ബിഗില്‍: വിസിലടിക്കാം വിജയ്‌ക്കൊപ്പം

ബിഗില്‍: വിസിലടിക്കാം വിജയ്‌ക്കൊപ്പം

രജനീകാന്തിന്റെ തെന്നിന്ത്യന്‍ താരസിംഹാസനത്തിലേക്ക് ജോസഫ് വിജയ് ഒരു പടി കൂടി നടന്നടുക്കുകയാണു 'ബിഗിലി'ലൂടെ. വിജയിയിലെ നടന്‍ വളര്‍ച്ച കാണിച്ചു തുടങ്ങുന്നതായും 'ബിഗില്‍' സാക്ഷ്യപ്പെടുത്തുന്നു. 'മെര്‍സലി'ന്റെ തുടര്‍ച്ചയില്‍, ഒരു പക്കാ മാസ് മസാലയ്ക്കിടയിലും കാന്‍ഡിഡ് ആയ എന്തെങ്കിലുമൊക്കെ പറയാന്‍ സംവിധായകന്‍ ആറ്റ്‌ലി ശ്രമിക്കുന്നു എന്നതും 'ബിഗിലി'ന്റെ മേന്മയാണ്. വീഞ്ഞ് പഴയത് തന്നെയാണെങ്കിലും മോശമല്ലാതെ പാക്ക് ചെയ്തിരിക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആണ് 'ബിഗില്‍'.

ഒരു ഫുട്‌ബോളറുടേയും ഫുട്‌ബോള്‍ കോച്ചിന്റേയും ഗ്യാങ്ങ്സ്റ്ററുടേയും രൂപങ്ങളില്‍, അച്ഛന്റെയും മകന്റെയും വേഷങ്ങളില്‍, മൂന്ന് ഗെറ്റപ്പുകളില്‍, ആണു വിജയ് 'ബിഗിലി'ല്‍ പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവികമായും വിവിധ ഭാവങ്ങള്‍ സിനിമയ്ക്കുണ്ട്. ഒരേസമയം അതൊരു സ്‌പോര്‍ട്‌സ് ഡ്രാമയാണു, ആക്ഷന്‍ ഫിലിമാണു, മോട്ടിവേഷണല്‍ മൂവിയാണ്; സര്‍വ്വോപരി, പരിമിതികളുണ്ടെങ്കില്‍ പോലും കൊള്ളാവുന്നൊരു സ്ത്രീപക്ഷ സിനിമയുമാണ്. മൂന്ന് മണിക്കൂര്‍ എന്ന അമിത സമയദൈര്‍ഘ്യമെടുത്താണു ആറ്റ്‌ലി കഥ പറയുന്നത്. ജാക്കി ഷ്രോഫും നയന്‍ താരയുമൊക്കെ കൂടെയുണ്ടെങ്കിലും ഈ മൂന്ന് മണിക്കൂറും നിറഞ്ഞാടുകയാണു വിജയ്. വെറുതെയല്ല നിര്‍മ്മാതാവ് 180 കോടി മുതല്‍ മുടക്കിയതെന്ന്, വെറുതെയല്ല റിലീസിനു മുന്‍പ് തന്നെ 200 കോടി വരവു വെച്ചതെന്ന്, പടം കണ്ടുകഴിയുമ്പോള്‍ മനസ്സിലാകും !

