'ഷെെൻ തന്നെയാണ് എന്നോട് പറഞ്ഞത് സി​ഗരറ്റ് വലിക്കണ്ട എന്ന്'; കമലിന്റെ വിവേകാനന്ദൻ വെെറലാണ് നാളെ മുതൽ തിയറ്ററുകളിൽ

'ഷെെൻ തന്നെയാണ് എന്നോട് പറഞ്ഞത് സി​ഗരറ്റ് വലിക്കണ്ട എന്ന്'; കമലിന്റെ വിവേകാനന്ദൻ വെെറലാണ് നാളെ മുതൽ തിയറ്ററുകളിൽ

എല്ലാത്തരം റോളുകളും ചെയ്യാൻ സാധിക്കുന്ന ഒരു നടനാണ് ഷെെൻ ടോം ചാക്കോ എന്ന് സംവിധായകൻ കമൽ. പല സിനിമകളിലും ഷെെനിനെ കാണിക്കുന്ന രീതി വിവേകാനന്ദനിൽ പൊളിച്ചെഴുതാൻ ശ്രമിച്ചിട്ടുണ്ട് എന്ന് കമൽ പറയുന്നു. ഒരു സാധാരണക്കാരനായ സർക്കാർ ഉദ്ധ്യോ​ഗസ്ഥനായ വിവേകാനന്ദനും എന്നാൽ അയാൾക്കുള്ളിലെ മറ്റൊരു മുഖവുമാണ് സിനിമ കാണിക്കാൻ ശ്രമിക്കുന്നത് എന്നും വളരെ ​ഗൗരവകരമായ വിഷയത്തെ സറ്റയറിക്കലായിട്ടാണ് ഈ സിനിമയുടെ തിരക്കഥ സമീപിച്ചിരിക്കുന്നത് എന്നും കമൽ പറഞ്ഞു. ഇത് വിവേകാനന്ദന്റെ കഥയോടൊപ്പം തന്നെ അയാൾ പരിചയപ്പെട്ട, അയാളോടൊപ്പം സഞ്ചരിക്കുന്ന സ്ത്രീകളുടെ കൂടി കഥയായി മാറുന്നു. ആ രീതിയിൽ ഈ കാലഘട്ടിൽ പറയേണ്ടുന്ന വളരെ പ്രസക്തമായ ഒരു വിഷയമായിട്ടാണ് ഇതിനെ തോന്നുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു.

കമൽ പറഞ്ഞത് :

ഷെെൻ എല്ലാത്തരം റോളുകളും ചെയ്യാൻ പറ്റുന്ന ഒരു നടനാണ്. ഷെെൻ അദ്ദേഹത്തിന്റേതായ ഒരു ഇമേജിൽ ഇതുവരെ തളയ്ക്കപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് നെ​ഗറ്റീവും പോസ്റ്റീവുമായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയും. പല സിനിമകളിലും ഷെെൻ ഹ്യുമറും ചെയ്യുന്നുണ്ട്. വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് പല ഫേസുകൾ ഉണ്ട്. വിവേകാനന്ദനെ ആദ്യം നമ്മൾ അവതരിപ്പിക്കുമ്പോൾ, സാധാരണക്കാരനായ ഷർട്ട് ഒക്കെ ഇൻ ചെയ്തിടുന്ന ഒരു സർക്കാരുദ്ധ്യോ​ഗസ്ഥൻ. ഫ്ലാസ്കിൽ വെള്ളം കൊണ്ടു പോകുന്ന, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാത്ത ,വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടു പോകുന്ന, മദ്യപിക്കാത്ത ഇങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള കഥാപാത്രമാണ് വിവേകാനന്ദൻ. അത് തന്നെ ഷെെനിന്റെ ഒരു ഇമേജിനെ പൊളിക്കുന്നതായിരുന്നു. ഷെെനിനെ മിക്ക സിനിമയിലും കാണിക്കുന്നത് മദ്യം കഴിക്കുന്ന സി​ഗരറ്റ് വലിക്കുന്ന ഒരാളായാണ്. അത് ആദ്യം ബ്രേക്ക് ചെയ്തു. ഷെെൻ തന്നെയാണ് എന്നോട് പറഞ്ഞത് സി​ഗരറ്റ് വലിക്കണ്ട എന്ന്. യാത്രയുടെ ഇടയിൽ ബസ്സിലിരുന്ന് ഭക്ഷണം കഴിക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരാളാണ് അയാൾ. പക്ഷേ ആ സമയത്തും അയാളിൽ മറ്റൊരു വിവേകാനന്ദൻ ഉണ്ട്. അടുത്തിരിക്കുന്ന ഒരു പെൺകുട്ടിയെ നോക്കുന്ന വിവേകാനന്ദൻ അയാളുടെ മറ്റൊരു മുഖമാണ്. അതാണ് നമ്മൾ ഈ സിനിമയിൽ കാണിക്കാൻ ശ്രമിക്കുന്നത്. അത് അയാളുടെ പേഴ്സണൽ ലെെഫിലേക്ക് വരുമ്പോഴാണ് ഈ ലേഹ്യം ഒക്കെ കഴിക്കുന്ന കാര്യം ചർച്ച ചെയ്യപ്പെടുന്നത്. ഞാൻ വിശ്വസിക്കുന്നത് ഒരു എൺമ്പത് ശതമാനം വരുന്ന ചെറുപ്പക്കാരിലും ലെെം​ഗീക തൃഷ്ണയ്ക്ക് വേണ്ടിയിട്ട് ഇത്തരത്തിൽ ലേഹ്യം കഴിക്കുന്നവരാണ്. ഇത് ഉപയോ​ഗിക്കുന്ന ഒരു കഥാപാത്രം, അതിൽ വരുന്ന ഫൺ എലമെന്റുകൾ. അത് നമ്മൾ സിനിമയിലും ഉപയോ​ഗിച്ചിട്ടുണ്ട്, എന്നാൽ ഒരു പ്രത്യേക ​ഘട്ടത്തിൽ എത്തുമ്പോൾ ഇയാളുടെ സ്ത്രീകളോടുള്ള ഒരു അപ്രോച്ച് എങ്ങനെയാണ് എന്ന് പറയുന്നിടത്താണ് സിനിമ മറ്റൊരു ഡയമെൻഷനിലേക്ക് വരുന്നത്. വിവേകാനന്ദന് ആ ഡയമെൻഷനിൽ ഡെപ്ത് വരികയാണ്. അത് വിവേകാനന്ദന്റെ കഥയോടൊപ്പം തന്നെ അയാൾ പരിചയപ്പെട്ട, അയാളോടൊപ്പം സഞ്ചരിക്കുന്ന സ്ത്രീകളുടെ കൂടി കഥയായി മാറുന്നു. ആ രീതിയിൽ ഈ കാലഘട്ടിൽ പറയേണ്ടുന്ന വളരെ പ്രസക്തമായ ഒരു വിഷയമായിട്ടാണ് എനിക്ക് ഇതിനെ തോന്നുന്നത്.

