വളരെ പാനിക് ആയി താൻ ചെയ്ത സിനിമയാണ് വരത്തൻ എന്ന് നടി ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിലിനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വരത്തൻ. ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്. തിരക്കഥയിലുള്ള സംഭാഷണം കൃത്യമായി തന്നെ ആവർത്തിക്കണമെന്നുള്ളത് തന്നെ വളരെ പാനിക് ആക്കിയ കാര്യമായിരുന്നുവെന്നും ആ ടെൻഷനോടെയാണ് സിനിമ മുഴുവൻ ചെയ്ത് തീർത്തതെന്നും ഐശ്വര്യ ലക്ഷ്മി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി പറഞ്ഞത്:
അമലേട്ടനും ആഷിക്കേട്ടനും തീർത്തും വ്യത്യസ്തരായ രണ്ട് സംവിധായകരാണ്. ആഷിക്കേട്ടൻ വളരെ ഫ്രീയാണ്. സംഭാഷണങ്ങളൊക്കെ നമുക്ക് കിട്ടുന്ന വാക്കുകൾ ഉപയോഗിച്ച് വളരെ ഫ്രീയായി പറയാം. അതിലാണ് ആ ഓർജിനാലിറ്റി. പക്ഷേ അതിന് ശേഷം വരത്തനിലേക്ക് വന്നപ്പോൾ എല്ലാ വാക്കുകളും ആ സ്ക്രിപ്റ്റിലുള്ള അതേ പോലെ തന്നെ പറയണം. വളരെ പെട്ടെന്ന് പാനിക് ആകുന്ന ഒരാളാണ് ഞാൻ. ആ സിനിമ മുഴുവൻ ഞാൻ പാനിക് ആയാണ് ചെയ്തത്. തിരക്കഥയിൽ പറഞ്ഞതിൽ നിന്നും ഒരു വാക്ക് തെറ്റാൻ പാടില്ല എന്നതായിരുന്നു എന്റെ ചിന്ത.
ആ സമയത്ത് തുടക്ക കാലത്തിന്റെ അറിവില്ലായ്മയും പേടിയും എനിക്കുണ്ടായിരുന്നു. മൂന്നോ നാലോ ദിവസത്തിന് ശേഷം ഞാൻ ഇങ്ങനെ പാനിക് ആവുന്നു എന്നു മനസ്സിലാക്കിയ അമലേട്ടൻ അടുത്ത് വന്ന് ഐശ്വര്യ ഞാൻ ഇതുവരെ വർക്ക് ചെയ്തവരിൽ വച്ച് ഏറ്റവും മികച്ച നടിമാരിൽ ഒരാളാണെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഞാൻ വഴക്ക് കേട്ടു. ആ സിനിമയിൽ കുറെ എന്റെ കയ്യിൽ നിന്ന് പോയിട്ടുണ്ട്. മായാനദിയുടെ ട്രെയ്ലർ ലോഞ്ചിന്റെ സമയത്ത് എന്റെ സുഹൃത്തും ഗാർഗി എന്ന സിനിമയുടെ സംവിധായകനുമായ ഗൗതം എന്നെ വിളിച്ചിട്ട് പറഞ്ഞത്, താൻ നന്നായി അഭിനയിച്ചിട്ടുണ്ടല്ലോ എന്നാണ്. എന്നോട് ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ പറയുന്നത്. അതെനിക്ക് വലിയൊരു മെമ്മറിയായിരുന്നു. അത് കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്. അതൊക്കെ എനിക്ക് കോൺഫിഡൻസ് തന്ന കാര്യങ്ങളാണ്.