലാം സമൂലമായ മാറ്റം വരണം. സിലബസുകൾ മാറിയേ പറ്റൂ. ഒരു കുട്ടിയെ സ്കൂളിൽ ചേർത്ത് കഴിഞ്ഞാൽ ആ കുട്ടി പ്ലസ് ടു കഴിഞ്ഞിറങ്ങുമ്പോഴേക്കും അതൊരു ഡ്രഗ് അഡിക്ട് ആയി മാറിയാൽ അതിന് ശരിക്കും ഉത്തരവാദി മാതാപിതാക്കളല്ല. അത് ആ സ്കൂൾ മാനേജ്മെന്റാണ്. പക്ഷേ നമ്മൾ അവരോട് ചോദിക്കുന്നേയില്ല. ഞാൻ എന്റെ കുട്ടിയെ സ്കൂളിൽ ചേർക്കുന്നത് ആ കുട്ടി നന്നായി വരും എന്ന വിശ്വാസത്തിലാണ്. പക്ഷേ ആ കുട്ടി ഒരു മയക്കുമരുന്നിന് അടിമയായി മാറുകയോ അല്ലെങ്കിൽ കൊലപാതകിയായി മാറുകയാണെങ്കിൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം മതാപിതാക്കൾക്ക് മാത്രമല്ല. ടീച്ചിങിന് കൂടിയാണ്. നമ്മൾ ഡിജിറ്റൽ ഇന്ത്യയായി മാറി എന്നാൽ അതിന് അനുസരിച്ചുള്ള മാറ്റം ആന്തരികമായി നമുക്ക് സംഭവിച്ചിട്ടില്ല. അത് കലയിലും വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയത്തിലും എല്ലാം മാറേണ്ടിയിരിക്കുന്നു.