
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു 2024 എന്ന് നടൻ ടൊവിനോ തോമസ്. താൻ സിനിമയിൽ വന്നിട്ട് 12 വർഷങ്ങൾ കഴിയുന്നു. ഇതുപോലെ ഒരു വർഷം കണ്ടിട്ടില്ല. മലയാളത്തിൽ ആകെയുള്ള 100 കോടി സിനിമകൾ 8 എണ്ണമാണ്. അതിൽ 5 എണ്ണം ഈ വർഷം തന്നെയാണ്. കൊറോണയുടെ സമയത്ത് ആളുകൾ ആലോചിച്ച സിനിമകൾ വന്ന് തുടങ്ങിയത് 2024 ആദ്യം തൊട്ടാണ്. 100 കോടി എന്ന ലിമിറ്റിലല്ല താനിത് പറയുന്നത്. അതല്ലാതെ തന്നെ വലിയ ഒരു ശതമാനം സിനിമകളെ വിജയ സിനിമകളായി ആളുകൾ ഏറ്റെടുത്ത വർഷമാണിത്. ഇന്ത്യയിലെ വേറെ ഏതെങ്കിലും ഇൻഡസ്ട്രിയിൽ ഇത്രയും ഹിറ്റുകൾ ഇങ്ങനെ ഒരു വർഷം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു. ഐഡന്റിറ്റി എന്ന തന്നെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സംസാരിക്കുകയായിരുന്നു ടൊവിനോ.
ടോവിനോ പറഞ്ഞത്:
ഈ വർഷം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട വർഷമായിരുന്നു. ഞാൻ സിനിമയിൽ വന്നിട്ട് 12 വർഷം കഴിയുന്നു. ഇങ്ങനെ ഒരു വർഷം ആദ്യമായി കാണുകയാണ്. മലയാളത്തിൽ ആകെയുള്ള 100 കോടി സിനിമകൾ 8 എണ്ണമാണ്. അതിൽ 5 എണ്ണം ഈ വർഷം തന്നെയാണ് എന്ന് പറയുമ്പോൾ ആലോചിച്ചു നോക്കണം. കൊറോണയ്ക്ക് ശേഷം സാഹചര്യമനുസരിച്ച് വലുതും ചെറുതുമായ ഒരുപാട് സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കൊറോണയുടെ സമയത്തും നമ്മൾ സിനിമകൾ ചെയ്തിട്ടുണ്ട്. കൊറോണയുടെ സമയത്ത് ആളുകൾ ആലോചിച്ച സിനിമകൾ വന്ന് തുടങ്ങിയത് 2024 ആദ്യം തൊട്ടാണ്. എത്ര തരത്തിലുള്ള സിനിമകൾ വന്നു. അതിൽ തന്നെ എല്ലാ ഴോണറുകളിലെയും മികച്ച സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. 100 കോടി എന്ന ലിമിറ്റിലല്ല ഞാൻ പറയുന്നത്. അതല്ലാതെ തന്നെ വലിയ ഒരു ശതമാനം സിനിമകളെ വിജയ സിനിമകളായി ആളുകൾ ഏറ്റെടുത്ത വർഷമാണിത്. ഇന്ത്യയിലെ വേറെ ഏതെങ്കിലും ഇൻഡസ്ട്രിയിൽ ഇത്രയും ഹിറ്റുകൾ ഇങ്ങനെ ഒരു വർഷം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
ഒടിടിയിലും ബിസിനസുകളിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും നമ്മളുടെ സിനിമകൾ തിയറ്ററിൽ നിന്ന് തന്നെ കളക്ട് ചെയ്ത് തുടങ്ങി. പ്രേക്ഷകരും നല്ല സിനിമകൾ വരുമ്പോൾ തിയറ്ററിൽ പോയി കാണാൻ തയ്യാറാണ്. വലിയ ബഡ്ജറ്റിൽ വരുന്ന സിനിമകൾ പോലും തിയറ്ററിൽ നിന്ന് തന്നെ മുടക്കു മുതൽ തിരിച്ചു പിടിക്കുന്നു. അതെ സമയം തന്നെ ആട്ടവും ഉള്ളൊഴുക്കും പോലുള്ള സിനിമകൾ ഇവിടെ വന്ന് സ്വീകരിക്കപ്പെടുന്നു.