
ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻമാൻ എന്ന ചിത്രത്തിലെ അജേഷ് എന്ന കഥാപാത്രം തനിക്ക് വളരെ വ്യക്തിപരമായിരുന്നു എന്ന് ബേസിൽ ജോസഫ്. സിനിമയിലെ മോണോലോഗ് ഡയലോഗുകൾ പറയുമ്പോഴെല്ലാം കഥാപാത്രം വളരെ പേഴ്‌സണലായിരുന്നു. നാലഞ്ചു ചെറുപ്പക്കാർ എന്ന ജി ആർ ഇന്ദുഗോപന്റെ പുസ്തകത്തിന്റെ സിനിമാവിഷ്കാരമാണ് പൊൻമാൻ. ആളുകൾക്ക് സിനിമയിൽ പ്രതീക്ഷയുണ്ടാകും. അതുകൊണ്ട് എന്നെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്തരുത് എന്നുണ്ടായിരുന്നു. സ്വയം നിരാശ തോന്നരുത് എന്നതായിരുന്നു ആദ്യത്തെ ആലോചന. ഇങ്ങനെയെല്ലാം ചിന്തിച്ചതുകൊണ്ട് അജേഷ് എന്ന കഥാപാത്രം വളരെ വ്യക്തിപരമായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബേസിൽ ജോസഫ് പറഞ്ഞു.
ബേസിൽ ജോസഫ് പറഞ്ഞത്:
സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അജേഷ് എനിക്ക് വളരെ പേഴ്‌സണലായിരുന്നു. അതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ലോഡ്ജിലെ മോണോലോഗ് ഡയലോഗുകൾ എടുക്കുമ്പോഴെല്ലാം ഞാൻ വളരെ വ്യക്തിപരമായി അനുഭവിച്ച കഥാപാത്രമാണ് അജേഷ്. അത് എനിക്ക് ചെയ്യണം എന്ന് തോന്നി. ഒരു ബുക്കാണ് അഡാപ്റ്റ് ചെയ്യപ്പെടുന്നത്. ആളുകൾക്ക് ഒരു പ്രതീക്ഷയുണ്ട്. ഫഹദിനെ പോലെ ഒരു നടന് വേണ്ടി വെച്ചിരുന്ന വേഷമാണ്. അവിടെ നിന്നാണ് അവരുടെ ആലോചന തുടങ്ങുന്നത്. അവിടെ ആരെയും നിരാശപ്പെടുത്താൻ പാടില്ല. എന്നെ തന്നെ നിരാശപ്പെടുത്തരുത് എന്നതായിരുന്നു ആദ്യത്തെ ആലോചന. പിന്നെയാണ് എന്നെ വിശ്വസിച്ച് നിൽക്കുന്ന ഇവരെ ആരെയും നിരാശപ്പെടുത്തരുത് എന്ന കാര്യം വരുന്നത്. അത്രയും ഉത്തരവാദിത്തം ഉള്ളതുകൊണ്ട് തന്നെ അതിനെ വളരെ വ്യക്തിപരമായി തന്നെയാണ് ഞാൻ എടുത്തത്. എല്ലാ സീനുകളും ഈ ഉത്തരവാദിത്തം പേറിക്കൊണ്ട് തന്നെയാണ് ചെയ്തിട്ടുള്ളത്. എന്നാൽ പോരാൻ നേരത്ത് ആ കഥാപാത്രം വിട്ടുപോകാത്ത അവസ്ഥ ഉണ്ടായിരുന്നില്ല. കഥാപാത്രം കുറച്ചു ദിവസം എന്നെ പോകാത്ത അവസ്ഥയും ഉണ്ടായിരുന്നില്ല.
ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജോമോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പൊൻമാൻ മികച്ച അഭിപ്രായങ്ങളോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ബേസിൽ ജോസഫിന്റെ പ്രകടനം പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന കഥയെ സിനിമാവിഷ്കാരമാണ് ചിത്രം. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.