മക്കള്‍ക്ക് ജാതിയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ശ്രമിച്ചു: സ്‌കൂളിലും കോളേജിലും ജാതി ചോദിക്കുന്നത് നിര്‍ത്തണമെന്ന് വെട്രിമാരന്‍

മക്കള്‍ക്ക് ജാതിയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ശ്രമിച്ചു: സ്‌കൂളിലും കോളേജിലും ജാതി ചോദിക്കുന്നത് നിര്‍ത്തണമെന്ന് വെട്രിമാരന്‍

മക്കള്‍ക്ക് ജാതിയില്ലെന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരില്‍ നിന്നും വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ വെട്രിമാരന്‍. എന്നാല്‍ സര്‍ക്കാരും കോടതിയും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ വെച്ച് നടന്ന തമിഴ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ അഡ്വക്കസി എന്ന പരിപാടിയിലായിരുന്നു ഈ പരാമര്‍ശം.

കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് രാജ്യത്തെ ജാതി വ്യവസ്ഥയെ കുറിച്ച് വെട്രിമാരന്‍ സംസാരിച്ചത്. 'സാറിന്റെ സിനിമകളിലും സര്‍ക്കാരും എല്ലാ ജാതിയും തുല്യമാണെന്ന് പറയുന്നു. എങ്കിലും സ്‌കൂളിലും കോളേജുകളിലും ജാതി ഏതാണെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്', എന്നതായിരുന്നു ചോദ്യം.

വെട്രിമാരന്റെ മറുപടി :

ഇത് എനിക്ക് വ്യക്തിപരമായ നല്ല പ്രശ്‌നമുള്ള ഒരു കാര്യമാണ്. എന്റെ മക്കള്‍ക്ക് ജാതിയില്ല എന്ന സെര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ ഇതിനായി കോടതിയില്‍ പോയി. പക്ഷെ അവിടെ നിന്ന് കിട്ടിയ ഉത്തരവും ജാതി എന്തായാലും പരാമര്‍ശിച്ചിരിക്കണം എന്നതാണ്. ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. ഞാന്‍ അതുമായി ബന്ധപ്പെട്ട് പറഞ്ഞ ഒരു കാര്യവും അവര്‍ അംഗീകരിച്ചില്ല.

ഇപ്പോള്‍ ഞാന്‍ ജാതി പറയാതെ അത്യാവശ്യം വേണ്ട കാര്യങ്ങളെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സ്‌കൂളിലും കോളേജുകളിലും ജാതി ചോദിക്കുന്നത് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അത് ആവശ്യമില്ലാത്തവര്‍ക്ക് അത് ഒരു ഒപ്ക്ഷനായി ഉണ്ടായിരിക്കണം.

എന്നാല്‍ നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജാതി പറയേണ്ടി വന്നാല്‍ അത് ചെയ്തിരിക്കണം. ചിലയിടങ്ങളില്‍ സാമൂഹ്യനീതിക്ക് അത് ആവശ്യമാണ്. എനിക്കതിന്റെ ആവശ്യമില്ല.. അത് വേണ്ടെന്ന് പറയാനുള്ള അവകാശവും ഓപ്ഷനും എനിക്കുണ്ടാകണമെന്ന് ഞാന്‍ കരുതുന്നു. പക്ഷെ അത് എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. കാരണം സാമൂഹിക നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in