വിവേകാനന്ദൻ എന്ന പേര് പെട്ടെന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് എല്ലാവർക്കും തോന്നുക ഇതൊരു ഹ്യൂമർ സിനിമയായിട്ടാണ്. അത് ഒരു കണക്കിന് നല്ലതാണ് എന്നാണ് ഞാൻ കരുതുന്നത്. നമ്മൾ സറ്റയറായിട്ടാണ് ഈ വിഷയം പറഞ്ഞിരിക്കുന്നത്. വളരെ സീരിയസ്സായിട്ടല്ല, അതിന്റെ എല്ലാ നർമ്മവും പിടിച്ചു കൊണ്ട്, എന്നാൽ വളരെ ​ഗൗരവകരമായ വിഷയത്തെ സറ്റയറിക്കലായിട്ട് പറയാം എന്നുള്ളൊരു ട്രാക്കാണ് സ്ക്രിപ്റ്റിൽ മുഴുവൻ പിടിച്ചിരിക്കുന്നത്. അത് സിനിമയിലും അങ്ങനെ തന്നെയാണ് വന്നിരിക്കുന്നത്. ഇവരുടെയെല്ലാം പെർഫോമൻസിലും അത് ഉണ്ട് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ വിവേ​കാനന്ദൻ എന്ന കഥാപാത്രത്തിന്റെ പല ഡയമെൻഷനുകളിലേക്കും എത്തുമ്പോൾ ഒരു ​ഘട്ടത്തിൽ വിവേകാനന്ദൻ എന്നയാളോട് ഈ സിനിമയിലെ സ്ത്രീകൾക്ക് ദേഷ്യം തോന്നും അതേ സമയം എവിടെയൊക്കെയോ സിംപതിയും തോന്നും എന്നാലോ ഇയാളെ അങ്ങനെ വിടാനും പാടില്ല എന്ന് തോന്നുന്ന ഘട്ടത്തിലേക്ക് ഈ സിനിമ വളരുന്നുണ്ട്.

കമലിന്റെ സംവിധാനത്തിൽ ഷെെൻ ടോം ചാക്കോ നായകനായെത്തുന്ന ചിത്രമാണ് വിവേകാനന്ദൻ വെെറലാണ്. മലയാള സിനിമയിലെ മറ്റൊരു യുവ നടനും അഭിനയിക്കാനാവാത്ത കഥാപാത്രമാണ് ചിത്രത്തിൽ ഷെെൻ ചെയ്തിരിക്കുന്നത് എന്നും ഈ കഥാപാത്രം ധെെര്യമായി അഭിനയിക്കും എന്ന് എനിക്ക് പറയാൻ കഴിയുന്നത് ഷെെൻ ടോമിനെ മാത്രമാണെന്നുമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മുമ്പ് കമൽ പറഞ്ഞത്. സർക്കാർ ഉദ്യോ​ഗസ്ഥനായ വിവേകാനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ ടോം അവതരിപ്പിക്കുന്നത്. സ്വാസികയും ​ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ നായികമാർ. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ചിത്രം നാളെ മുതൽ തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in