ടീപ്പോയില്‍ കാല്‍കയറ്റി ഇരുന്നു, ആമിര്‍ ഖാനെ പിന്തുണച്ചു ; അടുത്ത ബഹിഷ്‌കരണ ഭീഷണി വിജയ് ദേവരകൊണ്ടയ്ക്ക്

ടീപ്പോയില്‍ കാല്‍കയറ്റി ഇരുന്നു, ആമിര്‍ ഖാനെ പിന്തുണച്ചു ; അടുത്ത ബഹിഷ്‌കരണ ഭീഷണി വിജയ് ദേവരകൊണ്ടയ്ക്ക്
Published on

ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദക്കും ഷാരൂഖ് ഖാന്റെ പത്താനും പുറകെ വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ലൈഗറിനെതിരെയും ബോയ്കോട്ട് ക്യാംപെയിനുകള്‍. അടുത്തയാഴ്ച സിനിമ റിലീസ് ചെയ്യാനൊരിക്കെയാണ് ബഹിഷ്‌കരണ ആഹ്വാനം. വാര്‍ത്താ സമ്മേളനത്തില്‍ അപമര്യാദയായി പെരുമാറി, ആമിര്‍ ഖാനെ പിന്തുണച്ചു എന്നീ വാദങ്ങളാണ് ബഹിഷ്‌കരണ കാമ്പയിന്‍ നടത്തുന്നവര്‍ ഉന്നയിക്കുന്നത്. നിര്‍മാതാക്കളില്‍ ഒരാള്‍ കരണ്‍ ജോഹറാണ് എന്നതും ബോയ്‌കോട്ടിന് പിന്നിലുണ്ട്.

ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടീപോയ്ക്ക് മുകളില്‍ കാല്‍കയറ്റി വച്ച് എന്നാരോപിച്ചാണ് സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇത് കൂടാതെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു പൂജക്കിടയില്‍ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയും സോഫയില്‍ ഇരിക്കുകയും പൂജാരിമാര്‍ നില്‍ക്കുകയും ചെയ്യുന്ന ഫോട്ടോയും കാമ്പയിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. സംസ്‌കാരത്തെ ബഹുമാനമില്ലാത്തതിനാലാണ് ഇത്തരം പെരുമാറ്റമെന്ന് ട്വീറ്റുകള്‍ വന്നിട്ടുണ്ട്. നേരത്തെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ലാല്‍ സിംഗ് ഛദ്ദയ്ക്ക് എതിരെ ബോയ്‌കോട്ട് കാമ്പയിനുമായി വന്നിരുന്നു.

ലാല്‍ സിംഗ് ഛദ്ദയ്ക്ക് നേരെയുള്ള ബോയ്‌കോട്ട് ആഹ്വാനത്തിനെതിരെ ദേവരകൊണ്ട പ്രതികരിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ കാരണം അനേകം കുടുംബങ്ങള്‍ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ദേവരകൊണ്ട പ്രതികരിച്ചിരുന്നത്. ഹിന്ദി സിനിമകള്‍ക്ക് നേരെയുള്ള ബോയ്കോട്ട്

ട്വീറ്റുകള്‍ പുതിയതല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കെതിരെ വിദ്വേഷ പ്രചരണം അപൂര്‍വമായിരുന്നു. വിജയ് ദേവരകൊണ്ടക്കൊപ്പം അനന്യാ പാണ്ഡെ താരമായെത്തുന്ന സിനിമ ഹിന്ദി, തെലുഗ്, മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലായി ഓഗസ്‌റ് 25 നാണ് റിലീസ് ചെയ്യാനിരിക്കുന്നത് .

logo
The Cue
www.thecue.in