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇളയ ദളപതിയില്‍ നിന്ന് പെരിയ ദളപതിയിലേക്കുള്ള വിജയ്യുടെ വികാസത്തിന്റെ വരവറിയിക്കുന്ന സിനിമയാണു 'ബിഗില്‍'. തിന്മകള്‍ക്കെതിരെ വാളെടുത്ത് പോരാടുകയും ഒടുവില്‍ എതിരാളികളുടെ ചതിവാളിനിരയാകുകയും ചെയ്യുന്ന രായപ്പനും, ഫുട്‌ബോളറായും ഗ്യാങ്ങ്സ്റ്ററായും പകര്‍ന്നാട്ടം നടത്തുന്ന ബിഗില്‍ എന്ന മൈക്കിളും ആണ് 'ബിഗിലി'ലെ കേന്ദ്രകഥാപാത്രങ്ങള്‍. രണ്ട് വേഷങ്ങളിലും വിജയ്‌യുടെ മാസ് അപ്പീല്‍ അപാരമാണ്. പടം തുടങ്ങി അഞ്ച് മിനുട്ടാകുമ്പോഴേക്കും മകന്‍ വിജയ് രംഗപ്രവേശം ചെയ്യുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പടക്കം പൊട്ടിച്ചുകൊണ്ടുള്ള മാസ് എന്‍ട്രി! പിന്നീടങ്ങോട്ട് തന്റെ ഡബിള്‍ ഹാന്‍ഡഡ് ഗിമിക് മുദ്രകളും ശക്തമായ ഡയലോഗ് ഡെലിവെറികളും അതീവ ഫ്‌ളെക്‌സിബ്ള്‍ ആയ ഡാന്‍സ്-ആക്ഷന്‍ പെര്‍ഫോമന്‍സുകളും ഒരിക്കലും ചോരാത്ത ഊര്‍ജ്ജവും കൊണ്ട് അയാള്‍ വെള്ളിത്തിരയെ തീ പിടിപ്പിക്കുകയാണ്.വിജയ് എന്ന സൂപ്പര്‍താരത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും പക്ഷെ പുതുമയുള്ള കാര്യമല്ലെങ്കിലും അയാളിലെ നടന്‍ ഭാവപ്രകടനങ്ങളില്‍ കൂടി അഭൂതപൂര്‍വ്വകമായ മികവിലേക്ക് വികസിച്ചു വരുന്നു എന്നത് 'ബിഗിലി'ന്റെ ആഹ്ലാദമാണ്. ഫുട്‌ബോള്‍ കോച്ചിന്റെ സമ്മര്‍ദ്ദങ്ങളും പിതൃ-പുത്ര ബന്ധത്തിന്റെ വാത്സല്യനിമിഷങ്ങളും ഗാങ്ങ്സ്റ്ററുടെ വന്യവേഗങ്ങളും ചിലനേരങ്ങളിലെ പതിവ് അമിതപ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വിജയ് ഭംഗിയാക്കിയിട്ടുണ്ട്. തല നരച്ച വിജയ്, കഥാപാത്ര നിര്‍മ്മിതിയിലും അവതരണത്തിലും കൂടുതല്‍ മികവ് പുലര്‍ത്തുന്നു.

ബിഗില്‍: വിസിലടിക്കാം വിജയ്‌ക്കൊപ്പം
നായകന് ശേഷം വിളിച്ചത് അമല്‍ നീരദ്, അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു: ചെമ്പന്‍ വിനോദ് ജോസ് അഭിമുഖം

ഗ്യാങ്ങ് വാറുകള്‍ക്കും കായികരംഗത്തെ അഴിമതിക്കഥകള്‍ക്കുമിടയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു കേന്ദ്രധാര കൂടി കൃത്യമായി വികസിപ്പിച്ചെടുത്തിട്ടുണ്ട് ആറ്റ്‌ലിയും സഹരചയിതാവ് രമണ ഗിരിവാസനും. കര്‍ക്കശമായ ഫെമിനിസ്റ്റ് കണ്ണടയില്‍ക്കൂടെ നോക്കിയാല്‍ ഏട്ടന്‍ എന്ന പാട്രണൈസിംഗ് ഏജന്‍സിയുടെ നിഴല്‍വെളിച്ചം മാത്രമായി അതിനെ ന്യൂനീകരിക്കാമെങ്കിലും ഇത്തരമൊരു ബോക്‌സോഫീസ് ജയന്റിന്റെ പ്രിമൈസില്‍, സാധാരണക്കാരന്റെ ജീവിതത്തില്‍ അത് ചെലുത്തിയേക്കാവുന്ന ഗുണപരമായ സ്വാധീനത്തിന്റെ ശുഭപ്രതീക്ഷയില്‍, അതിനെ ശുഭോദര്‍ക്കമായ ഒരു സ്ത്രീപക്ഷ സമീപനമായി നോക്കിക്കാണാനാണു ഞാനിഷ്ടപ്പെടുന്നത്. പുരുഷന്‍ തന്റെ പാഷനെക്കുറിച്ച് പറയുമ്പോള്‍ 'സ്ത്രീയ്ക്ക്, പ്രത്യേകിച്ച് വിവാഹിതയ്ക്ക്, ഇപ്പറയുന്ന പാഷനൊന്നും പാടില്ലെന്നുണ്ടോ' എന്ന് നയന്‍താരയുടെ കഥാപാത്രം തിരിച്ചു ചോദിക്കുന്നതും അതിന്റെ അനന്തരഫലങ്ങളും 'ബിഗിലി'ലെ ശക്തമായ രംഗങ്ങളാണു. ആസിഡ് വിക്റ്റിം തന്റെ സോകോള്‍ഡ് പൂര്‍വ്വകാമുകനോട് 'മുഖം മറച്ചു നടക്കേണ്ടത് ഞാനല്ല, നീയാണു' എന്ന് പ്രതികരിക്കുന്നിടത്തും ആണധികാരം തലതാഴ്ത്തുന്നത് കാണാം ('ഉയരെ' ഒരു പക്ഷെ ആറ്റ്‌ലിയ്ക് പ്രചോദനമായിട്ടുണ്ടാകാം). വിവിധ തുറകളില്‍ അരികുവല്‍്ക്കരിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നിറമുള്ളൊരു സ്വപ്നം നല്‍കാനും അതിനായി പോരാടാനും 'ബിഗില്‍' സന്നദ്ധമാവുന്നു എന്നത് എടുത്തുപറയാതെ വയ്യ.

