'അഴിമതിക്ക് ഇരയായവർക്ക് നീതി ലഭിക്കുന്നത് എന്നെപ്പോലുള്ള സാധാരണക്കാരന് സംതൃപ്തി നൽകുന്നു'; കേന്ദ്രത്തിന്റെ നടപടിക്ക് നന്ദി പറഞ്ഞ് വിശാൽ

'അഴിമതിക്ക് ഇരയായവർക്ക് നീതി ലഭിക്കുന്നത് എന്നെപ്പോലുള്ള സാധാരണക്കാരന് സംതൃപ്തി നൽകുന്നു'; കേന്ദ്രത്തിന്റെ നടപടിക്ക് നന്ദി പറഞ്ഞ് വിശാൽ

മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്ന പരാതിക്ക് അടയന്തിര നടപടി സ്വീകരിച്ച കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനോട് നന്ദി പറഞ്ഞ് നടൻ വിശാൽ. അഴിമതിയുടെ പടവുകളല്ല, രാഷ്ട്രത്തെ സേവിക്കാൻ സത്യസന്ധമായ പാത സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ അതിന്റെ ഭാഗമാകുന്ന ഓരോ സർക്കാർ ഉദ്യോഗസ്ഥർക്കും ഇത് ഒരു മാതൃകയായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി പങ്കുവച്ച ട്വീറ്റിൽ വിശാൽ പറഞ്ഞു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തൽ. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിൽ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് ഈ അനുഭവമെന്നും ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്നും വിശാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.

ട്വീറ്റിൽ പ്രധാന മന്ത്രിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും സംഭവത്തിൽ അടിയന്തിര നപടിയെടുക്കാൻ മുതിർന്ന എല്ലാവരോടും വിശാൽ നന്ദി അറിയിച്ചു. ഒപ്പം അഴിമതിക്ക് ഇരയായ ആളുകൾക്ക് നീതി ലഭിക്കുമെന്നത് എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് സംതൃപ്തി നൽകുന്നു എന്നും വിശാൽ പറഞ്ഞു. ഇത് നിർഭാ​ഗ്യകരമാണെന്നും അഴിമതിയോട് ഗവൺമെന്റിന് സഹിഷ്ണുതയില്ല, ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും എന്നുമാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ടെന്നും പങ്കുവച്ച ട്വീറ്റിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നു.

കെെക്കൂലി വാങ്ങിയ ഉദ്യോ​ഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ‌ വിശാൽ ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ മുൻപ് ഒരിക്കലും ഇത്തരമൊരു അനുഭവം നേരിട്ടേണ്ടി വന്നിട്ടില്ലെന്നും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അഴിമതിക്കായി പോകുന്നത് സഹിക്കാനാകുന്നില്ലെന്നും വിശാൽ പറഞ്ഞു. പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇടപെടണമെന്നും ഇത് തനിക്ക് വേണ്ടിയല്ല മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടി വേണ്ടിയാണെന്നും വിശാല്‍ വീഡിയോയിൽ കൂട്ടിച്ചേർത്തു.

വിശാൽ, എസ് ജെ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് മാർക്ക് ആന്റണി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടൈം ട്രാവൽ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സുനിൽ, സെൽവരാഘവൻ, റിതു വർമ്മ, ജി മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയ അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in