'വിലായത്ത് ബുദ്ധ'യിലേക്ക് പൃഥ്വിരാജ്, മറയൂരിലെ ഡബിള്‍ മോഹനന്‍

'വിലായത്ത് ബുദ്ധ'യിലേക്ക് പൃഥ്വിരാജ്, മറയൂരിലെ ഡബിള്‍ മോഹനന്‍

അയ്യപ്പനും കോശിയും, ജനഗണമന, കടുവ എന്നീ സിനിമകള്‍ തിയറ്ററിലുണ്ടാക്കിയ ഹാട്രിക് ഹിറ്റിന് പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് 'വിലായത്ത് ബുദ്ധ'. മറയൂരിലെ കുപ്രസിദ്ധിയാര്‍ജിച്ച ചന്ദനക്കള്ളക്കടത്തുകാരന്‍ ഡബിള്‍ മോഹനന്‍ എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

ജി.ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള കഥയാണ് വിലായത്ത് ബുദ്ധയെന്ന സിനിമയായി ഒരുങ്ങുന്നത്. അയ്യപ്പനും കോശിയും എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ കൂടിയാണ് വിലായത്ത് ബുദ്ധ. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ പൃഥ്വിയുടെ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് വിലായത്ത് ബുദ്ധയുടെ സംവിധാനം. ജയന്‍ നമ്പ്യാരുടെ ആദ്യ സംവിധാന സംരംഭവുമാണ് വിലായത്ത് ബുദ്ധ.

ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിര്‍മ്മിക്കുന്നത്. ജി ആര്‍ ഇന്ദുഗോപനൊപ്പം രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് വിലായത്ത് ബുദ്ധ. ഷാജി കൈലാസ് ചിത്രം കാപ്പ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ ജോയിന്‍ ചെയ്യുക. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും വിലായത്ത് ബുദ്ധയിലേതെന്നാണ് പ്രതീക്ഷിക്കുന്നത്. ജേക്‌സ് ബിജോയിയാണ് സംഗീത സംവിധാനം.

വിലായത്ത് ബുദ്ധ ഇടുക്കിയില്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങും. ഇടുക്കിക്കൊപ്പം മറയൂരിലും പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കും. കേരളത്തിലുള്‍പ്പെടെ വന്‍ വിജയമായ 777 ചാര്‍ലിയുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

അയ്യപ്പനും കോശിയും പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുന്ന ദിനത്തിലാണ് വിലായത്ത് ബുദ്ധ പ്രഖ്യാപിച്ചത്. വന്‍ താരനിരക്കൊപ്പമാണ് ചിത്രമെന്നും സൂചനയുണ്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. സിനറ്റ് സേവ്യര്‍ സ്റ്റില്‍. വികാരഭരിതമായ കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് സുകുമാരന്‍ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ്. സച്ചിക്കുള്ള സുഹൃത്തുക്കളുടെ ആദരമായാണ് വിലായത്ത് ബുദ്ധ സ്‌ക്രീനിലെത്തുന്നത്. വെട്ടാന്‍ നില്‍ക്കുന്ന ചന്ദനമരവും ചന്ദനത്തടിയില്‍ കൊത്തിയതെന്ന് തോന്നുന്ന വിലായത്ത് ബുദ്ധ എന്ന ടൈറ്റിലുമാണ് ഓള്‍ഡ്മങ്ക്‌സ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്റെ ബാല്യകാല സുഹൃത്തുകൂടിയായ രാജുവിന്റെ കൂടെ ഞാന്‍ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് 'വിലായത്ത് ബുദ്ധ'. ഈ ചിത്രം സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ് . ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയിട്ട് അദ്ദേഹം പോയി. ഇതു ഞങ്ങളുടെ കടമകൂടിയാണ് എന്ന ഞങ്ങള്‍ വിശ്വസിക്കുന്നു.

സന്ദീപ് സേനന്‍

സന്ദീപ് സേനന്‍
സന്ദീപ് സേനന്‍

ജയന്‍ നമ്പ്യാര്‍ നേരത്തെ ദ ക്യു'വിനോട് സംസാരിച്ചത്

വിലായത് ബുദ്ധയെക്കുറിച്ച് സച്ചിയേട്ടന്‍ എന്നോടാണ് ആദ്യം പറഞ്ഞത്. അയ്യപ്പനും കോശിയുടെയും സെറ്റില്‍ വെച്ച് എന്റെ സിനിമയുടെ അനൗണ്‍സ്മെന്റ് നടന്നിരുന്നു. സച്ചിയേട്ടന്റെ തിരക്കഥയിലായിരുന്നു ആ ചിത്രം. എന്റെ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വിലായത്ത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുവാനായിരുന്നു പദ്ധതി. മറയൂരിലെ സിനിമയുടെ ലൊക്കേഷന്‍ കാണുവാനും എന്നോട് പറഞ്ഞിരുന്നു. ലൊക്കേഷന്‍ കാണുവാനായി മറയൂരിലേയ്ക്ക് പോകാനിരുന്ന സമയത്താണ് ലോക്ക്ഡൗൺ വന്നതും തുടര്‍ന്ന് സിനിമയുടെ റിസേര്‍ച്ച് വര്‍ക്കിലേക്ക് കടക്കുന്നതും.

അയ്യപ്പനും കോശിയുടെയും ഒന്നാം വാര്‍ഷികമായതു കൊണ്ടും ഫെബ്രുവരി ഏഴാം തീയതി എന്ന ദിവസത്തോട് ഇഷ്ടമുള്ളതു കൊണ്ടുമാണ് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ആ ദിവസം നടത്തിയത്. മറ്റൊരു പ്രോജെക്റ്റുമായി മുന്നോട്ടു പോകാനായിരുന്നു പ്ലാന്‍. ഇന്ദുച്ചേട്ടനും രാജേഷ് പിന്നാടനുമാന് ഞാന്‍ തന്നെ വിലായത് ബുദ്ധ ചെയ്യണമെന്ന് നിര്‍ദേശിച്ചത്. സച്ചിയേട്ടന്റെ മനസ്സറിയുന്ന ആളായത് കൊണ്ടാണ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യം പറഞ്ഞു. 'തീര്‍ച്ചയായും ജയന്‍ വിലായത്ത് ബുദ്ധ ചെയ്യണമെന്ന് പൃഥ്വിരാജും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in