ബിഗില്‍: വിസിലടിക്കാം വിജയ്‌ക്കൊപ്പം
ദില്ലി വീണ്ടും വരുമെന്ന് ലോഗേഷ്, ബിഗിലിനെക്കാള്‍ കൈദി കയ്യടി നേടുമ്പോള്‍ ദളപതി ഫാന്‍സിനും ആഹ്ലാദിക്കാം

പഴുതുകളടഞ്ഞതല്ല രചന എന്നതാണു 'ബിഗിലി'ന്റെ പ്രധാന പരിമിതി. കണ്ടുമടുത്ത ഫോര്‍മുലകളും ക്ലീഷേകളും പടത്തില്‍ നിറയെ കാണാം. വില്ലന്റെ, പ്രത്യേകിച്ച് ജാക്കിയുടെ റോള്‍, തീര്‍ത്തും അലസമായാണു ഡെവലെപ് ചെയ്യ്‌പ്പെട്ടിരിക്കുന്നത്. നായികയ്ക്കും നായകന്റെ എര്‍ത്ത്-ഹാസ്യ കഥാപാത്രങ്ങള്‍ക്കും കാണാം ഇതേ പരാധീനത. എന്നാല്‍ ആക്ഷന്‍, ഇമോഷണല്‍ രംഗങ്ങള്‍ വളരെ ശക്തമായി അവതരിപ്പിച്ചുകൊണ്ടാണു ആറ്റ്‌ലി ഈ പരിമിതി മറികടക്കുന്നത്. അച്ഛന്‍ കൊല്ലപ്പെടുന്ന നേരത്തുള്ള പിതൃ-പുത്ര അന്തിമസമാഗമത്തിന്റെ വൈകാരികഭംഗിയും തീവ്രതയും ഒരുദാഹരണം. ആക്ഷന്‍ - സ്‌പോര്‍ട്ട്‌സ് രംഗങ്ങള്‍ പാരലല്‍ ആയി പ്ലെയ്‌സ് ചെയ്ത സീക്വന്‍സുകള്‍ നന്നായെങ്കിലും ഓണ്‍ ദ് ഗ്രൗണ്ട് സ്‌പോര്‍ട്ട്‌സ് സീനുകള്‍, ക്ലൈമാക്‌സ് ഉള്‍പ്പെടെ, മടുപ്പിക്കുന്ന പഴഞ്ചന്‍ കോടമ്പാക്കം മസാലകളുടെ തനിയാവര്‍ത്തനം മാത്രമായൊതുങ്ങിപ്പോയി.

അതേസമയം, ദളപതിയെ അരിയിട്ടുവാഴിക്കാനുള്ള എല്ലാ ശ്രദ്ധയും ആറ്റ്‌ലി പുലര്‍ത്തുന്നുമുണ്ട്. 'രക്ഷകനായി ഞാനുള്ളപ്പോള്‍ എന്തിനു പേടിക്കണം' എന്ന് എം ജി ആറിന്റെ ചിത്രവും പാട്ടും മുന്‍നിര്‍ത്തി അച്ഛന്‍ വിജയ് ചോദിക്കുമ്പോള്‍ 'സി എം', ഏഴകളുടെ തോഴനായ അണ്ണന്‍' ഇമേജുകളിലൂടെ മകനും സ്വയം സ്ഥാപിച്ചെടുക്കുന്നു. ഐ എം വിജയനും നല്ലൊരു വേഷം ആറ്റ്‌ലി നല്‍കിയിട്ടുണ്ട്.

നാളുകള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും തന്റെ പ്രതിഭാസ്പര്‍ശം പുറത്തെടുത്ത സിനിമ കൂടിയാണു 'ബിഗില്‍'. മികച്ച പാട്ടുകള്‍ക്കൊപ്പം സംഗീതവും നിശ്ശബ്ദതയും കൃത്യമായുപയോഗിച്ച റഹ്മാന്റെ സ്‌കോറും വിഷ്ണുവിന്റെ ഛായാഗ്രഹണവും റൂബന്റെ എഡിറ്റിങ്ങും 'ബിഗിലി'നു ഭംഗി പകരുന്നു.

ബിഗില്‍: വിസിലടിക്കാം വിജയ്‌ക്കൊപ്പം
കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 

Related Stories

No stories found.
logo
The Cue
www.thecue.in