മലൈക്കോട്ടൈ വാലിബൻ ചിത്രവുമായി ബന്ധപ്പെട്ട് സംവിധയകാൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പരിഹസിച്ചുകൊണ്ട് ഷെയർ ചെയ്ത പോസ്റ്റിനെക്കുറിച്ച് വ്യക്തത വരുത്തി സംവിധായകൻ ഡീനോ ഡെന്നിസ്. പിതാവുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയം അറിയാതെ ഷെയർ ചെയ്ത പോസ്റ്റ് ആയിരുന്നു അതെന്നും ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിച്ച് താൻ ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നുവെന്നും ഡീനോ ഡെന്നിസ് പറഞ്ഞു.
ഡീനോ ഡെന്നിസ് പറഞ്ഞത്:
എന്റെ പിതാവ് നൂറോളം സിനിമകൾ എഴുതിയിട്ടുള്ള ആളാണ്. അതിൽ പകുതിയും പുതുമുഖ സംവിധായകർക്കും ആർട്ടിസ്റ്റുകൾക്കും അവസരം നൽകിയിട്ടുള്ള വ്യക്തിയാണ്. ലിജോ ചേട്ടന്റെ പിതാവ് പെല്ലിശ്ശേരി അങ്കിൾ ഏറ്റവും അധികം അഭിനയിച്ചിരിക്കുന്നത് എന്റെ ഫാദറിന്റെ സിനിമകളിലാണ്. ലിജോ ചേട്ടനെയും നമുക്ക് നല്ലപോലെ അറിയാം. വീട്ടിൽ ഒരുദിവസം ഞാൻ എന്റെ ഫാദറുമായി തല്ലുപിടുത്തമായിരുന്നു. എന്റെ കൈയിൽ ആ സമയം ഫോണുണ്ടായിരുന്നു. കൈ തട്ടി ഒരു പോസ്റ്റ് ഷെയറായി പോയി. ഞാൻ അത് അറിഞ്ഞില്ല. പെട്ടെന്ന് എന്റെ ഒരു കസിൻ എന്നെ വിളിച്ച് പറയുകയും ഞാൻ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. അത് വാലിബൻ ഇറങ്ങിയ സമയത്ത് ലിജോ ചേട്ടനെതിരെയുള്ള പോസ്റ്റായിരുന്നു. ആ സമയത്ത് ഞാൻ അത് കാര്യമാക്കിയിരുന്നില്ല. അപ്പോൾ തന്നെ ഞാൻ അത് പപ്പയോടും പറഞ്ഞിരുന്നു. അപ്പോൾ തന്നെ അത് അറിയാതെ ഷെയർ ചെയ്തതാണ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ ഒരു സൈബർ അറ്റാക്ക് എന്ന നിലയിലേക്ക് കാര്യങ്ങൾ പോയി. സോഷ്യൽ ആങ്സൈറ്റി ഉള്ള ആളാണ് ഞാൻ. ഞാൻ വളരെ പാനിക് ആയിപ്പോയി. ഞാൻ അക്കൗണ്ട് ലോക്ക് ചെയ്തു. എന്റെ പപ്പയെയും മമ്മിയെയും ആളുകൾ തെറി വിളിച്ചു. അതൊരു മൂന്നാല് ദിവസം നീണ്ടു നിന്നു. മമ്മൂക്കയുടെ ജോർജേട്ടൻ എന്നെ വിളിച്ച് നീയെയാണോ ഇട്ടത് എന്ന് ചോദിച്ചു. ഞാൻ ഇട്ടതല്ല, അറിയാതെ പോയതാണ് എന്ന് ഞാൻ പറഞ്ഞു. ആരെങ്കിലും അങ്ങനെയൊക്കെ ഇടുമോ? ഞാൻ ലാലേട്ടനെ ഏറെ ബഹുമാനിക്കുന്ന ഒരാളാണ്. അതുപോലെ ലിജോ ചേട്ടൻ എനിക്ക് പ്രിയപ്പെട്ട സംവിധായകനും. ഞാൻ അന്ന് രാത്രി ലിജോ ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. അതൊന്നും നീ മൈൻഡ് ചെയ്യേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബസൂക്ക ചെയ്യുന്നത് കൊണ്ട് തന്നെയാണ് ആ സംഭവം അത്രത്തോളം വൈറലായത്. നമ്മൾ അങ്ങനെ ചെയ്യുന്ന ആളുകൾ അല്ലല്ലോ? നമുക്ക് എന്തെങ്കിലും അഭിപ്രായം പറയണമെന്നുണ്ടെങ്കിൽ അത് സ്വയം എഴുതിയിട്ടാൽ പോരെ, മറ്റൊരാൾ എന്തോ ചീത്ത പറയുന്നത് ഷെയർ ചെയ്യേണ്ട കാര്യമില്ലല്ലോ. അത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് ഏറെ സങ്കടമുള്ള കാര്യമാണ്. അന്ന് ഞാൻ ആ വിഷയം ക്ലിയർ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും അതിന്റെ പേരിൽ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്.