
വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നും സ്വയം പരിശോധന നടത്തി മുന്നേറാനാണ് ശ്രമിക്കാറുള്ളതെന്നും ഗായകൻ വിധു പ്രതാപ്. ആർക്കും ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, നമ്മളെ വിമർശിക്കുന്നയാൾ നമ്മുടെ വർക്ക് കാണാൻ രണ്ട് സെക്കന്റ് എങ്കിലും ചിലവഴിക്കുന്നുണ്ടല്ലോ എന്നതാണ് പ്രധാനമായി കണക്കാക്കേണ്ടതെന്നും വിധു പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വിധു പ്രതാപിന്റെ വാക്കുകൾ
അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാടാണ് നമ്മുടേത്. ഏതൊരാൾ ആയിക്കോട്ടെ, അത് രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ, ആരെ വേണമെങ്കിലും വിമർശിക്കാനുള്ള, കളിയാക്കാനുള്ള, ട്രോൾ ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഞാൻ കരുതുന്നത്, ഒരാൾ എന്നെ ചീത്ത വിളിക്കാൻ വരികയാണെങ്കിൽ, അയാൾ അയാളുടെ ജീവിതത്തിലെ രണ്ട് സെക്കന്റ് എങ്കിലും എനിക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ടാകുമല്ലോ. അത്രയേ കണക്കാക്കുന്നുള്ളൂ. അതിന്റെ പുറകേ നിന്നാൽ പിന്നെ അതിനേ നേരം കാണുകയുള്ളൂ.
പണ്ടു മുതലേ ശബ്ദത്തിന് കട്ടിയില്ല, ഇനിയും ഗാംഭീര്യം വേണം എന്നൊക്കെയുള്ള വിമർശനങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. ആ സമയത്ത്, യേശുദാസ്, വേണുഗോപാൽ, പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ തുടങ്ങി കുറച്ച് ആളുകൾ മാത്രമേ പിന്നണി ഗാനരംഗത്ത് നിലനിൽക്കുന്നുണ്ടായിരുന്നുള്ളൂ. ആളുകൾ കൂടുതൽ കേട്ടിരുന്നതും അങ്ങനെയുള്ള ശബ്ദങ്ങളാണ്. അതുകൊണ്ടാണ് എന്റെ ശബ്ദത്തിനും വിമർശനങ്ങൾ വന്നിരുന്നത്. അതെല്ലാം നോക്കി വിഷമിച്ച് കാലം കഴിക്കാൻ നിന്നാൽ ഞാൻ ഇപ്പോഴും വീട്ടിൽ ഇരിക്കുകയായിരിക്കും. പക്ഷെ, ഒരു സ്വയം പരിശോധന എപ്പോഴും ഉണ്ടാകും. ഒരു പാട്ട് പാടി കഴിഞ്ഞാൽ, അത് ഞാൻ ഇരുന്ന് കേൾക്കും. ശേഷം എന്റെ ഭാഗത്ത് നിന്ന് എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടായത് എന്ന് നോട്ട് ചെയ്ത് വെക്കും. അടുത്ത പാട്ടിൽ അത് ശരിയാക്കും. അത്രയേ ഉള്ളൂ. പിന്നെ, എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടാൻ സാധിക്കില്ലല്ലോ.